സെന്റ് പാട്രിക് ദിനാഘോഷത്തിന്റെ ആലസ്യത്തില്‍ നിന്ന് മുക്തമാകാതെ അയര്‍ലണ്ട്

ഡബ്‌ളിന്‍: അയര്‍ലന്‍ഡില്‍ സെന്റ് പാട്രിക് ദിനാഘോഷപരിപാടി വര്‍ണാഭമായി. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആഘോഷത്തിന്റെ ഭാഗമായി സെന്റ് പാട്രിക് പരേഡുകള്‍ നടന്നു. തലസ്ഥാന നഗരമായ ഡബ്‌ളിനില്‍ നടന്ന പരേഡ് വീക്ഷിക്കാന്‍ അഞ്ചു ലക്ഷത്തിലേറെപ്പേരെത്തി. സിറ്റി സെന്ററില്‍ നടന്ന പരേഡില്‍ ആറായിരത്തിലധികംപേര്‍ അണിനിരന്നു.  ഡബ്ലിനു പുറമെ കോര്‍ക്ക്, ഗാല്‍വെ, കില്‍ക്കെന്നി, ലിമെറിക്ക്, വാട്ടര്‍ഫോര്‍ഡ് തുടങ്ങിയ ഇടങ്ങളിലും പരേഡുകള്‍ നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ അയര്‍ലന്‍ഡ്, ഇന്ത്യ, ജര്‍മനി, അമേരിക്ക, പോളണ്ട്, റുമേനിയ, ഫ്രാന്‍സ്, ഇറ്റലി, തുടങ്ങി ഒട്ടേറെ രാജ്യങ്ങളുടെ പ്രതിനിധികള്‍ പരേഡില്‍ പങ്കെടുത്തു.

ഡബ്ലിനിലെ പരേഡിന് നേതൃത്വം നല്‍കിയത് ഗെയിം ഓഫ് ത്രോണ്‍സ് താരം ലിയാം കണ്ണിങ്ഹാം ആയിരുന്നു. അയര്‍ലണ്ട് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ഭാര്യയോടൊപ്പം ഡബ്ലിനിലെ പരേഡ് വീക്ഷിക്കാന്‍ എത്തിയിരുന്നു. സെന്റ് പാട്രിക് ഡെയിലെ ഈ വര്‍ഷത്തെ ഗസ്റ്റ് ഓഫ് ഹോണര്‍ ആയി സ്റ്റാര്‍ വാര്‍സ് താരം മാര്‍ക്ക് ഹാമിലിനെ ആദരിച്ചു.

മിലിട്ടറി ബാന്‍ഡ്, കുതിരപ്പട, ടാബ്‌ളോകള്‍, ബാന്റുമേളം, തുടങ്ങിയവ വിവിധയിടങ്ങളിലെ ആഘോഷങ്ങള്‍ക്കു മിഴിവേകി. പാമ്പുകളെ രാജ്യത്തുനിന്നു പൂര്‍ണമായും നിഷ്‌കാസനം ചെയ്ത വിശുദ്ധ പാട്രിക് അയര്‍ലന്‍ഡിന്റെ മധ്യസ്ഥനായാണ് അറിയപ്പെടുന്നത്. പരിപാടിയുടെ ഭാഗമായി കാര്‍ണിവലുകള്‍, സംഗീതപരിപാടി,ഡാന്‍സ്,ഡ്രാമ തുടങ്ങിയവ നടന്നു.

കോര്‍ക്കില്‍ നടന്ന ആഘോഷ പരിപാടികളില്‍ ഏകദേശം മുപ്പതിനായിരത്തിലധികം പേര്‍ പങ്കെടുത്തതായി ഗാര്‍ഡ വ്യക്തമാക്കി. ലീമെറിക്കില്‍ സര്‍ക്കസിന്റെ അകമ്പടിയോടെയായിരുന്നു ആഘോഷപരിപാടികള്‍ ഒരുക്കിയിരുന്നത്. 40,000 ത്തോളം പേരാണ് ഒ’കോനല്‍ സ്ട്രീറ്റില്‍ തടിച്ചു കൂട്ടിയത്. 4,000 ത്തോളം പേര്‍ പങ്കെടുത്ത പരേഡും ഇവിടെ നടന്നു. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിലും പരേഡുകളും ആഘോഷപരിപാടികളും സംഘടിപ്പിച്ചിരുന്നു.

ആദ്യ സെന്റ് പാട്രിക് ദിന പരേഡ് നടന്നത് ന്യൂയോര്‍ക്കിലായിരുന്നു- 1762 മാര്‍ച്ച് 17ന്. തുടര്‍ന്നാണു ലോകത്തിന്റെ മറ്റിടങ്ങളിലും പരേഡ് നടത്താനാരംഭിച്ചത്. യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ, ഏഷ്യ, തുടങ്ങിയ ഇടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് ഇതിന്റെ ഭാഗമായി ആഘോഷപരിപാടികള്‍ നടന്നുവരുന്നത്. ആയിരക്കണക്കിനു വിദേശീയരാണ് എല്ലാ വര്‍ഷവും ആഘോഷങ്ങളില്‍ പങ്കു ചേരാന്‍ അയര്‍ലന്‍ഡിലെത്തുന്നത്. രാജ്യത്തു ഡബ്‌ളിനു പുറമേ കോര്‍ക്ക്, ഗാല്‍വെ, ലിംറിക്, കെറി, കില്‍ക്കി,െ വാട്ടര്‍ഫോര്‍ഡ് തുടങ്ങിയ വിവിധ ഇടങ്ങളിലും ആഘോഷപരിപാടികള്‍ നടന്നു.

അതേസമയം ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ തന്റെ യുഎസ് സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ ഇന്നലെ ന്യുയോര്‍ക്കില്‍ നടന്ന സെന്റ് പാട്രിക് ദിന പരേഡില്‍ പങ്കെടുത്തു.

ഇന്നലെ നടന്ന സെന്റ് പാട്രിക് ദിനാഘോഷങ്ങളുടെ ആലസ്യത്തില്‍ നിന്ന് നഗരങ്ങളൊന്നും ഇതുവരെ ഉണര്‍ന്നിട്ടില്ല. പ്രധാന നഗരങ്ങളിലെ പ്രാന്തപ്രദേശങ്ങളില്‍ കുപ്പികളും, മാലിന്യങ്ങളും നിറഞ്ഞു കിടക്കുന്നു. കൗണ്‍സില്‍ അധികാരികളുടെ നേതൃത്വത്തില്‍ വൃത്തിയാക്കല്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: