കൊച്ചി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തകേസില്‍ അറസ്റ്റിലായി പാലായിലെ ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബിഷപ്പിനെതിരെ പ്രഥമ ദൃഷ്ടാ തെളിവുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു കോടതി ഉത്തരവ്. ജാമ്യം നല്‍കിയാല്‍ ബിഷപ്പ് സാക്ഷികളെ ഉള്‍പ്പെടെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വാദവും ഹൈക്കോടതി അംഗീകരിച്ചു.
കേസ് അട്ടിമറിക്കാന്‍ സാധ്യതയുയുണ്ട്, കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ അടക്കമുള്ളവരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. ബിഷപ്പിനെതിരായ കേസ് ഡയറിയും കഴിഞ്ഞ ദിവസം ഹാജരാക്കിയിരുന്നു.
കേസ് കെട്ടിച്ചമച്ചതാണെന്നും അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു ബിഷപ്പിന്റെ വാദം. തനിക്കെതിരേ നടക്കുന്നത് പ്രതികാര നടപടികളാണെന്നും. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചസാഹചര്യത്തില്‍ അറസ്റ്റ് ചെയ്ത പോലീസ് നടപടി നിയമ വിരുദ്ധമാണെന്നും, ഇത് മൗലീകാവകാശങ്ങളുടെ ലംഘനം ആണെന്നും ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന ബിഷപ്പിന്റെ വാദം തള്ളി.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ മൂന്നു ദിവസം ഏതാണ്ട് 23 മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബര്‍ ആറുവരെ റിമാന്‍ഡ് ചെയ്തിരുന്നു. ബിഷപ്പ് ഇപ്പോള്‍ പാലാ സബ് ജയിലിലാണുളളത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബലാത്സംഗ കേസില്‍ ഒരു ബിഷപ്പ് അറസ്റ്റിലാവുന്നത്.
എ എം