ന്യൂഡല്‍ഹി : ഐപിഎല്‍ ഒത്തുകളികേസില്‍ കോടതി വെറുതെ വിട്ട ശ്രീശാന്ത് ഉള്‍പ്പെടെയുളളവരെ ക്രിക്കറ്റ് ലോകത്തേക്ക് തിരികെ കൊണ്ടുവരുന്നതിനെ സംബന്ധിക്കുന്ന കാര്യങ്ങല്‍ പരിഗണിക്കുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ടാക്കൂര്‍ വ്യക്തമാക്കി. താരങ്ങല്‍ അപേക്ഷ നല്കിയാല്‍ ആജീവനാന്ത വിലക്കു നീക്കുന്നതിനെക്കുറിച്ച് പ്രത്യേകയോഗം കൂടി ആലോചിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ ഇടം നേടാനുള്ള സാധ്യതകള്‍ മങ്ങിയിട്ടില്ലെന്ന് വ്യക്തമാകുകയായിരുന്നു. വിലക്കു നീക്കില്ലെന്ന ആദ്യ നിലപാടില്‍ നിന്നും ബിസിസിഐ അയയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. താരങ്ങല്‍ക്കു വേണ്ടി തങ്ങളുടെ സംസ്ഥാന ക്രിക്കറ്റ് കൗണ്‍സിലുകളും ക്രിക്കറ്റ് അസോസിയേഷനുവേണ്ടി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ബിസിസിഐ നയം മയപ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍ കളിക്കാരെ കുറ്റവിമുക്തതമാക്കിയതിനെതിരെ അപ്പീല്‍ നല്കാനാണ് ഡല്‍ഹി പോലീസ് ആലോചിക്കുന്നതെന്ന് സൂചനയുണ്ട്.
എന്നാല്‍ വിലക്കിനെതിരെ കോടതിയെ സമീപിക്കാന്‍ താന്‍ താല്പര്യപ്പെടുന്നില്ലെന്ന് ശ്രീശാന്ത് ഇന്നലെ എറണാകുളത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. താന്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നും വിലക്കു മാറുന്നതുവെര കലൂര്‍ സ്‌റ്റേഡിയത്തില്‍ നിന്നും വിട്ടു നില്ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങള്‍ക്കു മുന്നില്‍ വിതുമ്പുന്ന ശ്രീയെയും കേരളം ഇന്നലെ കണ്ടു. കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ നിന്നും സര്‍ക്കാര്‍ താരത്തെ ഒഴിവാക്കിയതു സംബന്ധിച്ച ചോദ്യത്തിന് ധനമന്ത്രി കെഎം മാണിയെക്കുറിച്ചും താന്‍ നിരവധി വാര്‍ത്തകള്‍ കേല്‍ക്കുന്നുണ്ടെന്നും എന്നിട്ടും അദ്ദേഹം ആ കസേരയില്‍ തന്നെ ഇരിക്കുകയാണെന്നും ശ്രീ മറുപടി നല്കി.