പ്രശസ്ത ചലച്ചിത്ര താരം കനകലത (63) അന്തരിച്ചു. പാർക്കിൻസൺസ്, മറവി രോഗം എന്നിവ ബാധിച്ച് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു അവർ. തിരുവനന്തപുരത്തെ വസതിയിൽ വച്ചാണ് അന്ത്യം.
2021-ലാണ് കനകലതയ്ക്ക് രോഗബാധ ആരംഭിക്കുന്നത്. പിന്നീട് ചികിത്സയ്ക്കായി ഏറെ ബുദ്ധിമുട്ടിയ അവരുടെ അവസ്ഥ സഹോദരിയിലൂടെയാണ് പുറംലോകം അറിയുന്നത്. വിവിധ ചലച്ചിത്ര സംഘടനകളുടെ സഹായത്തിലാണ് ചികിത്സ നടത്തിയിരുന്നത്.
നാടകത്തിലൂടെ സിനിമയിൽ എത്തിയ കനകലത 350-ഓളം സിനിമകളിലും, നിരവധി സീരിയലുകളിലും വേഷമിട്ടു. സ്വഭാവനടിയായും, ഹാസ്യവേഷങ്ങളിലും തിളങ്ങിയ അവർ ആദ്യമായി അഭിനയിച്ചത് 1980-ൽ ‘ഉണർത്തുപാട്ട്’ എന്ന സിനിമയിലാണ്. എന്നാൽ ഈ ചിത്രം റിലീസ് ആയില്ല. പിന്നീട് 1982-ൽ പുറത്തുവന്ന ‘ചില്ല്’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ സജീവമാകുന്നത്.
ഒരു ഒരു യാത്രാമൊഴി, ഗുരു, കിലുകിൽ പമ്പരം, പാർവതീ പരിണയം, തുമ്പോളി കടപ്പുറം, ആദ്യത്തെ കൺമണി, എഫ്ഐആർ, ആകാശഗംഗ, അനിയത്തിപ്രാവ്, അഞ്ചരക്കല്യാണം, ദോസ്ത്, മയിൽപ്പീലിക്കാവ്, മന്ത്രമോതിരം, എന്നെന്നും നന്മകൾ, കൗരവർ, കിരീടം, ജാഗ്രത, രാജാവിന്റെ മകൻ തുടങ്ങിയവയാണ് പ്രധാനചിത്രങ്ങൾ. 2023-ൽ പുറത്തിറങ്ങിയ പൂക്കാലം എന്ന ചിത്രത്തിലാണ് കനകലത അവസാനം പ്രത്യക്ഷപ്പെട്ടത്.
വിവാഹമോചിതയായ കനകലതയ്ക്ക് മക്കളില്ല.