വെസ്ലിയുടെയും സിനിയുടെയും മൂത്ത കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി; കുഞ്ഞ് ഷെറിന്റെ മരണകാരണത്തെക്കുറിച്ചുള്ള അന്വേഷണം തുടരുന്നു

 

അമേരിക്കയിലെ ടെക്സാസില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മലയാളി കുടുംബത്തിലെ മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തമ്മയ്യും വളര്‍ത്തച്ഛനുമായ വെസ്ലി മാത്യുസിന്റെയും സിനി മാത്യുസിന്റെയും അറസ്റ്റോടെ ഇവരുടെ നാല് വയസ്സുകാരിയായ സ്വന്തം മകളെ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസ് (സിപിഎസ്) കുഞ്ഞിന്റെ ബന്ധുക്കള്‍ക്കു കൈമാറി. ഹൂസ്റ്റണിലുള്ള ബന്ധുവിന്റെ സംരക്ഷണയിലാണു കുഞ്ഞിനെ കൈമാറിയത്. ഷെറിനെ കാണാതാകുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തതോടെ കഴിഞ്ഞ ഒക്ടോബര്‍ ഏഴു മുതല്‍ ഈ കുട്ടി ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു. മകളെ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് സിനി മാത്യൂസ് മൂന്ന് ദിവസം മുമ്പ് കോടതിയെ സമീപിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് സിനിയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

കേസില്‍ വെസ്ലിയും ജയിലിലാണ്. ഷെറിനെ തനിയെ വീട്ടിലാക്കി പോയ കുറ്റത്തിന് അറസ്റ്റിലായ സിനി ജാമ്യത്തുകയില്‍ ഇളവുതേടി കോടതിയെ സമീപിച്ചിരിക്കുകയാണ്. മൂന്നുവയസ്സുകാരിയായ കുട്ടിയെ സിനി ഉപേക്ഷിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് പൊലീസ് പറയുന്നു. അപകടകരമായ സാഹചര്യത്തില്‍ വീട്ടില്‍ തനിച്ചാക്കി പുറത്തുപോയി. ഷെറിന്‍ കൊല്ലപ്പെടുന്നതിന് തലേദിവസം വെസ്ലിയും സിനിയും അവരുടെ നാലുവയസുള്ള സ്വന്തം മകളും ഷെറിനെക്കൂടാതെ പുറത്ത് പോയി ഭക്ഷണം കഴിച്ചെന്നും ഒരാള്‍ക്ക് വേണ്ട ഭക്ഷണം പാഴ്സല്‍ വാങ്ങിയെന്നും അറസ്റ്റവാറണ്ടില്‍ പോലീസ് പറയുന്നു.

ഒന്നരമണിക്കൂറോളം നേരം കുഞ്ഞു ഷെറിന്‍ വീട്ടില്‍ തനിച്ചായിരുന്നു.മാതാപിതാക്കള്‍ തിരികെയെത്തുമ്പോഴും അവള്‍ അടുക്കളയില്‍ത്തന്നെയായിരുന്നു എന്നും വാറണ്ടില്‍ പറയുന്നു. എന്നാല്‍, എങ്ങനെയാണ് ഷെറിന്റെ മരണം സംഭവിച്ചതെന്ന് വാറണ്ടില്‍ സൂചിപ്പിച്ചിട്ടില്ല. മരണകാരണത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഒക്ടോബര്‍ ഏഴിനാണ് കുട്ടിയുടെ തിരോധാനമുണ്ടായത്. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ 22ന് വീടിനടുത്തുള്ള കലുങ്കിന്റെ അടിയില്‍ നിന്നും ഷെറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പാല് കുടിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കുട്ടിയെ അര്‍ദ്ധരാത്രിയില്‍ വീടിനു പുറത്ത് നിര്‍ത്തിയെന്നും പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം നോക്കുമ്പോള്‍ കുട്ടിയെ കാണാതായെന്നുമായിരുന്നു ടെക്സാസ് പോലീസിനോട് വെസ്ലി പറഞ്ഞത്.

എന്നാല്‍, ഷെറിന്റെ മൃതദേഹം വീടിന് സമീപത്തുള്ള കലുങ്കിനടിയില്‍ നിന്നും കണ്ടെത്തിയതോടെ പാല്‍ കുടിയ്ക്കുന്നതിനിടെ ശ്വാസതടസ്സമുണ്ടായി ഷെറിന്‍ മരിച്ചതാണെന്ന് വെസ്ലി മൊഴിമാറ്റി. ഒക്ടോബര്‍ 7 മുതല്‍ പോലീസ് കസ്റ്റഡിയിലാണ് വെസ്ലി. ഷെറിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്ലിയുടെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകളാണ്. വീട്ടില്‍ വച്ചുതന്നെ കൊല നടന്നെന്ന നിഗമനത്തിലാണു പൊലീസ്. രണ്ടു വര്‍ഷം മുന്‍പാണ് ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ഷെറിനെ ദത്തെടുത്തത്. കുട്ടിക്കു കാഴ്ചക്കുറവും സംസാരവൈകല്യവുമുണ്ടായിരുന്നു.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: