ന്യൂഡല്‍ഹി: ഒ.എന്‍.ജി.സിയുടേയും ഓയില്‍ ഇന്ത്യയുടേയും 69 ചെറുകിട എണ്ണപ്പാടങ്ങളുടെ ലേലം കേന്ദ്ര മന്ത്രി സഭ അംഗീകരിച്ചു. സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള പാടങ്ങള്‍ സ്വകാര്യ വിദേശ കമ്പനികള്‍ക്ക് ലേലത്തിന് നല്‍കാനാണ് സാമ്പത്തികകാര്യ മന്ത്രി സഭാ സമിതിയുടെ തീരുമാനം.
സര്‍ക്കാറിന്റെ സബ്സിഡി വീതംവെയ്ക്കല്‍ വ്യവസ്ഥ മൂലം സാമ്പത്തികമായി നഷ്ടത്തിലായ പാടങ്ങളാണ് ലേലത്തിന് വെയ്ക്കുന്നത്. വരുമാനമോ എണ്ണയും ഗ്യാസുമോ വീതം വെയ്ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് വ്യവസ്ഥ. ഇതില്‍ ഏറ്റവും കൂടുതല്‍ തുക തരുന്ന കമ്പനിയ്ക്ക് പാടം നല്‍കും. 80 ശതമാനം വരുമാനമായി കണക്കാക്കുകയും ബാക്കിയുള്ള 20 ശതമാനം എണ്ണക്കിണറുകള്‍ കുഴിയ്ക്കാനും അനുബന്ധ പഠനങ്ങള്‍ക്കും വിനിയോഗിക്കുകയും ചെയ്യും.
1999ലെ നയമനുസരിച്ച് ഒമ്പത് ഘട്ടങ്ങളായി ഇതുവരെ 254 ബ്ലോക്കുകള്‍ ലേലം ചെയ്തിട്ടുണ്ട്. മുടക്കുമുതല്‍ തിരിച്ചുകിട്ടിയ ശേഷമുള്ള ലാഭം സര്‍ക്കാറിന് പങ്കുവെയ്ക്കുന്ന തരത്തിലുള്ളതായിരുന്നു ഇവയുടെ ലേലം.
പുതുതായി ലേലത്തിന് വെയ്ക്കുന്ന പാടങ്ങളില്‍ 63 എണ്ണം ഒ.എന്‍.ജി.സിയുടേതും ആറെണ്ണം ഓയില്‍ ഇന്ത്യയുടേതുമാണ്. പാടങ്ങളില്‍ ഉല്പാദിപ്പിക്കുന്ന എണ്ണ വിറ്റു കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം മണ്ണെണ്ണ സബ്സിഡിയ്ക്ക് നല്‍കേണ്ടി വന്നതിനാലാണ് രണ്ടു കമ്പനികളുടേയും ലേല തീരുമാനം.