ആര്‍ത്തവരക്തത്തിന് വേണ്ടി എറണാകുളത്ത് നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കടത്തിയത് സാത്താന്‍ സേവക്കാര്‍

എറണാകുളം നോര്‍ത്ത് പറവൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ സാത്താന്‍ സേവക്കാര്‍ക്ക് പങ്കുണ്ടെന്ന സൂചന ബലപ്പെടുന്നു. ഡിസംബര്‍ 4നാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത് പറവൂര്‍ പോലീസ് മിസ്സിങ് കേസായി ആരംഭിച്ച അന്വേഷണം പെണ്‍കുട്ടിയുടെ നോട്ടുബുക്കില്‍ സാത്താന്‍ സേവകരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്തിയതോടെ ക്രൈം ഡിറ്റാച്ച്‌മെന്റിന് കൈമാറുകയായിരുന്നു. അന്വേഷണം ആരംഭിച്ച് ഇത്രയും ദിവസമായിട്ടും പെണ്‍കുട്ടിയെ സംബന്ധിച്ച് ഒരു വിവരവുമില്ല. ഇതിനിടെ സമാന രീതിയില്‍ പശ്ചിമ കൊച്ചിയില്‍ നിന്നും വിദ്യാര്‍ത്ഥിനിയെ കാണാതായതും റിപ്പോര്‍ട്ടുണ്ട്.

സാത്താന്‍ സേവക്കാര്‍ കറുത്ത കുര്‍ബാന അര്‍പ്പിക്കുന്ന ദിവസത്തിന് മുമ്പായി ഇതുപോലെ നിരവധി മിസ്സിങ് കേസുകള്‍ ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. കന്യകമാരായ പെണ്‍കുട്ടികളുടെ ആര്‍ത്തവ രക്തം ഉപയോഗിച്ച് പ്രാകൃതമായ രീതിയിലാണിവര്‍ സാത്താന് കുര്‍ബാന അര്‍പ്പിക്കുന്നതെന്ന് പറയപ്പെടുന്നു. കാണാതാകുന്നതിന് ആഴ്ചകള്‍ക്കുമുമ്പേ വീട്ടുകാരോട് പോലും അകലം പാലിച്ചിരുന്ന വിദ്യാര്‍ത്ഥിനി ഡിസംബര്‍ 4ന് രാവിലെ കോളേജിലേക്കെന്നുപറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. കൂട്ടുകാരെയും മറ്റും ചോദ്യം ചെയ്‌തെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.

ഇതിനിടെ പോലീസിന്റെ നിര്‍ദ്ദേശപ്രകാരം വീട്ടുകാര്‍ പെണ്‍കുട്ടിയുടെ നോട്ട്ബുക്കുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സാത്താന്‍ സേവകരുമായുള്ള പെണ്‍കുട്ടിയുടെ ബന്ധം വ്യക്തമാകുന്നത്. ‘ബ്ലാക്ക് മാജിക് സാര്‍’ എന്ന് അഭിസംബോധന ചെയ്ത് സാത്താന്‍ സേവകര്‍ക്കെഴുതിയ കത്തുകളും മറുപടികളും കണ്ടെടുത്തു.

കത്തോലിക്കാ വിഭാഗത്തിലുള്ള പെണ്‍കുട്ടി സാത്താന്‍ സേവകരെക്കുറിച്ച് 12 വയസുള്ള സഹോദരനോട് പറഞ്ഞിട്ടുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. ‘സാത്താന്‍ ആരാധനയ്ക്ക് പോയിട്ടുണ്ട്. അവിടെ വലിയ അത്ഭുതങ്ങളാണ് നടക്കുന്നത്. വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന ഓസ്തിയില്‍ നിന്ന് ചോര വരുന്നത് തന്നെ കാണിച്ചു’ എന്നിങ്ങനെ പെണ്‍കുട്ടി സഹോദരനോട് പറഞ്ഞെന്ന് വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കി. എന്നാല്‍ സംഘവുമായി ബന്ധപ്പെട്ട ആരിലേക്കും നേരിട്ട് എത്തിച്ചേരാവുന്ന വിവരങ്ങള്‍ നോട്ട്ബുക്കില്‍ ഇല്ല. ഇതോടെ അന്വേഷണം വഴിമുട്ടിയ സ്ഥിതിയാണ്.

കന്യകമാരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കറുത്ത കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്നത് സാത്താന്‍ സേവക്കാരുടെ രീതിയാണ്. യു.എസ് അടക്കമുള്ള രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പെണ്‍കുട്ടികളെ തട്ടിയെടുക്കുന്നതായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും കേസെടുക്കുന്നതും ആദ്യമായാണ്.

വിദ്യാര്‍ത്ഥിനികളെയും യുവതികളേയും ലക്ഷ്യമിട്ട് സാത്താന്‍ സേവക്കാര്‍ പിടിമുറുക്കുന്നതായി നേരത്തേ പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊച്ചിയിലും പരിസരപ്രദേശങ്ങളിലും വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ സാത്താന്‍ സേവക്കാരുടെ സാന്നിദ്ധ്യം പലതവണ വ്യക്തമായിട്ടുള്ളതുമാണ്. പള്ളികളില്‍ കവര്‍ച്ച നടത്തി കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍ തട്ടിയെടുക്കുന്നതുപോലുള്ള സംഭവങ്ങള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് ഇത് സംബന്ധിച്ച് പല സ്ഥലത്തും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടെങ്കിലും ഉന്നതര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ അന്വേഷണങ്ങള്‍ പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പെണ്‍കുട്ടികളെ കാണാതാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നതിനെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.

Share this news

Leave a Reply

%d bloggers like this: