സിസ്റ്റര്‍ റാണി മരിയ; വാഴ്ത്തപ്പെട്ട രക്തസാക്ഷി പ്രഖ്യാപനം നാളെ

 

സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിനു സമീപത്തെ സെന്റ് പോള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലെ വേദിയില്‍ നാളെ രാവിലെ പത്തിന് ആരംഭിക്കുന്ന ചടങ്ങുകള്‍ക്കിടയില്‍ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കും. . വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.

സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്പന, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ ലത്തീനിലും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇംഗ്ലീഷിലും വായിക്കും. റാഞ്ചി ആര്‍ച്ച് ബിഷപ്പ് ഡോ. ടെലസ്ഫോര്‍ ടോപ്പോ മാര്‍പാപ്പയുടെ പ്രഖ്യാപനം ഹിന്ദിയില്‍ പരിഭാഷപ്പെടുത്തും. തുടര്‍ന്നു വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ ശില്പം, തിരുശേഷിപ്പ്, ഛായാചിത്രം എന്നിവയേന്തി അള്‍ത്താരയിലേക്കു പ്രദക്ഷിണം.

സിബിസിഐ പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ബോംബൈ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബറ്റിസ്റ്റ ദിക്കാത്രോ, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ എന്നിവര്‍ ദിവ്യബലിയില്‍ മുഖ്യ സഹകാര്‍മികരാകും. രാജ്യത്തും പുറത്തും നിന്നുമായി അമ്പതോളം മെത്രാന്മാര്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും.

പൊതുസമ്മേളനത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ലോക്സഭാ സ്പീക്കറും ഇന്‍ഡോര്‍ എംപിയുമായ സുമിത്ര മഹാജന്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, മതരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മെത്രാന്മാര്‍, വൈദികര്‍, സമര്‍പ്പിതര്‍, അല്മായര്‍ തുടങ്ങി 12000ത്തിലധികം പേര്‍ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പദവി പ്രഖ്യാപന ചടങ്ങുകളില്‍ പങ്കെടുക്കാനെത്തും.

 

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: