ഹര്‍ത്താലുകള്‍ക്കെതിരെ കേരളം ഉണരുന്നു

ഹര്‍ത്താലുകള്‍ ജീവിതം ദുസ്സഹമാക്കിയ കേരളീയ ജനത ഉണരുകയാണ്. ഇക്കഴിഞ്ഞ ആഴ്ചകളില്‍ നടന്ന ഹര്‍ത്താലുകളോടും ജനവുവരി 8, 9 തീയതികളിലെ തുടര്‍ പണിമുടക്കിനോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് വ്യാപാരസമൂഹത്തില്‍, ദൃശ്യമായത്. ഹര്‍ത്താല്‍ മൂലം സഹികെട്ട ജനങ്ങള്‍ക്ക് ആശ്വാസമായി കേരളാ ഹൈക്കോടതി മിന്നല്‍ ഹര്‍ത്താലുകള്‍ തടഞ്ഞതും ഹര്‍ത്താലിന്റെയും മറ്റും പേരില്‍ സ്വകാര്യസ്വത്ത് നശിപ്പിക്കുന്നതിനെതിരെ ഓര്‍ഡിനന്‍സുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് വന്നത് ജനങ്ങള്‍ക്ക് ആവേശമായി.

കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജഡ്ജി എ. കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് മിന്നല്‍ ഹര്‍ത്താലുകള്‍ തടഞ്ഞുകൊണ്ട് ഉത്തരവിട്ടിട്ടുള്ളത്. ഏഴുദിവസത്തെ നോട്ടീസില്ലാതെ ഹര്‍ത്താലുകള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്നും ഈ കാലയളവില്‍ ഏതൊരു പൗരവ്യക്തിക്കും അതിനെ ചോദ്യം ചെയ്ത കോടതിയെ സമീപിക്കാമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. സര്‍ക്കാരാകട്ടെ സ്വകാര്യസ്വത്ത് തീവച്ച് നശിപ്പിക്കുന്നവര്‍ക്ക് ജീവപര്യന്തം വരെ തടവാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുള്ള ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.

ഇത്തരം കേസുകളില്‍ ജാമ്യം ലഭിക്കുന്നതിനുള്ള വ്യവസ്ഥകളും കര്‍ക്കശമാണ്. കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുന്നവര്‍ക്ക് പ്രോസിക്യൂഷന്‍ ഭാഗം കേട്ട ശേഷം മാത്രമേ ജാമ്യം നല്‍കാവൂ എന്നാണു ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നത്. സ്വത്തുക്കള്‍ക്ക് ഉണ്ടായ നഷ്ടത്തിന്റെ പകുതി തുക ബാങ്ക് ഗാരണ്ടിയായി നല്‍കുകയോ കോടതിയില്‍ കെട്ടിവയ്ക്കുകയോ ചെയ്യുകയും വേണം. സര്‍ക്കാര്‍ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും കോടതി നഷ്ടം കണക്കാക്കുക. കുറ്റം തെളിഞ്ഞാല്‍ പ്രതികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കും. വേണ്ടിവന്നാല്‍ അവരുടെ സ്വത്തുക്കള്‍ കേരളാ റവന്യൂ റിക്കവറി നിയമപ്രകാരം ജപ്തി നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലും രണ്ട് ദിവസം നീണ്ട പൊതുപണിമുടക്കിലും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ജില്ലാ ഭരണാധികാരികള്‍ പല ജില്ലകളിലും ശ്രമിച്ചിരുന്നു. അവരുടെയും പൊലീസിന്റെയും ഇടപെടല്‍ ഉണ്ടായിട്ടും പലയിടങ്ങളിലും വ്യാപകമായ തോതില്‍ അക്രമങ്ങള്‍ അരങ്ങേറി. നൂറുകണക്കിന് പേര്‍ക്കെതിരെ കേരളമെമ്പാടും ഈ സംഭവവികാസങ്ങളുടെ ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: