വിഴിഞ്ഞം പദ്ധതി:എന്തു പഴിയും കേള്‍ക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് എന്തു പഴിയും കേള്‍ക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിവാദങ്ങളില്‍ കുടുങ്ങി വളരെയേറെ നഷ്ടങ്ങള്‍ ഉണ്ടായ സംസ്ഥാനമാണ് കേരളം. ഇനി ആ നഷ്ടങ്ങള്‍ പാടില്ല എന്ന ചിന്തയാണ് പുതിയ തലമുറയ്ക്ക്. അവരോടു നീതി പുലര്‍ത്തണം എന്ന ചിന്തയാണ് കേരളത്തിന്റെ ഈ സ്വപ്ന പദ്ധതി സാക്ഷാത്കരിക്കാന്‍ സര്‍ക്കാരിന് ശക്തി പകരുന്നത്. ജനങ്ങള്‍ക്ക് ആവശ്യം റിസള്‍ട്ട് ആണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അദാനി ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഗവണ്‍മെന്റിന് അയച്ച ശുപാര്‍ശ തത്വത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചട്ടം തിരുവനന്തപുരം ജില്ലയ്ക്കു ബാധകം ആയതു കൊണ്ട് ചീഫ് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്കും. ഇപ്പോള്‍ തന്നെ കരാര്‍ ഒപ്പ് വയ്ക്കുന്നതിന് തടസം ഇല്ലെങ്കില്‍ ഉടന്‍ തന്നെ തുടര്‍ നടപടികളുമായി മുന്നോട്ടു പോവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതീവ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ആണ് പദ്ധതിയെ പറ്റി ഉയര്‍ന്നത്.

അത് കൊണ്ട് തന്നെ സര്‍ക്കാര്‍ തുറന്ന ചര്‍ച്ചയ്ക്കു തയ്യാറായി. ജൂണ്‍ 3ന് സര്‍വകക്ഷിയോഗം വിളിച്ചു. പക്ഷേ, സമവായമായില്ല. പദ്ധതി നടപ്പാക്കാനുള്ള അവസാന അവസരമാണിതെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. വിഴിഞ്ഞവും കുളച്ചലും തമ്മില്‍ ഒരു സാമ്യവും ഇല്ല, പക്ഷേ കുളച്ചലിന്റെ പിന്നില്‍ ഒരു സംസ്ഥാനം മുഴുവനും ഉണ്ട്. അവരുടെയെല്ലാം പൂര്‍ണ പിന്തുണയും ഉണ്ടെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. കരാറിന്റെ എല്ലാ വ്യവസ്ഥകളും ഒന്നൊഴിച്ച് പ്രസിദ്ധീകരിച്ചിരുന്നു, അവശേഷിക്കുന്ന ഒരു വ്യവസ്ഥ ഇന്ന് തന്നെ പ്രസിദ്ധീകരിക്കും. നിയമോപദേശം സ്വീകരിച്ചതിനു ശേഷമാണു ഇത് പ്രസിദ്ധീകരിക്കുന്നത്. ഇതോടെ വിഴിഞ്ഞം പദ്ധതിയെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും എല്ലാവര്‍ക്കും പ്രാപ്യം ആകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Share this news

Leave a Reply

%d bloggers like this: