സ്‌കോട്ട്‌ലന്‍ഡില്‍ കാണാതായ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി

സ്‌കോട്ട്‌ലന്‍ഡില്‍ കാണാതായ മലയാളി യുവവൈദികനെ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. സിഎംഐ സഭാംഗമായ ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ ഫാ. മാര്‍ട്ടിന്‍ സേവ്യറിനെ അദ്ദേഹത്തിന്റെ താമസസ്ഥലത്തിനടുത്തുള്ള ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായാണ് വിവരം. വെള്ളിയാഴ്ചയാണ് വൈദികനെ താമസസ്ഥലത്തുനിന്നു കാണാതായെന്ന വാര്‍ത്തകള്‍ വന്നത്.

എഡിന്‍ബറോ രൂപതയുടെ കീഴിലുള്ള ക്രിസ്റ്റോര്‍ഫിന്‍ ഇടവകയുടെ ചുമതല വഹിച്ചുവരികയായിരുന്ന വൈദികന്‍ ചൊവ്വാഴ്ച വരെ നാട്ടിലെ ബന്ധുക്കളുമായി ഫോണില്‍ ബന്ധം പുലര്‍ത്തിയിരുന്നു. ബുധനാഴ്ച മുതലാണു അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ലാതായത്. പിഎച്ച്ഡി പഠനത്തോടൊപ്പം ഇടവകയുടെ ചുമതലയും വഹിച്ചിരുന്ന വൈദികന്‍ ദിവ്യബലിയര്‍പ്പിക്കാന്‍ എത്താതിരുന്നതോടെ അന്വേഷിച്ചെത്തിയ വിശ്വാസികളാണ് ആദ്യം വിവരമറിയുന്നത്.

കഴിഞ്ഞ ശനിയാഴ്ച വൈദികന്‍ താനുമായി ഫോണില്‍ സംസാരിച്ചിരുന്നതായി സഹോദരനും ആലപ്പുഴ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ബോര്‍ഡംഗവുമായ തങ്കച്ചന്‍ പറയുന്നു. ഇതിനു ശേഷം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വൈദികന്‍ സഹോദരിമാരുമായി ഫോണില്‍ സംസാരിച്ചിരുന്നു. അപ്പോള്‍ തനിക്കു പനിയാണെന്ന് അദ്ദേഹം സഹോദരിമാരോടു പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് സഹോദരന്‍ തങ്കച്ചന്‍ ബുധനാഴ്ച രാവിലെ ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല.

പിന്നീട് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു രണ്ടോടെ അദ്ദേഹം തന്റെ ഫോണിലേക്കു തിരികെ വിളിച്ചെങ്കിലും കോടതിക്കുള്ളിലായിരുന്നതിനാല്‍ ഫോണെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീടു തിരികെ വിളിച്ചപ്പോള്‍ ആദ്യം ഫോണ് ബെല്ലടിച്ചെങ്കിലും മറുപടിയുണ്ടായില്ല. അല്‍പസമയം കഴിഞ്ഞു വീണ്ടും വിളിച്ചപ്പോള്‍ ഫോണ് ഓഫ് ആണെന്ന സന്ദേശമാണു ലഭിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം പുളിങ്കുന്ന് സിഎംഐ ആശ്രമത്തിലെ പ്രിയോറച്ചന്‍ വീട്ടിലെത്തി വൈദികനെ കാണാനില്ലെന്ന വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സ്‌കോര്‍ട്ട്‌ലന്‍ഡില്‍നിന്നു എഡിന്‍ബര്‍ഗ് ബിഷപ്പിനു വേണ്ടി വികാര്‍ ജനറല്‍ റവ.പാട്രിക് ബര്‍ക്ക് സിഎംഐ പ്രൊവിന്‍ഷ്യലിനെ വിവരമറിയിച്ചു. അവിടെനിന്നു പുളിങ്കുന്ന് ആശ്രമ അധികാരികള്‍ക്കു വിവരം കൈമാറുകയായിരുന്നു.

വൈദികന്‍ താമസിച്ചിരുന്ന മുറിയുടെ വാതില്‍ തുറന്നു കിടന്ന നിലയിലായിരുന്നു. പാസ്‌പോര്‍ട്ട്, ലാപ്‌ടോപ് തുടങ്ങി കൈകാര്യം ചെയ്തിരുന്ന വസ്തുക്കള്‍ എല്ലാം മുറിയില്‍ത്തന്നെയുണ്ടായിരുന്നു. ഫോറന്‍സിക് വിദഗ്ധരെത്തി മുറി പരിശോധിച്ചതായി സ്‌കോര്‍ട്ട്‌ലന്‍ഡില്‍നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. 2013 ഡിസംബര്‍ 30ന് പൗരോഹിത്യം സ്വീകരിച്ച ശേഷം ചെത്തിപ്പുഴ പള്ളിയില്‍ സഹവികാരിയായിരിക്കെ കഴിഞ്ഞ ജൂലൈ 15നാണ് ഇദ്ദേഹം സ്‌കോര്‍ട്ട്‌ലന്‍ഡിലേക്കു പോയത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: