സിക്ക വൈറസ് തിരിച്ചറിയാനുള്ള പുതിയ പരീക്ഷണം വിജയിച്ചു

സിക്ക വൈറസിന്റെ സാന്നിധ്യം വേഗത്തില്‍ തിരിച്ചറിയുന്നതിനുള്ള പുതിയ പരീക്ഷണം വിജയകരം. ബ്രസീലിലെ ബഹിയ ഫാര്‍മയിലെ ഗവേഷകരാണ് പുതിയ പരിശോധനാ രീതി വികസിപ്പിച്ചെടുത്തത്. 20 മിനുട്ടില്‍ വൈറസ് സാന്നിധ്യം തിരിച്ചറിയാമെന്നതാണ് ഇതിന്റെ സവിശേഷത. വടക്ക് കിഴക്കന്‍ ബ്രസീലിലെ ആരോഗ്യ ഗവേഷകരാണ് പുതിയ കണ്ടത്തലിന് പിന്നില്‍. നിലവിലുള്ള ടെസ്റ്റുകള്‍ വഴി സിക്ക വൈറസ് സാന്നിധ്യം തിരിച്ചറിയാന്‍ ആഴ്ചകളോളം സമയം എടുക്കും. ഇത് രോഗം മൂര്‍ച്ഛിക്കുന്നതിന് ഇടയാക്കുന്നതിനെ തുടര്‍ന്നാണ് പുതിയ കണ്ടുപിടുത്തം.

ഏകദേശം 20 മിനുട്ടിനുള്ളില്‍ തന്നെ വൈറസ് സാന്നിധ്യം തിരിച്ചറിയാമെന്നാണ് പുതിയ ടെസ്റ്റിന്റെ പ്രത്യേകത. രോഗിയുടെ രക്തപരിശോധനയിലൂടെ യാണ് വൈറസ് സാന്നിധ്യം കണ്ടെത്തുന്നത്. സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കുന്നതോടെ ടെസ്റ്റ് രീതി വ്യാപകമാക്കാനാണ് ഗവേഷകരായ ബഹിയാഫാര്‍മയുടെ തീരുമാനം. കുറഞ്ഞചെലവില്‍ പരിശോധനപൂര്‍ത്തിയാക്കാനാവുമെന്നും ഗവേഷകര്‍ പറയുന്നു. ഏകദേശം 5 ലക്ഷം ടെസ്റ്റെങ്കിലും ഒരുമാസത്തില്‍ നടത്തേണ്ടി വരുമെന്നാണ് ആരോഗ്യവിദഗ്ധര്‍ കണക്കാക്കുന്നത്.

ബ്രസീലടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സിക്ക വൈറസ് ഭീഷണി ശക്തമായ സാഹചര്യത്തിലാണ് വൈറസിനെ നേരിടാന്‍ പുതിയ രീതികള്‍ ആവിഷ്‌കരിക്കുന്നത്. ഗര്‍ഭിണികളിലും നവജാതശിശുക്കളിലുമാണ് വൈറസ് ബാധ കൂടുതല്‍ കാണപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: