ശാശ്വതീകാനന്ദയുടേത് കൊലപാതകം തന്നെയെന്ന് ശിവഗിരി മഠാധിപതി പ്രകാശാനന്ദ; വെള്ളാപ്പള്ളിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സഹോദരി

 

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെയും മകനെയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സ്വാമിയുടെ സഹോദരി ശാന്ത. വെള്ളാപ്പള്ളിയും തുഷാറും നുണ പരിശോധനയ്ക്ക് തയാറാവണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു. സ്വാമി മരിച്ച ദിവസം പ്രിയന്‍ അദൈ്വതാശ്രമത്തില്‍ എത്തിയിരുന്നു. പ്രിയന്‍ എത്തിയത് പ്രവീണ്‍ എന്നയാളുടെ കാറിലായിരുന്നു. ഇക്കാര്യം തന്നോട് പറഞ്ഞത് പ്രവീണിന്റെ പിതാവാണ്. അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി പറയുന്നത് കേസ് അട്ടിമറിക്കാനാണെന്നും ശാന്ത പറഞ്ഞു.

ഇതിനിടെ ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദയും രംഗത്ത് വന്നു. നീന്തല്‍ അറിയാവുന്ന ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിക്കും. ശാശ്വതീകാനന്ദയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ഇതെല്ലാം കൊലപാതകത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും സ്വാമി പ്രകാശാനന്ദ പറഞ്ഞു. മൃതദേഹം കണ്ടപ്പോള്‍ തന്നെ സ്വാഭാവിക മരണമല്ലെന്ന് മനസിലായിരുന്നു. ശാശ്വതീകാനന്ദ മരിച്ചതിനു പിന്നാലെ ഇതെല്ലാം താന്‍ പറഞ്ഞതാണെന്നും തനിക്ക് ആരെയും പേടിയില്ലെന്നും സ്വാമി പ്രകാശാനന്ദ പറഞ്ഞു. വെള്ളാപ്പള്ളിക്കും മകനുമൊപ്പം സ്വാമി നടത്തിയ ഗള്‍ഫ് യാത്രയ്ക്കിടെ ചിലതെല്ലാം സംഭവിച്ചുവെന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അതേക്കുറിച്ച് വ്യക്തമായി അറിയില്ലെന്നും സ്വാമി പ്രകാശാനന്ദ പറഞ്ഞു.
-എജെ-

Share this news

Leave a Reply

%d bloggers like this: