വിദ്യാഭ്യാസം പ്ലസ്ടു വരെ മാത്രം; പക്ഷെ വാഹനങ്ങളുടെ മൈലേജ് കൂട്ടാനുള്ള വിദ്യയുടെ യുഎസ് പേറ്റന്റ് സ്വന്തം പേരില്‍; അത്ഭുതമായി തൃശൂര്‍ സ്വദേശി 22 കാരന്‍ ഗെബിന്‍ മാക്സി

സാമ്പ്രദായിക വിദ്യാഭ്യാസ രീതികളെ ചോദ്യം ചെയ്യുന്ന നേട്ടവുമായി മലയാളിയായ 22കാരന്‍. പ്ലസ് ടുവിന് ശേഷം പഠനം നിര്‍ത്തിയ ഈ മലയാളി പയ്യന്‍ സ്വന്തമാക്കിയത് വാഹനങ്ങളുടെ മൈലേജ് കൂട്ടാനുള്ള സാങ്കേതികവിദ്യയ്ക്കുള്ള യുഎസ് പേറ്റന്റാണ്. ഇതിന്റെ ഭാഗമായി യുഎസി ല്‍ ഗവേഷണത്തിലുമാണ് അയ്യന്തോള്‍ സിവില്‍ ലെയിന്‍ പുലിക്കോട്ടില്‍ ചിമ്മന്‍വീട്ടില്‍ ഗെബിന്‍ മാക്സി (22).

ഓണ്‍ലൈന്‍ ടാക്സി ശൃംഖലയായ ഉബറിനു പണംമുടക്കിയവരില്‍ ഒരാളായ ഡേവിഡ് കോഹന്റെ പിന്തുണയുള്ള ഈ 22-കാരന്‍ അമേരിക്കന്‍ ഗവേഷകരുടെ സംഘടനയായ ‘ബ്ലാക്ക് ബോക്സ് നെറ്റ്വര്‍ക്കി’ലെ പ്രായംകുറഞ്ഞ അംഗമാണിപ്പോള്‍.

ഗെബിന്‍ മാക്സി, ഇലക്ട്രിക്-ഇന്ധന എന്‍ജിനുകള്‍ സംയോജിപ്പിച്ചാണ് മൈലേജ് കൂട്ടുന്ന സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നത്. ഗെബിനും സുഹൃത്തും ചേര്‍ന്ന് അമേരിക്കയില്‍ സ്ഥാപിച്ച കമ്പനി ഈ സാങ്കേതികവിദ്യ റോഡിലിറക്കാന്‍ ഒരുങ്ങുകയാണ്.

പതിനഞ്ചാം വയസ്സില്‍ ലാപ്ടോപ്പും ചെറിയ അളവില്‍ ഡാറ്റയുള്ള നെറ്റ്കണക്ഷനുമാണ് ഗെബിന്റെ ജീവിതത്തെ മാറ്റിയത്. ചെന്നൈ വെസ്റ്റ് വിദ്യാശ്രം സ്‌കൂളില്‍ പത്താംക്ളാസില്‍ പഠിക്കുമ്പോഴാണ് പുതിയ സാങ്കേതികവിദ്യയിലേക്ക് മനസ്സുവെച്ചത്. പക്ഷേ ‘ഇന്റഗ്രേറ്റ് ലീനിയര്‍ പാരലല്‍ ഹൈബ്രിഡ് ടെക്നോളജി’യോട് ഇന്ത്യ മാത്രമല്ല, നോര്‍ത്ത് അമേരിക്ക, യൂറോപ്പ് രാജ്യങ്ങളിലെയൊക്കെ നിക്ഷേപകര്‍ മുഖംതിരിച്ചു. കാരണം യോഗ്യത പ്ലസ്ടുമാത്രം, പ്രായം വളരെക്കുറവും.

പക്ഷേ, കോളറാഡോയിലെ വ്യവസായി ചേസ് ഫ്രേസറിന്റെ ഇ-മെയില്‍ ഗെബിന്റെ ചിന്തകളുടെ ഗതിമാറ്റി. അദ്ദേഹത്തിന്റെ ക്ഷണമനുസരിച്ച് ഗെബിന്‍ കോളറാഡോയിലെ ബോള്‍ഡറില്‍ സ്റ്റാര്‍ട്ടപ്പ് സമ്മേളനത്തില്‍ ബിസിനസ് വിസയിലെത്തുമ്പോള്‍ പ്രായം പതിനെട്ട്. ഇവിടെയാണ് ടെക്സ്റ്റാഴ്സ് എന്ന ലോകത്തെ ഒന്നാംനിര വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനിയുടെ സ്ഥാപകന്‍ കൂടിയായ ഡേവിഡ് കോഹന്‍ ഗെബിന്റെ സാങ്കേതികവിദ്യ അംഗീകരിച്ചത്.

ഇന്ധനച്ചെലവ് 20 മുതല്‍ 50 ശതമാനം വരെ കുറയ്ക്കുന്നതാണ് ഗെബിന്റെ സാങ്കേതിക വിദ്യ. എന്‍ജിന്‍ പുറംതള്ളുന്ന പുകയും 60 ശതമാനം കുറയും. കോംപാക്ട് എന്‍ജിന്‍ ആയതിനാല്‍ വാഹനഭാരവും കുറയ്ക്കാം. പുതിയ സാങ്കേതികവിദ്യ വ്യാപകമായാല്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയും പരിസ്ഥിതി മലിനീകരണവും കുറയ്ക്കാനാകുമെന്ന് ഗെബിന്‍ അവകാശപ്പെടുന്നു.

കംപ്യൂട്ടര്‍ സയന്റിസ്റ്റ് ജോണ്‍ ബോള്‍മാനുമായി ചേര്‍ന്ന് ഗെബിന്‍ ‘മാഗ്ലെവ് മോട്ടോഴ്സ്’ എന്ന സംരംഭം തുടങ്ങി. ‘ടെക്സ്റ്റാഴ്സി’ന്റെ സാമ്പത്തിക സഹായത്തോടെ രണ്ടുവര്‍ഷത്തിനകം പേറ്റന്റും സ്വന്തമാക്കി. ചെന്നൈയില്‍ താമസിക്കുന്ന ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ മുന്‍മാനേജര്‍ മാക്സി മാത്യുവാണ് പിതാവ്. അമ്മ ആലീസ്. സഹോദരന്‍ മാത്യു മാക്സി സുലേഖ.

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: