2024ഓടെ ജനസംഖ്യാ വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎന്‍

2024ഓടെ ജനസംഖ്യ വളര്‍ച്ചയില്‍ ചൈനയെ ഇന്ത്യ മറികടക്കുമെന്ന് ഐക്യരാഷ്ട്ര സഭ. 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ ജനസംഖ്യാ നിരക്ക് 1.5 ബില്യണിലെത്തുമെന്നും യുഎന്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനസംഖ്യാ വളര്‍ച്ചയില്‍ 2022 ഓടെ ഇന്ത്യ ചൈനയെ മറികടക്കുമെന്നായിരുന്നു നേരത്തെ യുഎന്‍ പ്രവചിച്ചിരുന്നത്.

ഐക്യരാഷ്ട്ര സഭയുടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്ക്ണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ് വകുപ്പ് പ്രസിദ്ധീകരിച്ച 2017ലെ റിപ്പോര്‍ട്ട് പ്രകാരം 1.41 ബില്യണാണ് ചൈനയുടെ ജനസംഖ്യ. 1.34 ബില്യണ്‍ ആണ് ഇന്ത്യയുടെ ജനസംഖ്യ കണക്കാക്കിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളായി ഇന്ത്യയും ചൈനയും തടരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിലെ മൊത്തം ജനസംഖ്യയുടെ 19 ശതമാനം ചൈനയും 18 ശതമാനം ഇന്ത്യയുമാണ് സംഭാവന ചെയ്യുന്നതെന്നും യുഎന്‍ വ്യക്തമാക്കുന്നു.

ഏഴ് വര്‍ഷത്തിനുള്ളില്‍ ഏകദേശം 2024 ഓടെ ഈ കണക്കുകള്‍ മാറിമറിയുമെന്നുമാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐക്യരാഷ്ട്ര സഭയുടെ 25ാമത് ഔദ്യോഗിക ലോക ജനസംഖ്യാ പ്രോസ്പെക്റ്റ്സ് ആണ് ഇത്. നേരത്തെ 2015ലാണ് യുഎന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. അന്നത്തെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി 2022ഓടെ ഇന്ത്യ മാറുമെന്നായിരുന്നു നിരീക്ഷണം. ഈ പ്രവചനം തിരുത്തികൊണ്ടുള്ളതാണ് യുഎന്നിന്റെ പുതിയ റിപ്പോര്‍ട്ട്.

പുതിയ റിപ്പോര്‍ട്ട് പ്രകാരം 2024ല്‍ ഇന്ത്യയും ചൈനയും ഒപ്പത്തിനൊപ്പം 1.44 ബില്യണ്‍ ജനസംഖ്യ നിരക്ക് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ജനസംഖ്യാ വളര്‍ച്ച 2030ല്‍ 1.5 ബില്യണ്‍ ഡോളറിലെത്തുമെന്നും, 2050 ഓടെ 1.66 ബില്യണാകുമെന്നുമാണ് ഐക്യരാഷ്ട്ര സഭയുടെ വീക്ഷണം. അതേസമയം, 2030വരെ ചൈനയുടെ ജനസംഖ്യ വളര്‍ച്ചയില്‍ വേഗത കൂടിലെന്നാണ് യുഎന്നിന്റെ നിഗമനം. ശേഷം ജനസംഖ്യ വളര്‍ച്ച മന്ദഗതിയിലാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

2050ലെ ഉയര്‍ച്ചയ്ക്കു ശേഷം 2100ല്‍ ഇന്ത്യയുടെ ജനസംഖ്യ 1.51 ബില്യണിലേക്ക് ക്രമാനുഗതമായി ഇടിയാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍, അപ്പോഴും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം ഇന്ത്യ തന്നെയായിരിക്കുമെന്നും യുഎന്‍ ആവര്‍ത്തിച്ചു. 2025-2030 കാലയളവില്‍ 71 വര്‍ഷമാണ് ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം കണക്കാക്കിയിട്ടുള്ളത്.

2045-2050ല്‍ ഇത് 74.2 വര്‍ഷമായി വര്‍ധിക്കും. അഞ്ച് വയസില്‍ താഴെയുള്ള മരണ നിരക്ക് ഓരോ 1,000 ജനനത്തിനും 32.3 കുഞ്ഞുങ്ങള്‍ എന്നത് 2045-2050ല്‍ 18.6 ആയി കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്‍ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 7.6 ബില്യണ്‍ ആണ് ലോക ജനസംഖ്യ. ഇത് 2030ല്‍ 8.6 ബില്യണ്‍, 2050ല്‍ 9.8 ബില്യണ്‍, 2100ല്‍ 11.2 ബില്യണ്‍ എന്നിങ്ങനെ വര്‍ധിക്കുമെന്നും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു.
എ എം

Share this news

Leave a Reply

%d bloggers like this: