സഭാ സ്ഥാപനങ്ങളിലെ ലൈംഗീകാതിക്രമങ്ങൾക്കെതിരെ ഫ്രാൻസിസ് പാപ്പ: ബിഷപ്പുമാർ നേരിട്ട് ഉത്തരവാദികളായിരിക്കും; പരാതികൾ ഏതു തലത്തിലുള്ളവർക്കും നേരിട്ട് റിപ്പോർട്ട് ചെയ്യാൻ അവസരം ഒരുക്കി മാർപാപ്പ…

സഭാ സ്ഥാപനങ്ങളിൽ ലൈംഗികാതിക്രമങ്ങൾക്കും അവയെ ഒളിച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്കും ബിഷപ്പുമാർ നേരിട്ട് ഉത്തരവാദികളായിരിക്കുമെന്ന നിർണായകമായ കൽപ്പന പുറപ്പെടുവിച്ച് പോപ്പ് ഫ്രാൻസിസ്. ഇത്തരത്തിൽപ്പെട്ട ഏതൊരു സംഭവവും പുരോഹിതന്മാർ ചർച്ച് സുപ്രീരിയർമാരെ അറിയിക്കേണ്ടതാണെന്ന് കൽപ്പന ആവശ്യപ്പെട്ടു. ഇതോടൊപ്പം, ആവശ്യമായ ഘട്ടങ്ങളിൽ വത്തിക്കാന് നേരിട്ട് പരാതി നൽകാമെന്ന സുപ്രധാനമായ നിർദ്ദേശവും ഈ കൽപ്പന മുമ്പോട്ടു വെക്കുന്നുണ്ട്.

ലോകത്തെമ്പാടും കത്തോലിക്കാസഭയുടെ പ്രതിച്ഛായയെ വലിയതോതിൽ ബാധിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ലൈംഗികാതിക്രമക്കേസുകൾ. 2013ൽ പോപ്പ് ഫ്രാൻസിസ് അധികാരമേറ്റെടുത്ത കാലം മുതൽ ഇത്തരം പ്രശ്നങ്ങൾ നിരന്തരമായി ഉയർന്നുവരുന്നുണ്ട്. ഇത്തരം കേസുകളില്‍ ബിഷപ്പുമാർ നടത്തുന്ന ഇടപെടലുകൾ സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നുവരുന്നതിനാൽ രൂപതാതലത്തിൽ തന്നെ പോപ്പിന്റെ ഇടപെടലാവശ്യമാണെന്ന് ലൈംഗികാതിക്രമ ഇരകൾ വർഷങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്.

അതെസമയം ഫ്രാന്‍സിസ് മാർപ്പാപ്പ 2013ൽ ജലന്ധർ രൂപതയുടെ ബിഷപ്പായി നിയമിച്ച ഫ്രാങ്കോ മുളയ്ക്കലിനെ കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ഇന്ന് കോടതിയിൽ ഹാജരാക്കും. പാലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഫ്രാങ്കോയെ ഹാജരാക്കുക. കേസിൽ അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രം കോടതി കഴിഞ്ഞയാഴ്ച ഫയലിൽ സ്വീകരിച്ചിരുന്നു. തിങ്കളാഴ്ചയാണ് കേരളാ പൊലീസ് ജലന്ധറിലെത്തി സമൻസ് ഫ്രാങ്കോയ്ക്ക് നേരിട്ട് നൽകിയത്. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലാകുന്ന ആദ്യത്തെ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കൽ.

ഇരകൾക്കോ ഇരകളുടെ പ്രതിനിധികൾക്കോ ബിഷപ്പുമാരുടെ അതിക്രമങ്ങൾക്കെതിരെ നേരിട്ടോ, വത്തിക്കാൻ അംബാസിഡർക്കോ പരാതി നൽകാവുന്നതാണ്. ഇത്തരം കാര്യങ്ങളിൽ മറ്റെല്ലാവരെയും സഭ കർശനമായ ചട്ടക്കൂടുകളിൽ കൊണ്ടുവന്നിട്ടുണ്ടെന്നും എന്തുകൊണ്ട് ബിഷപ്പുമാരെ മാത്രമായി മാറ്റി നിർത്തണമെന്നുമാണ് വത്തിക്കാന്റെ കോൺഗ്രിഗേഷൻ ഫോർ ബിഷപ്സിന്റെ തലവൻ കർദ്ദിനാൾ മാർക് ഊലെറ്റ് ചോദിക്കുന്നത്. ലോകത്തിലെ എല്ലാ കത്തോലിക്കാ രൂപതകളും ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ ഒരു പരാതി സ്വീകരിക്കാനുള്ള സംവിധാനം തയ്യാറാക്കേണ്ടതുണ്ട്. അടുത്ത ഒരു വർഷത്തിനുള്ളിൽ ഇത് നടപ്പാകണം. യുഎസ് അടക്കമുള്ള ചില രാജ്യങ്ങളിൽ ഇതിനകം തന്നെ ഇത്തരം സംവിധാനങ്ങള്‍ നിലവിൽ വന്നിട്ടുണ്ട്.

ലോകത്തെമ്പാടുമായി 10 ലക്ഷത്തോളം പുരോഹിതന്മാരും കന്യാസ്ത്രീകളുമാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. പുരോഹിതന്മാരുടെ ലൈംഗികാതിക്രമം സംബന്ധിച്ച ഏതൊരു സംശയവും സ്ഥാപനത്തിന്റെ ഏതു തലത്തിലുള്ളവർക്കും റിപ്പോർട്ട് ചെയ്യാൻ അവസരം നൽകുന്നതായിരിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ കുട്ടികളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതിന്റെ പേരിൽ യുഎസ് കർദ്ദിനാള്‍ തിയഡോർ മക്‌കാരിക്കിനെ റോമൻ കത്തോലിക്കാ പൗരോഹിത്യത്തിൽ നിന്നും പിരിച്ചു വിട്ട നീക്കമാണ് ഇത്തരം വിഷയങ്ങളിൽ കത്തോലിക്കാസഭ എടുത്തിട്ടുള്ള ഏറ്റവും കടുത്ത നടപടി.

Share this news

Leave a Reply

%d bloggers like this: