68 ദിവസത്തിനുള്ളില്‍ ബിജെപിയുടെ 5 ഹര്‍ത്താലുകള്‍, പൊറുതിമുട്ടി ജനം; എയര്‍പോര്‍ട്ടുകളില്‍ എത്തുന്ന പ്രവാസികള്‍ കുടുങ്ങിയേക്കും

അടിക്കടി പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളില്‍ നട്ടംതിരിഞ്ഞ് ജനം. ഒക്ടോബര്‍ ഏഴ് മുതല്‍ ഡിസംബര്‍ 14 വരെ അഞ്ച് ഹര്‍ത്താലുകളാണ് കേരളത്തില്‍ ബിജെപി നടത്തിയത്. ജന ജീവിതം സ്തംഭിപ്പിച്ചുകൊണ്ട് നടത്തിയ അഞ്ച് ഹര്‍ത്താലുകളും ശബരിമല വിഷയത്തില്‍. ഹര്‍ത്താല്‍ വിവരം അറിയാതെ ഇന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലും റെയില്‍വെ സ്റ്റേഷനുകളിലും എത്തിച്ചേരുന്ന പ്രവാസികള്‍, വീട്ടിലെത്താനാകാതെ മണിക്കൂറുകളോളം കുടുങ്ങിയേക്കും. എത്തുന്ന എയര്‍പോര്‍ട്ടിലോ സ്റ്റേഷനുകളിലോ തന്നെ കഴിഞ്ഞശേഷം വൈകിട്ട് ആറുമണിക്കുശേഷം യാത്ര പുറപ്പെടുന്നതാകും ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷിതം.

ഒക്ടോബര്‍ ഏഴിനായിരുന്നു പത്തനംതിട്ട ജില്ലയില്‍ ശബരിമലവിഷയത്തില്‍ ആദ്യ ഹര്‍ത്താല്‍. പിന്നീട് 26 ദിവസങ്ങള്‍ കഴിയുമ്പോള്‍ അയ്യപ്പ ദര്‍ശനത്തിനായി പോയ ശിവദാസന്‍ ളാഹയ്ക്ക് സമീപം മരിച്ചതില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലയില്‍ അടുത്ത ഹര്‍ത്താല്‍. 15 ദിവസം കഴിയുമ്പോള്‍ സംസ്ഥാനമൊട്ടാകെ ബിജെപി വീണ്ടും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ അറസ്റ്റ് ചെയ്തതിന്റെ പ്രതിഷേധ സൂചകമായായിരുന്നു അന്നത്തെ ഹര്‍ത്താല്‍. രാത്രിയില്‍ ശശികലയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപനം. 24 ദിവസം പിന്നിട്ടപ്പോള്‍ ശബരിമല വിഷയത്തില്‍ സമരം ചെയ്തവരെ പോലീസ് മര്‍ദ്ദിച്ചു എന്നാരോപിച്ച് വീണ്ടും തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍.

സെക്രട്ടറിയേറ്റിന് മുന്നില്‍ പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരോടുള്ള ആദരസൂചകമായാണ് ഇന്ന് സംസ്ഥാനമൊട്ടാകെ ഹര്‍ത്താല്‍ നടത്തുന്നത്. ”ഹര്‍ത്താലുകള്‍ എല്ലാം ജനങ്ങളെ ബുദ്ധിമുട്ടിക്കും. എന്നാല്‍ ചില ഹര്‍ത്താലുകള്‍ അനിവാര്യമാണ്” എന്നാണ് ജനജീവിതം ദുസ്സഹമാക്കി അടിക്കടി പ്രഖ്യാപിക്കപ്പെടുന്ന ഹര്‍ത്താലുകളോട് ബിജെപി നേതാവ് സി കെ പത്മനാഭന്‍ പ്രതികരിച്ചത്. ജീവിതം മടുത്തിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്തു വന്ന സാഹചര്യത്തില്‍ ബിജെപി ഹര്‍ത്താല്‍ പിന്‍വലിക്കുമെന്ന ധാരണ ചിലര്‍ക്കെങ്കിലുമുണ്ടായിരുന്നു. എന്നാല്‍ ഹര്‍ത്താല്‍ പിന്‍വലിക്കില്ലെന്നും സഹകരിക്കണമെന്നുമാണ് ബിജെപി ജനങ്ങളോട് ആവശ്യപ്പെട്ടത്.

ബലിദാനികള്‍ക്കുള്ള നീക്കം നടക്കാത്തതിന്റെ നൈരാശ്യമാണ് ബിജെപി ഹര്‍ത്താല്‍ എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇതിനോട് പ്രതികരിച്ചു. ”ശബരിമലയിലും സംസ്ഥാനത്ത് പലയിടത്തും അക്രമം ഉണ്ടാക്കി പോലീസിനെ പ്രകോപിപ്പിച്ച് സംഘര്‍ഷത്തിലൂടെ ബലിദാനികളെ സൃഷ്ടിക്കാനുള്ള ബിജെപി നീക്കം സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലും പോലീസിന്റെ സംയമനവും കാരണം നടക്കാതെ വന്നതിന്റെ നൈരാശ്യമാണ് അനാവശ്യ ഹര്‍ത്താലുകളിലൂടെ ബിജെപി സംസ്ഥാന നേതൃത്വം പ്രകടമാക്കുന്നത്”, കടകംപള്ളി പറഞ്ഞു.

കെഎസ്ആര്‍ടിസി ബസുകളോ സ്വകാര്യ ബസുകളോ സര്‍വീസ് നടത്തുന്നില്ല. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സര്‍വീസ് നടത്തണ്ട എന്ന തീരുമാനത്തിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഇതിനിടെ പുലര്‍ച്ചെ മൂന്നരയോടെ പാലക്കാട് കെഎസ്ആര്‍ടി സി ഡിപ്പോയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തകര്‍ത്തു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങിയിട്ടുള്ളത്.

തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് ജനങ്ങളെ ബിജെപി ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. ”തുടര്‍ച്ചയായി അപ്രതീക്ഷിത ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് സംസ്ഥാനത്തെ ജനങ്ങളെ ദ്രോഹിക്കുകയാണ്. മണ്ഡലകാലം തുടങ്ങിയതിന് ശേഷം ഇത് മൂന്നാമത്തെ തവണയാണ് ബിജെപി മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്. ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് അര്‍ധരാത്രി കഴിഞ്ഞിട്ടായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് തിരുവനന്തപുരത്ത് ഹര്‍ത്താല്‍ നടത്തിയത്. പ്രാദേശികമായി മറ്റുപല ഹര്‍ത്താലുകളും ഇതിനിടയില്‍ ബിജെപി നടത്തി. അപ്രതീക്ഷിതവും അനാവശ്യവുമായ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് ജനങ്ങളെ ശിക്ഷിക്കുക വഴി ബിജെപി ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്.”

കടകള്‍ അടപ്പിക്കാനും വഴി തടയാനും അനുവദിക്കരുതെന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പലയിടത്തും കടകള്‍ തുറന്നിട്ടില്ല. ഹര്‍ത്താല്‍ തള്ളിക്കളയണമെന്നും കടകള്‍ തുറക്കണമെന്നും വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടിരുന്നു. പ്രളയ ദുരിതത്തില്‍ നിന്ന് കരകയറി വരുന്ന ടൂറിസം മേഖലയെയും സീസണ്‍ കാലയളവില്‍ അടിക്കടി പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ വലിയ രീതിയില്‍ തന്നെ ബാധിച്ചിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: