ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക പരാതി ജഡ്ജിമാരുടെ മുന്നംഗ സംമിതി പരിശോധിക്കും. നിലവില്‍ രഞ്ജന്‍ ഗൊഗോയ്ക്ക് ശേഷം സുപ്രീം കോടതിയിലെ മുതിര്‍ന്ന അംഗമായ ജസ്റ്റിസ് എസ് എ ബോബ്‌ഡേ അദ്ധ്യക്ഷനായ മൂന്നംഗ സമിതിയാണ് പരാതിയിലെ തുടര്‍ നടപടികള്‍ തീരുമാനിക്കുക. ജസ്റ്റിസ് എന്‍ വി രമണ, ഇന്ദിര ബാനര്‍ജി മറ്റ് അംഗങ്ങള്‍. സമിതി ആദ്യം യുവതിയുടെ മൊഴി രേഖപ്പെടുത്തും.
അതേസമയം, ജ. രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ആരോപണത്തിന് പിന്നില്‍ ജെറ്റ് എയര്‍വേയ്‌സിന്റെ ഉടമ നരേഷ് ഗോയലും വാതുവയ്പ്പുകാരനും ഇടനിലക്കാരനുമായ രമേശ് ശര്‍മയുമാണെന്ന ആരോപിച്ച് ഡല്‍ഹിയിലെ അഭിഭാഷകനായ ഉത്സവ് ബെയ്ന്‍സിന്‍ നല്‍കിയ സത്യവാങ്മൂലം ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസിനെ പീഡനക്കേസില്‍ കുടുക്കാന്‍ ഒരു വലിയ ശക്തി പ്രവര്‍ത്തിച്ചുവെന്നാണ് ഇയാഴുടെ പ്രധാന ആരോപണം. ജെറ്റ് എയര്‍വേയ്‌സില്‍ ദാവൂദ് ഇബ്രാഹിമിന് നിക്ഷേപമുണ്ട്. പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്‌സിനെതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ അനുകൂല വിധി കിട്ടാന്‍ നരേഷ് ഗോയല്‍ ചീഫ് ജസ്റ്റിസിന് കോഴ കൊടുക്കാന്‍ ശ്രമിച്ചെന്നും ഉത്സവ് ബെയ്ന്‍സിന്‍ വെളിപ്പെടുത്തുന്നു.
അതിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനോരോപണങ്ങളില്‍ സ്‌പെഷ്യല്‍ സിറ്റിങ്ങ് നടത്തി വിധി പറഞ്ഞ കോടതി നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചത്തലത്തില്‍ കൂടിയാണ് പരാതി പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ തിങ്കളാഴ്ച അനൗദ്യോഗിക യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ തന്റെ ഭാഗം വിശദീകരിച്ചശേഷമാണ് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ജ. ബോബ്‌ഡേയെ ചുമതലപ്പെടുത്തിയതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജ. രഞ്ജന്‍ ഗൊഗേയ്ക്ക് ശേഷം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് എത്തേണ്ട വ്യക്തിയെന്ന നിലയിലാണ് തുടര്‍ നടപടികള്‍ ബോബ്‌ഡേയെ ചുമതലപ്പെടുത്തിയത്.
സ്‌പെഷ്യല്‍ സിറ്റിങ്ങിനെതികെ അഭിഭാഷക സംഘടനകള്‍ ഉള്‍പ്പെടെയാണ് നടപടിക്കെതിരെ രംഗത്തെത്തിയത്. പ്രതിഷേധം വ്യാപകമായതോടെ സംഭവത്തില്‍ അടുത്ത നടപടികളിലേക്ക് കടക്കാര്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ജ. എസ് എ ബോബ്‌ഡേക്ക് നിര്‍ദേശം നല്‍കി. കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജി എന്ന നിലയിലാണ് തുടര്‍നടപടികളില്‍ ബോബ്‌ഡേയ്ക്ക് തീരുമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ സുപ്രീം കോടതി മുന്‍ ജീവനക്കാരി ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിന് പിറകെയായിരുന്നു സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് അടിയന്തരമായി ചേര്‍ന്നത്. 35കാരിയായ മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ആണ് പരാതിയുമായി 22 സുപ്രീം കോടതി ജഡ്ജമാര്‍ക്ക് കത്ത് നല്‍കിയത്. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം.
എന്നാല്‍, തനിക്കെതിരെ സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരി ഉന്നയിച്ച ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ പ്രതികരണം. അടിസ്ഥാനരിഹതവും ദുരുദ്ദേശപരവുമായ ഈ ആരോപണത്തിന്റെ പേരില്‍ രാജി വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്റെ ബാങ്ക് ബാലന്‍സ് 6.80 ലക്ഷമാണ്. തന്നെ പണം കൊണ്ട് സ്വാധീനിക്കാന്‍ കഴിയില്ല, 20 വര്‍ഷത്തിലധികം കറ കളഞ്ഞ ജഡ്ജിയായി പ്രവര്‍ത്തിച്ചയാളാണ് താന്‍ അതിനുള്ള പ്രതിഫലമാണോ ഇതെന്നുമായിരുന്നു സിറ്റിങ്ങില്‍ അദ്ദേഹത്തിന്റെ നിലപാട്.
കൂടാതെ പരാതിയിലുള്ള ആരോപണങ്ങളെല്ലാം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിഷേധിച്ചു. പരാതിയ്ക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അതീവ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചിരുന്നു. തന്നെ സ്വാധീനിക്കാന്‍ കഴിയാത്തതിനാലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അസാധാരണ നടപടിയിലൂടെ പറഞ്ഞു. താന്‍ രാജിവയ്ക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.