സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന വിദേശസംരംഭകര്‍ക്ക് എല്ലാ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കും

കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന വിദേശസംരംഭകര്‍ക്ക് എല്ലാ പശ്ചാത്തല സൗകര്യങ്ങളും വ്യവസായ വകുപ്പ് ഒരുക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു. തിരുവനന്തപുരത്ത് ബിസിനസ് ടു ബിസിനസ് മീറ്റില്‍ പങ്കെടുക്കാനെത്തിയ കൊറിയന്‍ അംബാസഡര്‍ ബോംഗ്-കി ഷിന്‍, പ്രതിനിധികള്‍ എന്നിവരുമായി ആശയവിനിമയം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ വ്യവസായ രംഗത്ത് സമീപകാലത്ത് നിക്ഷേപ സൗഹൃദ സമീപനവും ലളിത നടപടിക്രമങ്ങളും ആവിഷ്‌കരിച്ചതിനാല്‍ വിദേശ സംരംഭകര്‍ വിവിധ രംഗങ്ങളില്‍ ബിസിനസ് തുടങ്ങാന്‍ താത്പര്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയും കൊറിയയുമായുള്ള ഉഭയകക്ഷി ബന്ധങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ് താത്പര്യങ്ങള്‍ വളരാന്‍ പ്രചോദനം നല്‍കുന്നതാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന ജനസാന്ദ്രതയും ഭൂമിയുടെ കുറവും കേരളം നേരിടുന്ന വലിയ പ്രശ്നമാണെന്നതിനാല്‍ പരിസ്ഥിതി സൗഹൃദവും മലിനീകരണ സാധ്യതകള്‍ കുറഞ്ഞതുമായ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനാണ് സംസ്ഥാനം താത്പര്യപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനം കൂടുതല്‍ നിക്ഷേപക സൗഹൃദമാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്, മന്ത്രി പറഞ്ഞു.

2018 ജൂലൈയിലെ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് റിപ്പോര്‍ട്ട് അനുസരിച്ച് നിക്ഷേപ സൗഹൃദ സംസ്ഥാനത്തിന്റെ പട്ടികയില്‍ കേരളത്തിന് ആറാം റാങ്കാണ്. 2017ല്‍ അത് ഏഴും 2016ല്‍ പത്തുമായിരുന്നു. സംസ്ഥാനത്തിന്റെ വ്യവസായ വാണിജ്യ നയം പ്രധാനമായും ഇലക്ട്രോണിക്സ്, പ്രതിരോധം, ഭക്ഷ്യസംസ്‌കരണം, ഐടി-ലൈഫ് സയന്‍സ് പാര്‍ക്കുകള്‍ എന്നിവയുടെ വളര്‍ച്ച ഉദ്ദേശിച്ചുള്ള താണ്. വ്യവസായാവശ്യത്തിനുള്ള ഭൂമിവിതരണവും ഭൂമി പാട്ടവ്യവസ്ഥകളും വളരെ ഉദാരമായി നടക്കുകയാണ്. കൊച്ചി-മംഗലാപുരം വ്യാവസായിക ഇടനാഴി ആറു ജില്ലകളിലൂടെ കടന്നുപോകുന്നതിനാല്‍ വടക്കന്‍ കേരളത്തിന്റെ വികസനത്തിന് വന്‍ സാധ്യതകളാണ് ഉണ്ടായിരിക്കുന്നത്.

തുറമുഖ നിര്‍മാണം, കപ്പല്‍ റിപ്പയര്‍ യാഡ്, ഇലക്ട്രോണിക് ഹബ്ബുകല്‍, പവര്‍ യൂണിറ്റുകള്‍, ഭക്ഷ്യ സംസ്‌കരണം, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ മേഖലകളില്‍ കേരളം കൂടുതല്‍ നിക്ഷേപങ്ങള്‍ തേടുകയാണ്. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള സംസ്ഥാനമാണെങ്കില്‍പോലും കേരളം വ്യാവസായിക വളര്‍ച്ചയ്ക്കുവേണ്ടി അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്ന സംസ്ഥാനമാണ്. കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയുടെ ഭാഗമാകാന്‍ കൊറിയയ്ക്ക് താത്പര്യമുണ്ടെന്ന് കൊറിയന്‍ അംബാസഡര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: