നീലക്കുറിഞ്ഞിയെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി

 

12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞിയുടെ സീസണായിരിക്കും അടുത്ത ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ. നീലക്കുറിഞ്ഞി പൂക്കുന്ന 2018 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുളള നാലുമാസം മൂന്നാറിലേക്കുളള വിനോദസഞ്ചാരികളുടെ വന്‍ തിരക്ക് മുന്നില്‍ കണ്ട് ഒരുക്കങ്ങള്‍ നടത്താന്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

ഈ സീസണില്‍ ഏകദേശം എട്ടു ലക്ഷം വിനോദസഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്. മൂന്നാറില്‍ പലസ്ഥലങ്ങളിലും കുറിഞ്ഞി പൂക്കുമെങ്കിലും ടൗണില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെയുളള ഇരവികുളം ദേശീയോദ്യാനമാണ് പ്രധാന ആകര്‍ഷണ കേന്ദ്രം. സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് മുന്‍കരുതലുകളും തയ്യാറെടുപ്പുകളും നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. പൂക്കാലം ആസ്വദിക്കുന്നതിന് സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാനും അതോടൊപ്പം ദേശീയോദ്യാനം സംരക്ഷിക്കാനുമാണ് തയ്യാറെടുക്കുന്നത്.

മൂന്നാറില്‍ ഒരേസമയത്ത് എത്ര സഞ്ചാരികളെ ഉള്‍ക്കൊളളാന്‍ കഴിയുമെന്നതിനെ സംബന്ധിച്ച് പഠനം നടത്തണമെന്നും ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. നിയന്ത്രണങ്ങള്‍ എന്തൊക്കെയാണെന്ന് മുന്‍കൂട്ടി പരസ്യപ്പെടുത്തണം, വാഹനങ്ങള്‍ നിയന്ത്രിക്കുകയും ആവശ്യമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം, പ്ലാസ്റ്റിക് കുപ്പി, പ്ലാസ്റ്റിക് ക്യാരി ബാഗ് എന്നിവ നിരോധിക്കണം, മാലിന്യനിര്‍മാര്‍ജനത്തിന് സംവിധാനമൊരുക്കാത്ത റിസോര്‍ട്ടുകള്‍ക്കെതിരെ നടപടിയെടുക്കണം, കുറിഞ്ഞി പൂക്കുന്ന സീസണില്‍ മൂന്നാര്‍ പ്രദേശം ഏറ്റവും വൃത്തിയായി സൂക്ഷിക്കണം, അതിനാവശ്യമായ ശുചീകരണ ജോലിക്കാരെ നിയോഗിക്കണം, വേണ്ടത്ര ടോയ്ലറ്റുകള്‍ ഏര്‍പ്പെടുത്തണം. റോഡുകളെല്ലാം പൊതുമരാമത്ത് വകുപ്പ് റിപ്പയര്‍ ചെയ്യണം, അടിയന്തര ചികിത്സയ്ക്ക് സംവിധാനമുണ്ടാക്കണം. ദുരന്തങ്ങള്‍ നേരിടുന്നതിനും തയ്യാറെടുപ്പ് വേണം. തുടങ്ങിയ കാര്യങ്ങളാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സീസണില്‍ എത്രത്തോളം വാഹനങ്ങള്‍ വരുമെന്നതിനെ കുറിച്ച് പഠനം നടത്താന്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. ഈ പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണങ്ങള്‍. വഴിയോര കച്ചവടം ക്രമാതീതമായി വര്‍ദ്ധിക്കാനിടയുണ്ട്. അതിനാല്‍ നിയന്ത്രണം വേണമോ എന്ന് ആലോചിക്കണം. വാഹന പരിശോധന കര്‍ശനമാക്കണം. വാഹനങ്ങളില്‍ മദ്യം കൊണ്ടുപോകുന്നത് തടയണം. ഇരവികുളം ദേശീയപാര്‍ക്കിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്നതിന് കൂടുതല്‍ ബസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. 50 ശതമാനം ടിക്കറ്റ് ഓണ്‍ലൈനായി നല്‍കും. പാര്‍ക്കില്‍ പ്രവേശിക്കുന്നതിനുളള സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കും. എന്നാല്‍ ഒരു സന്ദര്‍ശകന് പാര്‍ക്കില്‍ ചെലവഴിക്കാവുന്ന സമയത്തിന് നിയന്ത്രണമുണ്ടാകും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: