വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്ത് 24 മണിക്കൂറിനകം റദ്ദാക്കുകയാണെങ്കില്‍ പിഴയില്ല; പുതിയ നിയമങ്ങളുമായി വ്യോമയാന മന്ത്രാലയം

വിമാനയാത്രക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന പുതിയ നിയമങ്ങളുമായി വ്യോമയാന മന്ത്രാലയം. ഇനിമുതല്‍ വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കുകയാണെങ്കില്‍ പിഴയീടാക്കില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. എന്നാല്‍, വിമാനം പുറപ്പെടുന്നതിന് 96 മണിക്കൂര്‍ (നാലുദിവസം) മുന്‍പ് ബുക്ക് ചെയ്തിട്ടുള്ള ടിക്കറ്റുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

വിമാനയാത്ര സംബന്ധിച്ച് തയ്യാറാക്കിയ ആദ്യത്തെ ‘പാസഞ്ചേഴ്സ് ചാര്‍ട്ടര്‍’ പ്രകാശനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. വിമാനക്കമ്പനിയുടെ പിഴവു മൂലം നാലുമണിക്കൂറിലേറെ വിമാനം വൈകുകയാണെങ്കില്‍ യാത്രക്കാരന് ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരികെ നല്‍കും. റദ്ദാക്കല്‍ തുക വിമാനടിക്കറ്റിന്റെ അടിസ്ഥാന നിരക്കിനെക്കാളോ ഇന്ധന നിരക്കിനെക്കാളോ കൂടാന്‍ പാടില്ല.

ഒരുദിവസം വൈകി പിറ്റേന്നാണ് വിമാനം പുറപ്പെടുന്നതെങ്കില്‍ യാത്രക്കാരന് താമസസൗകര്യം ഒരുക്കണം. വിമാനം റദ്ദാക്കിയ വിവരം 24 മണിക്കൂറിനുള്ളിലാണ് യാത്രക്കാരനെ അറിയിക്കുന്നതെങ്കില്‍ മുഴുവന്‍ തുകയും തിരികെ നല്കണം. യാത്രക്കാരന് കണക്ടറ്റഡ് ഫ്ലൈറ്റ് ലഭിച്ചില്ലെങ്കില്‍ വിമാനക്കമ്പനി നഷ്ടപരിഹാരം നല്‍കണം.

യാത്രക്കാരന് കണക്ടഡ് ഫ്ലൈറ്റ് ലഭിക്കാതിരുന്നത് ആദ്യം യാത്ര ചെയ്ത വിമാനം മൂന്നു മണിക്കൂറിലേറെ വൈകിയതു കാരണമാണെങ്കില്‍ വിമാനക്കമ്പനി 5,000രൂപയും നാലുമണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ വൈകിയാല്‍ 10,000 രൂപയും അതിലേറെ വൈകിയാല്‍ 20,000 രൂപയും നഷ്ടപരിഹാരം നല്‍കണം.

യാത്രക്കാരുമായി റണ്‍വേയില്‍ ഒരു മണിക്കൂറിനു മേലെ വിമാനം നിര്‍ത്തുകയാണെങ്കില്‍ സൗജന്യമായി വെള്ളവും ഭക്ഷണവും നല്‍കണം. രണ്ടു മണിക്കൂറിനു നിര്‍ത്തുകയാമെങ്കില്‍ യാത്രക്കാരെ പുറത്തിറങ്ങാന്‍ അനുവദിക്കണം. ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഈടാക്കുന്ന തുക വായിക്കാന്‍ പറ്റുന്ന തരത്തില്‍ ടിക്കറ്റില്‍ എഴുതണം. പുതുക്കിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി ഒരു മാസത്തിനുള്ളില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യോമയാന സെക്രട്ടറി ആര്‍.എന്‍. ചൗബേ പറഞ്ഞു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: