ഇക്കഴിഞ്ഞ ജൂലൈ ലോകം ഇന്നേവരെ കണ്ടതിൽ ഏറ്റവും ചൂടേറിയ മാസമെന്ന് ശാസ്ത്രജ്ഞർ

ഇക്കഴിഞ്ഞ ജൂലൈ, ലോകത്ത് ഇന്നേവരെയുണ്ടായതില്‍ വച്ച് ഏറ്റവും ചൂടേറിയ മാസമായിരുന്നുവെന്ന് Copernicus Climate Change Service (C3S). ഇതുവരെ ഈ റെക്കോര്‍ഡുണ്ടായിരുന്ന 2019 ജൂലൈ മാസത്തെ അപേക്ഷിച്ച്, 2023 ജൂലൈയില്‍ 0.33 ഡിഗ്രി വര്‍ദ്ധിച്ച്, അന്തരീക്ഷ താപനില ശരാശരി 16.95 ഡിഗ്രി സെല്‍ഷ്യസിലെത്തി.

അതേസമയം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ലോകം കടുത്ത ചൂടിലേയ്ക്ക് നീങ്ങുന്നതാണ് കാണാന്‍ സാധിക്കുന്നത്. 1850-1900 കാലത്തെ ശരാശരി ചൂടിനെക്കാള്‍ 1.5 ഡിഗ്രി അധികമാണ് കഴിഞ്ഞ മാസം ലോകം നേരിട്ട ചൂട്. കൂടാതെ 1991-2020 വര്‍ഷങ്ങളിലെ ശരാശരിയെക്കാള്‍ 0.72 ഡിഗ്രി അധികവും.

യൂറോപ്പ് കടുത്ത ചൂടില്‍ വെന്തുരുകുന്നതിനിടെയാണ് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്ത് (2022 ജൂണ്‍-ഓഗസ്റ്റ്) യൂറോപ്പില്‍ മാത്രം 61,672 പേരാണ് ചൂട് കാരണം മരിച്ചത്. ഈ വര്‍ഷമാകട്ടെ തുടര്‍ച്ചയായ ഉഷ്ണതരംഗങ്ങള്‍ക്കാണ് യൂറോപ്പ് സാക്ഷ്യം വഹിക്കുന്നത്.

അന്തരീക്ഷതാപനില ഉയരുന്നത് എല്‍ നിനോ പ്രതിഭാസത്തിന് കാരണമാകുകയും, സമുദ്രനിരപ്പിലെ താപനില ഉയര്‍ത്തുകയും ചെയ്യുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ശരാശരിയെക്കാള്‍ 1.05 ഡിഗ്രി അധികമായിരുന്നു ജൂലൈ മാസത്തില്‍ നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രനിരപ്പിലെ ചൂട്.

Share this news

Leave a Reply

%d bloggers like this: