സംസ്ഥാനത്ത് ഇന്ന് എട്ടുപേര്‍ പനിബാധിച്ചു മരിച്ചു. ഇതില്‍ അഞ്ചുമരണവും തീരുവനനന്തപുരം ജില്ലയിലാണ്. മരിച്ചവരില്‍ മൂന്നു വയസുകാരനും ഉള്‍പ്പെടുന്നു. ഇതോടെ, സംസ്ഥാനത്ത് ഈ വര്‍ഷം പകര്‍ച്ചവ്യാധിമൂലം മരിച്ചവരുടെ എണ്ണം 114 ആയി. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പനി ബാധിതര്‍ കൂടുതലുള്ളത്. ആലപ്പുഴയില്‍ ഡെങ്കിപ്പനി മൂലം ഒരാള്‍ മരിച്ചു. ഇന്നലെ മാത്രം സംസ്ഥാനത്ത് ആറുപേര്‍ പനി ബാധിച്ച് മരിച്ചിരുന്നു. ഒന്നര ലക്ഷത്തോളം പേര്‍ ഇതുവരെ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ളത തിരുവനന്തപുരം ജില്ലയിലാണ്.
രാജ്യത്ത് 2009-ല്‍ കണ്ടെത്തിയ എച്ച്1എന്‍1 പനി 2012, 15 വര്‍ഷങ്ങളിലാണു കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ ഇത്തവണ രോഗബാധ കൂടുതല്‍ മാരകമാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. എറണാകുളം ജില്ലയിലാണു രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞദിവസം 10 പേരില്‍ സ്ഥിരീകരിച്ചു. തുമ്മലിലൂടെയും ചുമയിലൂടെയും പകരുന്ന എച്ച്1എന്‍1 തുടക്കത്തില്‍ കണ്ടുപിടിക്കാതെ പോകുന്നതാണ് രോഗിയുടെ ആരോഗ്യനില വഷളാക്കുന്നത്.
81 പേര്‍ക്കാണ് തലസ്ഥാനത്ത് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 179 പേര്‍ക്കും. കോഴിക്കോട് ജില്ലയില്‍ ഇതുവരെയുള്ള ഡെങ്കിപ്പനി മരണങ്ങള്‍ പത്തായി. സര്‍ക്കാര്‍ ആശുപത്രികളിലെ പരിമിതികളും മരണനിരക്ക് കൂട്ടുന്നുണ്ടെന്നാണ് രോഗികളുടെ പരാതി. കൊല്ലത്ത് 18, പാലക്കാട് 14 തൃശൂരില്‍ നാലും പനിമരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.
പനി പടര്‍ന്നു പിടിച്ചതോടെ സംസ്ഥാനത്തു ഭയാനക സാഹചര്യമാണെന്നും ആരോഗ്യ അടിയന്തരവസ്ഥാ പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നാട്ടില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പൊലീസിന്റെയും പാരാമിലിട്ടറിയുടെയും സഹായം തേടണമെന്നും ചെന്നിത്തല പറഞ്ഞു.
എ എം