തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ സാമ്പത്തിക ഭാരം കുറയ്ക്കാന്‍ 85 ശതമാനം തുകയും ജൈക്ക വായ്പായായി എടുക്കാമെന്ന് ഡി.എം.ആര്.സി ഉപദേഷ്ടാവ് ഇ.ശ്രീധരന് . അന്തിമാനുമതിക്കായി കാത്തിരിക്കാതെ തത്വത്തിലുള്ള അനുമതി തേടി കേന്ദ്രത്തിന് പുതിയ കത്ത് അയക്കണം. ഡി.എം.ആര്.സിയുടെ കോഴിക്കോട് തിരുവനന്തപുരം ഓഫിസുകള്‍ പൂട്ടുകയാണെന്നും സര്‍ക്കാരിന് നല്കിയ കത്തില്‍ അദ്ദേഹം അറിയിച്ചു
കേന്ദ്രാനുമതി എളുപ്പത്തിലാക്കാനാണ് ലൈറ്റ് മെട്രോയുടെ ധനവിഹിത രീതിയില്‍ മാറ്റം വരുത്താനുള്ള ഇ.ശ്രീധരന്റെ നിര്‍ദേശം. 20 ശതമാനം വീതം കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളും 60 ശതമാനം വായ്പയുമെന്നാണ് കഴിഞ്ഞ 12ന് അയച്ച കത്തില്‍ സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചത്. പകരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം ഏഴര ശതമാനം വീതം മാത്രമാക്കി പുതിയ കത്ത് അയക്കണമെന്നാണ് നിര്‍ദേശം.
85 ശതമാനം തുകയും ജൈക്ക വായ്പയാക്കാം. തിരുവനനന്തപുരത്ത് നിര്‍മിക്കേണ്ട നാലു മേല്പാലങ്ങളുടെ കാര്യത്തിലും തീരുമാനമെടുക്കണം. കേന്ദ്രത്തിന്റെ അന്തിമാനുമതിക്കായി കാത്തിരുന്നാല്‍ പദ്ധതി തുടങ്ങാന്‍ രണ്ടു വര്‍ഷം കഴിയും വൈകും. ഇത് മറികടക്കാനാണ് തത്വത്തിലുള്ള അനുമതി തേടണമെന്ന നിര്‍ദേശം. വിശദപദ്ധതി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചതായി അറിയിക്കണം.
ലൈറ്റ് മെട്രോ വരുന്പോഴുള്ള സമഗ്ര ഗതാഗത പദ്ധതിയെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ടിന്റെ പുരോഗതിയും കേന്ദ്രത്തെ അറിയിക്കണം. പദ്ധതിക്കായി കേരള ട്രാന്‍സിറ്റ് കോര്പറേഷന് ലിമിറ്റഡെന്ന പ്രത്യേക ഉദ്ദേശ്യ സംവിധാനം രൂപീകരിച്ചെന്നും വ്യക്തമാക്കണം.
ഇതിന് മുഴുവന്‍ സമയം എം.ഡിയെ നിയോഗിക്കണമെന്നും ഇ.ശ്രീധരന് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ വ്യക്തതയോടെയുള്ള കത്ത് കേന്ദ്രത്തിന് കത്തയച്ചില്ലെങ്കില്‍ ലൈറ്റ് മെട്രോ അടുത്തകാലത്തൊന്നും യാഥാര്‍ഥ്യമാകില്ല. ഇപ്പോഴയച്ചിരിക്കുന്ന കത്തില്‍ നിന്ന് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന കരുതുന്നില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസിനും പൊതുമരാമത്ത് സെക്രട്ടറിക്കും നല്കിയ കത്തില്‍ ഇ. ശ്രീധരന് അഭിപ്രായപ്പെടുന്നു.