ആന്റിബയോട്ടിക്കുകള്‍ ശരീരത്തില്‍ ഫലിക്കാതിരിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന ആന്റിബയോട്ടിക് നയം 2018 ജനുവരിയില്‍ നടപ്പാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കാരണം ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതായുളള വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
അനാവശ്യ മരുന്നുകളുടെ ഉപയോഗം കാരണം രോഗങ്ങള്‍ നിയന്ത്രിക്കുന്ന ശരീരത്തിലെ മറ്റ് ബാക്റ്റീരിയകളും നശിക്കുകയാണ്. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നതും അപകടകരമാവുകയാണ്. മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളില്‍ പലപ്പോഴും ആവശ്യമില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നതായാണ് കാണുന്നത്. ആന്റിബയോട്ടിക്ക് പ്രതിരോധം പരിശോധിക്കാനുളള സംവിധാനങ്ങള്‍ നിലവില്‍ മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണുളളത്.
ആന്റിബയോട്ടിക്ക് പ്രതിരോധം നേരിടാന്‍ ആരോഗ്യവകുപ്പ് ശക്തമായ നടപടികള്‍ എടുത്തുവരികയാണ്. ആശുപത്രികളില്‍നിന്നു രോഗം പകരുന്നത് പരിശോധിക്കാന്‍ എല്ലാ ആശുപത്രികളിലും ആന്റി ഇന്‍ഫക്ഷന്‍ കണ്‍ട്രോളിന് പ്രത്യേക ടീം ഉണ്ടാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ നിന്നു കിട്ടുന്ന ആന്റിബയോഗ്രാം എടുക്കും. മെഡിക്കല്‍ കോളേജുകളില്‍ വിവിധ വകുപ്പുകളില്‍ ഉപയോഗിക്കേണ്ട ആന്റിബയോട്ടിക്കുകള്‍ സംബന്ധിച്ച് ഇതിനകം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും ഇത് സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. കോഴിവളര്‍ത്തു മേഖലയിലും ക്ഷീര കര്‍ഷകര്‍ക്കും ശില്പശാല നടത്തും. ഇതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ന്നുളള സംവിധാനം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡികെ