സമാനതകളില്ലാത്ത വളര്‍ച്ച; പരാജയമറിയാത്ത രാഷ്ട്രീയ പോരാളി

സംഭവ ബഹുലമാണ് കെ എം മാണി എന്ന കരിങ്ങോഴക്കല്‍ മാണി മാണി എന്ന കേരള കോണ്‍ഗ്രസ് നേതാവിന്റെ 51 വര്‍ഷത്തെ രാഷ്ട്രീയ ജിവിതം. 1964 ല്‍ പി.റ്റി ചാക്കോയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് രൂപീകരണം നടക്കുമ്പോള്‍ കോട്ടയം ഡിസിസി പ്രസിഡന്റായിരുന്നു മാണി. കോട്ടയം ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തില്‍ നടന്ന കേരള കോണ്‍ഗ്രസ് രൂപീകരണ യോഗത്തില്‍ കെ.എം ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള 14 എംഎല്‍എമാരാണ് പങ്കെടുത്തപ്പോള്‍ മാണി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മുന്‍ ഡിസിസി പ്രസിഡന്റായ മാത്തച്ചന്‍ കുരുവിനാല്‍ കുന്നേലടക്കമുള്ള നേതാക്കള്‍ കെ എം മാണിയെ സന്ദര്‍ശിച്ചു ഇതിന് ശേഷമായിരുന്നു ചരിത്ര പരമായ ആ തീരുമാനം.

എന്നാല്‍ കോണ്‍ഗ്രസ് വിട്ടുവരാന്‍ അന്ന് മാണി നേതാക്കള്‍ക്ക് മുന്നില്‍ വച്ച ഡിമാന്‍ഡില്‍ തുടങ്ങുകയായിരുന്നു പിന്നീട് കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ച രാഷ്ട്രീയ നേതാവിന്റെ വളര്‍ച്ച. 65 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാലാ നിയമസഭാ മണ്ഡലവും ചെലവിന് 15,000 രൂപയുമായിരുന്നു മാണിയുടെ ഡിമാന്റ്. രൂപം കൊണ്ടതിന് ശേഷം അഭിമാനപ്പോരാട്ടമായിരുന്നു കേരളാ കോണ്‍ഗ്രസിന്. അതിനാല്‍ ഡമാന്‍ഡ് പാര്‍ട്ടി അംഗീകരിച്ചു. പാലാ സീറ്റും 15000 രൂപയും പ്രചാരണത്തിനുള്ള വാഹനവും നല്‍കി.

കോണ്‍ഗ്രസ്സിലെ മിസ്സിസ് ആര്‍.വി തോമസായിരുന്നു എതിരാളി. കനത്തപോരാട്ടത്തില്‍ മാണി നേരിയ ഭുരിപക്ഷത്തില്‍ ജയിച്ച് കയറി. 50 വോട്ടുകള്‍ മാത്രമായിരുന്നു ഭുരിപക്ഷം. പിന്നീട് കൊണ്ടും കൊടുത്തും കേരള രാഷ്ട്രീയത്തില്‍ സമാനതയില്ലാത്ത വളര്‍ച്ച. 1965 പാല നിയോജക മണ്ഡലം രൂപീകരിച്ചത് മുതല്‍ പതിമൂന്ന് തവണ അവിടെ ജയിച്ച മാണി ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല.

1975 ഡിസംബര്‍ 26 ന് ആദ്യമായി മന്ത്രിസഭയില്‍ അംഗമായ കെ.എം മാണി, കേരളത്തില്‍ ഏറ്റവും കൂടുത കാലം മന്ത്രിയായിരുന്ന ബേബി ജോണിന്റെ റെക്കോര്‍ഡ് 2003 ജൂണ്‍ 22 ന് മറികടന്ന് സ്വന്തം പേരില്‍ ചേര്‍ത്തു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നതിന്റെ റെക്കോര്‍ഡും മാണിക്കാണ്. പത്ത് മന്ത്രിസഭകളില്‍ അംഗമായിരുന്നു അദ്ദേഹം. അച്ചുതമേനൊന്റെ ഒരു മന്തിസഭയില്‍ (455 ദിവസം), കരുണാകരന്റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി.കെ.വി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം)അദ്ദേഹം അംഗമായിരുന്നു. ഏറ്റവും കൂടുതല്‍ നിയമ സഭകളില്‍ മന്ത്രിയായിട്ടുള്ളതും മാണിയാണ്.

11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അദ്ദേഹം സത്യപ്രതിജ്ഞയിലുംഒന്നാം സ്ഥാനത്താണ്. 1977-78 ല്‍ മന്ത്രിയായിരിക്കെ രാജി വക്കേണ്ടി വന്ന ഒരു ഇടവേളക്ക് ശേഷം അതേ മന്ത്രിസഭയില്‍ തിരിച്ച് വന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ അധികം ലഭിച്ചത്. ഏറ്റവും കൂടുതല്‍ കാലം നിയമവകുപ്പും (16.5 വര്‍ഷം) ധനവകുപ്പും(6.25 വര്‍ഷം) കൈകാര്യം ചെയ്തതു മാണി. ഏറ്റവും കൂടുതല്‍ കാലവും (51 വര്‍ഷം) ഏറ്റവും കൂടുതല്‍ കണക്കാക്കുന്ന 13 തവണ നിയമസഭാംഗം, കൂടുതല്‍ ബഡ്ജറ്റ് അവതരിപ്പിച്ച മന്ത്രി എന്നീ റെക്കോര്‍ഡുകളും മാണിയുടെ പേരിലാണ്.

Share this news

Leave a Reply

%d bloggers like this: