ബെല്‍ഫാസ്റ്റ് എയര്‍പോര്‍ട്ടില്‍ വിദ്വേഷജനകമായ കുറിപ്പുകള്‍ വിതരണം ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് 53-കാരനായ പ്രതി സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കുന്ന കാര്യങ്ങളടങ്ങിയ കുറിപ്പുകള്‍ ബെല്‍ഫാസ്റ്റ് സിറ്റി എയര്‍പോര്‍ട്ടിലെ ആളുകള്‍ വിതരണം ചെയ്തത്. ഈയിടെ നഗരത്തിലുണ്ടായ കലാപങ്ങളുമായി ബന്ധപ്പെട്ടാണ് ഈ കുറിപ്പുകളെന്നാണ് നിഗമനം.
അതേസമയം ജൂലൈ 29-ന് സൗത്ത്‌പോര്‍ട്ടില്‍ മൂന്ന് കുട്ടികള്‍ കുത്തേറ്റ് മരിച്ചതിനെ തുടർന്നാണ് യുകെയിലെ വിവിധ പ്രദേശങ്ങളിലും, ബെൽഫാസ്റ്റിലും പ്രതിഷേധങ്ങൾ കലാപങ്ങൾക്ക് വഴിവച്ചത്. വാഹനങ്ങളും, കാറുകളും തീവയ്ക്കുന്നതിലേയ്ക്ക് കലാപം കടന്നിരുന്നു. കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ അക്രമി കുടിയേറ്റക്കാരനാണെന്നും, മുസ്ലിം ആണെന്നും ആരോപിച്ചാണ് കുടിയേറ്റവിരുദ്ധ പ്രക്ഷോഭവും, കലാപവും അരങ്ങേറിയത്. അക്രമി ക്രിസ്ത്യന്‍ മതവിശ്വാസികളുടെ മകനാണെന്ന് പിന്നീട് പൊലീസ് വ്യക്തമാക്കിയിരുന്നെങ്കിലും പ്രതിഷേധങ്ങള്‍ തുടർന്നു. അതേസമയം ബെൽഫാസ്റ്റ് കലാപങ്ങളിൽ 34 പേരെയാണ് അറസ്റ്റ് ചെയ്ത് കേസെടുത്തിട്ടുള്ളത്.