അയര്‍ലണ്ടില്‍ വിദേശ തൊഴിലാളികള്‍ക്ക് നല്‍കുന്ന വര്‍ക്ക് പെര്‍മിറ്റുകള്‍ നേടിയെടുക്കുന്നതില്‍ മുന്‍പന്തിയില്‍ ഇന്ത്യക്കാര്‍ എന്ന് റിപ്പോര്‍ട്ട്. 2024-ൽ അയർലൻഡിൽ അനുവദിച്ച മൊത്തം വർക്ക്പെർമിറ്റുകളിൽ 35 ശതമാനം ഇന്ത്യക്കാർക്കായിരുന്നു. ആകെ 13,566 ഇന്ത്യക്കാർക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചു. ബ്രസീൽ (4,553), ഫിലിപ്പീൻസ് (4,049) രാജ്യങ്ങളിലെ അപേക്ഷകരും കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റ് നേടിയവരിൽ പെടുന്നു.
ഐറിഷ് തൊഴിൽ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ആകെ 42,910 വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ ആണ് ലഭിച്ചത്. ഇതില്‍ 39,390 (91.8 %)വര്‍ക്ക് പെര്‍മിറ്റുകള്‍ ആണ് വിദേശ തൊഴിലാളികൾക്ക് അനുവദിക്കപ്പെട്ടത്.
വർക്ക്പെർമിറ്റ് ഏറ്റവും കൂടുതൽ ലഭിച്ച ആദ്യ പത്ത് രാജ്യങ്ങളിൽ ചൈന (1,962), പാകിസ്ഥാൻ (1,742), ദക്ഷിണാഫ്രിക്ക (1,631), അമേരിക്ക (1,119), നൈജീരിയ (974), സിംബാബ്‌വെ (971), മലേഷ്യ (662) എന്നിവയും ഉൾപ്പെടുന്നു.
അതേസമയം, ഏറ്റവും കൂടുതൽ വർക്ക്പെർമിറ്റ് നിരസിക്കപ്പെട്ടത് ബ്രസീലുകാരുടെ അപേക്ഷകളാണ്. ആകെ 618 അപേക്ഷകളാണ് നിരസിക്കപ്പെട്ടത്, ഇത് നിരസിക്കപെട്ട അപേക്ഷകളുടെ 25 ശതമാനമാണ്.
എന്നാൽ, നിരസിക്കപ്പെട്ട അപേക്ഷകളുടെ എണ്ണം അനുസരിച്ച് നോക്കുമ്പോൾ, ബൊളീവിയയാണ് മുന്നിൽ നിൽക്കുന്നത്. ഈ രാജ്യത്ത് നിന്ന് സമർപ്പിച്ച അപേക്ഷകളിൽ 15.79% നിരസിക്കപ്പെട്ടു.
ഡാറ്റ അനുസരിച്ച്, ഏറ്റവും കൂടുതൽ തൊഴിൽ പെർമിറ്റുകൾ 12,501 (31.7%) ഹെൽത്ത്കെയർ, സോഷ്യൽ വർക്ക് സെക്ടറുകളിൽ പ്രവർത്തിക്കുന്നവർക്കാണ് നൽകിയിട്ടുള്ളത്. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇൻഫർമേഷൻ- കമ്യൂണിക്കേഷനും, കൃഷി, വനം, മത്സ്യബന്ധനം എന്നിവയാണ്.