സ്കോട്ലൻഡ്: രാഷ്ട്രപിതാവിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് സ്കോട്ട്ലന്‍ഡിലെ ആദ്യ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. ആറടി നാലിഞ്ച് പൊക്കമുള്ള വെങ്കല ശില്പം അയര് ടൗണ്‍ ഹാളിലാണ് സ്ഥാപിച്ചത്. 400 കിലോഗ്രാം ഭാരമുള്ള ഈ കലാസൃഷ്ടി സൗത്ത് അയര്‍ഷയറിന് സാംസ്കാരിക ബന്ധങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ഗവണ്മെന്റ് സമ്മാനിച്ചതാണ്. സ്വിറ്റ്സര്‍ലന്‍ഡിലെ ബെണ്‍ ഉള്‍പ്പെടെ ലോകമെമ്പാടും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന 10 പ്രതിമകളില്‍ ഒന്നാണ് ഈ പ്രതിമ. ശില്പി ഗ്വാതം പാലാണ് ഇത് നിര്‍മ്മിച്ചത്. ‘സമാധാനത്തിനായി ഒരു വഴിയുമില്ല, സമാധാനമാണ് വഴി’ എന്ന ഗാന്ധിജിയുടെ പ്രസിദ്ധമായ വാക്യമാണ് ശില്പത്തിന്റെ അരികിലുള്ള ഫലകത്തില്‍ കുറിച്ചിരിക്കുന്നത്.
സൗത്ത് അയര്ഷയറും ഇന്ത്യയും തമ്മിലുള്ള നിരവധി സാമ്യതകളെക്കുറിച്ചും മഹാത്മാഗാന്ധിയും റോബര്‍ട്ട് ബേണ്‍സും (സ്കോട്ടിഷ് കവി) തമ്മിലുള്ള പ്രത്യേക ബന്ധത്തെക്കുറിച്ചും ഞങ്ങള്‍ അഭിമാനിക്കുന്നുവെന്ന് സൗത്ത് അയര്‍ഷയര്‍ നഗര അധികാരി ഹെലന് മൂണി പറഞ്ഞു. ഗാന്ധിയും ബേണ്‍സും സാമൂഹിക അനീതിക്കെതിരെ പോരാടി, ലോകചരിത്രത്തില്‍ തങ്ങളുടെ സ്ഥാനം രൂപപ്പെടുത്തുന്നതിന് അവരുടെതായ അതുല്യമായ സംഭാവനകള്‍ നല്കി’ എന്നും ഹെലന് മൂണിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ 14നായിരുന്നു ശില്പത്തിന്റെ അനാച്ഛാദത്തിന്റെ ചടങ്ങുകള്‍ നടന്നത്. ഇന്ത്യ കോണ്‍സല്‍ ജനറല്‍ അഞ്ജു രഞ്ജന്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.