Coolock-ൽ പ്രതിഷേധം അവസാനിക്കുന്നില്ല; വീണ്ടും തീവെപ്പ്, 3 ഗാർഡകൾക്ക് പരിക്ക്, ഒരാൾ അറസ്റ്റിൽ

വടക്കന്‍ ഡബ്ലിനിലെ Coolock-ല്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാനുദ്ദേശിച്ചിരുന്ന കെട്ടിത്തിലെ പണിക്ക് വന്ന വാഹനത്തിന് തീവച്ചതിന് പിന്നാലെ ഇന്നലെ വീണ്ടും കെട്ടിടത്തിനകത്ത് തീവെപ്പ്. ഇവിടെ മുമ്പ് ഒരു ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് നിലവില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ അധികൃതര്‍ ശ്രമം നടത്തിവരുന്നത്. ഈയാഴ്ച ആദ്യമുണ്ടായ തീവെപ്പിനും, ഗാര്‍ഡയ്ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ക്കും ശേഷം ഇന്നലെ വൈകിട്ട് വീണ്ടും കെട്ടിടത്തില്‍ തീപടര്‍ന്നു.

വെള്ളിയാഴ്ച ഇവിടെ വീണ്ടും ഏകദേശം 1,000-ഓളം പേര്‍ പങ്കെടുത്ത പ്രതിഷേധപ്രകടനം സമാധാനപൂര്‍ണ്ണമായി അവസാനിച്ചെങ്കിലും, അല്‍പ്പ സമയത്തിന് ശേഷം Malahide Road-ല്‍ ക്രമസമാധാനപ്രശ്‌നം ഉടലെടുത്തു. ഇതേസമയം തന്നെ കെട്ടിടത്തില്‍ തീ പടരുകയായിരുന്നു. തുടര്‍ന്ന് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് എത്തി തീയണച്ചു.

Malahide Road-ല്‍ നടന്ന സംഭവത്തില്‍ പ്രതിഷേധക്കാരില്‍ ചിലര്‍ ഗാര്‍ഡയ്ക്ക് നേരെ കല്ലുകളും മറ്റ് വസ്തുക്കളും വലിച്ചെറിഞ്ഞു. ഗാര്‍ഡ കുരുമുളക് സ്‌പ്രേയും, എഎസ്പി ബാറ്റണുകളുമുപയോഗിച്ച് പ്രതിഷേധക്കാരെ നേരിട്ടു. പ്രതിഷേധം നടത്തിയ ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

പ്രതിഷേധക്കാരെ നേരിടുന്നതിനിടെ മൂന്ന് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതിലൊരാള്‍ക്ക് മുഖത്ത് പരിക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സ ആവശ്യമായി വന്നു.

പ്രതിഷേധത്തെത്തുടര്‍ന്ന് കുറേ നേരത്തേയ്ക്ക് Malahide Road അടച്ചിട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: