കൊളംബോ: ശ്രീലങ്കയില്‍ ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗീയ സംഘര്‍ഷം. ഫെയ്സ്ബുക്കില്‍ പരസ്പരമുണ്ടായ വെല്ലുവിളികളാണ് പുറത്ത് സംഘര്‍ഷത്തിലേക്കെത്തിച്ചത്. ശ്രീലങ്കന്‍ നഗരമായ ചിലാവിലാണ് സംഭവം. മുസ്ലിം പള്ളികള്‍ക്കു നേരെ കല്ലേറുണ്ടാവുകയും മുസ്ലിം കടകള്‍ അക്രമിക്കപ്പെടുകയും ചെയ്തതോടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് പൊലിസ്.
കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പുട്ടാലം ജില്ലയിലെ കലാപത്തില്‍ 45കാരനാണ് കൊല്ലപ്പെട്ടത് എന്ന് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. ആശാരിയാണ്. കാര്‍പ്പന്ററി വര്‍ക്ക് ഷോപ്പില്‍ ആയുധങ്ങളുമായെത്തിയവര്‍ ആക്രമിക്കുകയായിരുന്നു. ഒരു പള്ളി തകര്‍ത്തിട്ടുണ്ട്.
മുസ്ലിംകളെ അവഹേളിച്ച് ഒരു ക്രിസ്ത്യന്‍ യുവാവ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു മറുപടിയുമായി അബ്ദുല്‍ ഹമീദ് മുഹമ്മദ് ഹസ്മര്‍ എന്നയാള്‍ രംഗത്തെത്തി. ഇതേത്തുടര്‍ന്ന് ഇയാളെ ക്രിസ്ത്യന്‍ സംഘം വന്ന് മര്‍ദിച്ചു. പിന്നീട് വ്യാപക അക്രമം അരങ്ങേറുകയായിരുന്നു.
സംഘര്‍ഷം നിയന്ത്രാധീതമാവുന്നതു വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടെ. അക്രമികളെ തുരത്താന്‍ പൊലിസില്‍ അന്തരീക്ഷത്തില്‍ വെടിവച്ചു. സംഭവത്തേത്തുടര്‍ന്ന്, ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ക്കും വിലക്കേര്‍പ്പെടുത്തി. ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ചാവേര്‍ സ്ഫോടനത്തിനു ശേഷം ഇത് മൂന്നാമത്തെ പ്രാവശ്യമാണ് സോഷ്യല്‍ മീഡിയയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നത്.
മുസ്ലീങ്ങളുടെ കടകള്‍ക്കും വീടുകള്‍ക്കും തീ വച്ചു. കൊളംബോയ്ക്ക് വടക്ക് ഭാഗത്തുള്ള മൂന്ന് ജില്ലകളിലാണ് സ്ഥിതിഗതികള്‍ ഏറ്റവും അശാന്തമായിരിക്കുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ മുസ്ലീം തീവ്രവാദ സംഘടന കൊളംബോയിലേയും ബാട്ടിക്കലോവയിലേയും ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമായി നടത്തിയ സ്ഫോടന പരമ്പരയില്‍ 258 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മുസ്ലീം സമുദായക്കാര്‍ക്ക് നേരെ വലിയ തോതില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ നടന്നിരുന്നു. പലരും വീട് വിട്ട് പലായനം ചെയ്യുന്ന അവസ്ഥയുണ്ടായി.