സംസ്ഥാനത്ത് ഇനി ഡ്രൈവിംഗ് ലൈസന്‍സ് കിട്ടണമെങ്കില്‍ ‘ശരിക്കും’ ഡ്രൈവിംഗ് പഠിക്കണം; ഇല്ലെങ്കില്‍ എട്ടിന്റെ പണി

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നവീകരിക്കുന്നതിന്‍ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പ് ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് ട്രാക്കിനുള്ള നടപടി തുടങ്ങി. കോഴിക്കോട് പേരാവൂര്‍, പാറശാല, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ നവീകരിച്ച രീതി നടപ്പാക്കിയിരിക്കുന്നത്. ഇവിടങ്ങളില്‍ ഇനിമുതല്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടത് ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് ട്രാക്കിലൂടെയാണ്. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സിനായി എട്ടും നാലു ചക്ര വാഹങ്ങളുടെ ലൈസന്‍സിനായി എച്ചുമാണ് അപേക്ഷകര്‍ പരിശോധകരുടെ മുന്നില്‍ എടുത്തു കാണിക്കേണ്ടത്. ഇത് കമ്പ്യൂട്ടര്‍വത്കരിച്ച് ടെസ്റ്റില്‍ അപേക്ഷകര്‍ പാസായോ എന്ന് നിര്‍ണയിക്കുന്നതാണ് ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക്. ഇതുവരെ പരിശോധകര്‍ നേരിട്ട് നിരീക്ഷിച്ചായിരുന്നു ടെസ്റ്റ് നിര്‍ണയിച്ചിരുന്നത്. വാഹനാപകടങ്ങള്‍ വര്‍ധിച്ചതും പഴയ ടെസ്റ്റ് രീതിയില്‍ അപാകതകളും ക്രമക്കേടുകളും വര്‍ദ്ധിച്ചതുമാണ് മോട്ടോര്‍ വാഹനവകുപ്പിനെ ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് നടപ്പാക്കാന്‍ പ്രേരിപ്പിച്ചത്.

അതേസമയം മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടിക്കെതിരെ ചില ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ രംഗത്തെത്തിയിട്ടുണ്ട്. പഴയ ഡ്രൈവിങ് ടെസ്റ്റ് രീതി പുനഃസ്ഥാപിക്കണമെന്നാണ് ഇവരുടെ ആവിശ്യം. സംസ്ഥാനത്തു വാഹനാപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഡ്രൈവിങ് ടെസ്റ്റ് നവീകരിക്കാന്‍ ഗതാഗതവകുപ്പ് തീരുമാനിച്ചത്. പഴയ രീതിയിലുള്ള സംവിധാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥരും സ്‌കൂള്‍ ഉടമകളും ഒത്തുകളിച്ച് ലൈസന്‍സ് എടുക്കാറുണ്ട്. പുതിയ സംവിധാനം വരുന്നതോടു കൂടി ഇത്തരത്തില്‍ ലൈസന്‍സ് സമ്പാദിക്കാന്‍ കഴിയാതെയാവും. ഇതാണ് പുതിയ നടപടിക്കെതിരെ തിരിയാന്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളെ പ്രേരിപ്പിക്കുന്നത്. മാത്രമല്ല ഡ്രൈവിങ് സ്‌കൂളുകാരും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന് ടെസ്റ്റ് പാസാവാത്തവര്‍ക്കും ലൈസന്‍സ് നല്‍കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.

കുത്തിനിര്‍ത്തിയ കമ്പികള്‍ക്കിടയിലൂടെ ഇരുചക്ര ലൈസന്‍സിനായി സംഖ്യ എട്ടിന്റെയോ നാലുചക്ര ലൈസന്‍സിനായി ഇംഗ്ലീഷ് അക്ഷരം എച്ചിന്റെയോ ആകൃതിയില്‍ വാഹനമോടിപ്പിക്കുകയാണ് പഴയ ടെസ്റ്റ്. കൂടാതെ ഉദ്യോഗസ്ഥന്‍ അപേക്ഷകന്‍ ഓടിക്കുന്ന വാഹനത്തിലിരുന്ന് നീരിക്ഷണം നടത്തുകയും ചെയ്യും. ലൈസന്‍സ് ടെസ്റ്റില്‍ അപേക്ഷകന്‍ എച്ചോ, എട്ടോ എടുക്കുമ്പോള്‍ വാഹനം തട്ടി കമ്പികളില്‍ തട്ടിയാലോ കാല്‍ കുത്തിയാലോ  ടെസ്റ്റില്‍ വിജയിക്കില്ല. എന്നാല്‍ ചില ഡ്രൈവിങ് സ്‌കൂളുകാരും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ടെസ്റ്റ് പാസാകാത്ത അപേക്ഷകര്‍ക്ക് ലൈസന്‍സ് നല്‍കുന്നുണ്ടെന്നും ഇതിനായി ഒരാളില്‍നിന്ന് 1000 രൂപവരെ കൈക്കൂലി മേടിക്കുന്നുണ്ടെന്നുമാണ് ആരോപണങ്ങള്‍.

ഡ്രൈവിങ് ലൈസന്‍സിന്റെ ഗൗരവം അത് എടുക്കാന്‍ വരുന്നവര്‍ക്കും അവരെ ഡ്രൈവിങ് പഠിപ്പിക്കുന്ന സ്‌കൂളുകാരും പലപ്പോഴും കാണിക്കുന്നില്ല. ഡ്രൈവിങ് സ്‌കൂളുകാര്‍ പഠിക്കാന്‍ വരുന്നവര്‍ക്ക് എച്ചോ, എട്ടോ എടുക്കുന്നതിന് മാത്രം പരിശീലനം നല്‍കും. റോഡിലൂടെ വാഹനം ഓടിക്കാനുള്ള നല്ല പരിശീലനം നല്‍കാറില്ല. ഇതുകാരണം ഇപ്പോള്‍ അപകടങ്ങള്‍ വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. നല്ല ഡ്രൈവറുമാര്‍ അല്ല പലപ്പോഴും നിരത്തുകളില്‍ വാഹനം ഓടിക്കുന്നത്. ഇതിന് പരിഹാരമുണ്ടാക്കാനാണ്. വിദേശരാജ്യങ്ങളുടെ മാതൃകയിലുള്ള ഡ്രൈവിങ് ടെസ്റ്റ് ഇവിടെ ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്.

ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റില്‍ അപേക്ഷകര്‍ വാഹനവുമായി ട്രാക്കില്‍ കയറുമ്പോള്‍ മുതല്‍ ക്യാമറ നീരിക്ഷണത്തിലായിരിക്കും. 11-ഓളം ക്യാമറകളാണ് ട്രാക്കില്‍ സ്ഥാപിച്ചിരിക്കുന്നത്. എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ ക്യാമറയുമായി ബന്ധിച്ചിരിക്കുന്ന കംപ്യൂട്ടറില്‍ രേഖപ്പെടുത്തും. ടെസ്റ്റ് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ വിജയിച്ചോ ഇല്ലയോ എന്ന് അറിയാന്‍ സാധിക്കും. മികച്ച പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമെ ഈ ടെസ്റ്റില്‍ വിജയിക്കാന്‍ സാധിക്കൂ. പഴയ രീതിയില്‍ തന്നെയാണ് ഇരു ചക്ര വാഹനങ്ങള്‍ക്കും നാലു ചക്ര വാഹനങ്ങള്‍ക്കും ടെസ്റ്റ് നടത്തുന്നത്. നാലു ചക്ര വാഹനങ്ങള്‍ക്ക് എച്ച് എടുക്കുന്നതിന് പുറമെ റിവേഴ്സ് എടുക്കുകയും, കയറ്റത്തില്‍ വാഹനം നിര്‍ത്തി എടുക്കുകയും, ഇറക്കത്തിലൂടെ വളവ് തിരിയ്ക്കുകയും ചെയ്ത് കാണിക്കണം. പുതിയ ട്രാക്കിലൂടെ നന്നായി പരിശീലിച്ചവര്‍ക്കു മാത്രമെ ലൈസന്‍സ് നേടാന്‍ സാധിക്കുകയുള്ളൂ.

 
എ എം

Share this news

Leave a Reply

%d bloggers like this: