മഹാപ്രളയത്തില്‍ കേരളത്തിനുണ്ടായ നഷ്ടം ഏകദേശം 25,000 കോടി രൂപയെന്ന് ലോക ബാങ്ക്, എ.ഡി.ബി. സംഘം. ഇതില്‍ ഏകദേശം ഏഴായിരം കോടി രൂപ ദീര്‍ഘകാല വായ്പയായി രണ്ട് ഏജന്‍സികളില്‍ നിന്നുമായി കേരളത്തിന് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വീടുകളുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും ജീവിതോപാധികളുടെയും നഷ്ടക്കണക്കാണ് ചീഫ് സെക്രട്ടറി ടോം ജോസിനും വകുപ്പ് സെക്രട്ടറിമാര്‍ക്കും മുന്നില്‍ ലോക ബാങ്കിന്റെയും എ.ഡി.ബി.യുടെയും പ്രതിനിധികള്‍ അവതരിപ്പിച്ചത്.
പുനര്‍നിര്‍മാണത്തില്‍ കേരളം സ്വീകരിക്കേണ്ട നയങ്ങളെയും ഹ്രസ്വദീര്‍ഘകാല പരിപാടികളെയും പറ്റിയുള്ള ശുപാര്‍ശകളും ഏജന്‍സികള്‍ കൈമാറി. സംസ്ഥാനസര്‍ക്കാര്‍ 35,000, 40,000 കോടിയുടെ നഷ്ടമാണ് കണക്കാക്കിയത്. എന്നാല്‍, ഇപ്പോള്‍ തയ്യാറാക്കിയത് പ്രാഥമിക റിപ്പോര്‍ട്ടാണെന്നും അന്തിമ റിപ്പോര്‍ട്ട് ആഴ്ചകള്‍ക്കുള്ളില്‍ തയ്യാറാവുമെന്നും ഈ ഏജന്‍സികള്‍ അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് അന്തിമമായശേഷം വായ്പയെ സംബന്ധിച്ച് ഏജന്‍സികളുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കും.
സാധാരണ 30 വര്‍ഷമാണ് ലോകബാങ്ക് വായ്പയുടെ തിരിച്ചടവു കാലാവധി. നിലവിലെ പലിശ 1.75 ശതമാനമാണ്. എന്നാല്‍, പുനര്‍നിര്‍മാണ വായ്പ കാലാവധിയും പലിശയും എത്രയായിരിക്കുമെന്ന് തീരുമാനമായിട്ടില്ല. ലോകബാങ്കിന്റെയും എ.ഡി.ബി.യുടെയും പണം ഉപയോഗിച്ച് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടിന്റെ (കെ.എസ്.ടി.പി.) മാതൃകയില്‍ ഈ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള മിഷന് രൂപവത്കരിക്കും.
ഡികെ