ശ്രീലങ്കന്‍ സ്‌ഫോടന പരമ്പര: ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

കൊളംബോ: ഈസ്റ്റര്‍ ദിവസത്തില്‍ ശ്രീലങ്കയില്‍ നടന്ന തുടര്‍ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. നേരത്തെ നാഷണല്‍ തൗഹീത് ജമാഅത്ത് എന്ന ശ്രീലങ്കയിലെ ഒരു ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന്റെ പേര് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഈ ഗ്രൂപ്പ് ഐസിസിന്റെ പ്രാദേശിക രൂപമാണെന്നാണ് വിവരം. ശ്രീലങ്ക തൗഹീത് ജമാഅത്ത് എന്ന തീവ്രവാദ സംഘടനയില്‍ നിന്നും പിരിഞ്ഞുപോന്ന വിഭാഗമാണിവര്‍. അമാഖ് ന്യൂസ് ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്.

ടെലഗ്രാം സന്ദേശത്തിലൂടെയാണ് ഈ സംഘടന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തതെന്നാണ് വിവരം. ഇവര്‍ തങ്ങളെ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത് ‘ഇസ്ലാമിക് സ്റ്റേറ്റിന്റെ പോരാളികള്‍’ എന്നാണ്. ഈ വാക്കുകളല്ലാതെ ഇസ്ലാമിക് സ്റ്റേറ്റ് ഇടപെടല്‍ തെളിയിക്കുന്ന യാതൊന്നും ടെലഗ്രാം സന്ദേശത്തിലില്ല. സമാനമായ ഒരു സന്ദേശം ഒരു വീഡിയോയിലൂടെയും എത്തിയിരുന്നു നേരത്തെ. ചാവേറുകളായി പോയവരുടെ ചിത്രങ്ങളും വീഡിയോയില്‍ കാണിച്ചിരുന്നു.

തുടര്‍ സ്‌ഫോടനങ്ങള്‍ സംഘടിപ്പിച്ചതിനു പിന്നില്‍ ഐസിസ് ആകാമെന്ന സൂചന നേരത്തെ യുഎസ് നല്‍കിയിരുന്നു. ഐസിസിന്റെ ആക്രമണങ്ങളുടെ സ്വഭാവം ഇതിനുണ്ടെന്നായിരുന്നു യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങളുടെ പ്രതികരണം. ശ്രീലങ്കയിലെ പ്രാദേശിക ഗ്രൂപ്പുകളെ ഉപയോഗിച്ച് ഐസിസ് ചെയ്തതാകാം തുടര്‍സ്‌ഫോടനങ്ങള്‍ എന്നാണ് നിഗമനം. ആസൂത്രണത്തിന്റെ സുസംഘടിത സ്വഭാവമാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന മറ്റൊരു കാര്യം. ഇത് ഐസിസിന്റെ സാന്നിധ്യത്തിന് തെളിവാണെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്.

ഞായറാഴ്ച മുതല്‍ ഇന്നുവരെ ആകെ നാല്‍പ്പതോളം പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് ശ്രീലങ്കന്‍ പൊലീസ് വക്താവ് പറയുന്നത്. എട്ട് ഇന്ത്യാക്കാരടക്കം മൂന്നൂറിലധികം പേരാണ് ശ്രീലങ്കയില്‍ ഈസ്റ്റര്‍ദിനത്തിലുണ്ടായ തുടര്‍ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 45 പേര്‍ കുട്ടികളാണ്. ആകെ 320 മരണങ്ങളുണ്ടായെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്.

Share this news

Leave a Reply

%d bloggers like this: