വിടപറഞ്ഞത് രാഷ്ട്രീയത്തിനതീതമായ വ്യക്തിത്വം : അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ആദരാഞ്ജലി അര്‍പ്പിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി : ഇന്ത്യയുടെ മുന്‍ വിദേശകാര്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ സുഷമ സ്വരാജിന് രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ചൊവ്വാഴ്ച്ച രാത്രി പത്തുമണിയോടെ ഡല്‍ഹി എംയ്സില്‍ വച്ചായിരുന്നു അന്ത്യം. ഹൃദായഘാതത്തെ തുടര്‍ന്നായിരുന്നു 67 കാരിയായ സുഷ്മയുടെ അന്ത്യം. ചൊവ്വാഴ്ച്ച വൈകിട്ടോടെ അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നായിരുന്നു സുഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തുമണിയോടെ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയില്‍ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത സുഷ്മ വിദേശ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങളില്‍ സമയോചിതമായി ഇടപ്പെട്ട് പ്രശ്നപരിഹരങ്ങള്‍ കണ്ടെത്തിയിരുന്നു. രാഷ്ട്രീയത്തിന് അതീതമായ ബഹുമാനവും അഭിനന്ദനവും വിദേശകാര്യ മന്ത്രിയെന്ന നിലയില്‍ നേടിയെടുത്തിരുന്നു. ഇന്ദിര ഗാന്ധിക്ക് ശേഷം വിദേശകാര്യ മന്ത്രിയാകുന്ന രണ്ടാമത്തെ വനിതയാണ് സുഷമ. ആരോഗ്യസ്ഥിതി മോശമായതുകൊണ്ട് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ സ്വയം മാറി നില്‍ക്കാനും സുഷമ തയ്യാറായിരുന്നു. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കും അവര്‍ വിധേയായിരുന്നു.

ബിജെപിയുടെ സമുന്നത നേതാക്കളില്‍ ഒരാളായ സുഷമ പാര്‍ട്ടിയിലെ ആദ്യത്തെ വനിത വക്തവ് കൂടിയായിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയായും ചുമതല വഹിച്ചിട്ടുണ്ട്. ഏഴു തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സുഷമ അവസാനമായി പ്രതിനിധീകരിച്ച മണ്ഡലം മധ്യപ്രദേശിലെ വിദിഷ ആയിരുന്നു. 1996 ലെ വാജ്പേയി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് വന്ന വാജ്പേയി മന്ത്രിസഭയില്‍ ആരോഗ്യം, പാര്‍ലമെന്റികാര്യം എന്നീ വകുപ്പുകളും സുഷമ കൈകാര്യം ചെയ്തു.

പതിനഞ്ചാം ലോക്സഭയില്‍ പ്രതിപക്ഷ നേതാവിന്റെ ചുമതലയും സുഷ്മയ്ക്കായിരുന്നു. ഡല്‍ഹിയുടെ അഞ്ചാമത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സുഷമ 1998 ഒക്ടോബര്‍ 13 മുതല്‍ 1998 ഡിംസബര്‍ 3 വരെ ആ പദവിയില്‍ ഇരുന്നു. 24 ആം വയസില്‍ ഹരിയാന സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും പ്രായകുറഞ്ഞ കാബിനറ്റ് മന്ത്രി എന്ന റെക്കോര്‍ഡും സ്വന്തമാക്കി.

ബിജെപിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ അഖില ഭാരത വിദ്യാര്‍ത്ഥി പരിഷദില്‍(എബിവിപി)യില്‍ കൂടിയാണ് സുഷമ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. സോഷ്യലിസ്റ്റ് നേതാവായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നിയമപ്രതിരോധ സംഘത്തില്‍ അംഗമായിരുന്ന സുഷമ, ജയപ്രകാശ് നാരായന്റെ ടോട്ടല്‍ റെവല്യൂഷന്‍ മൂവ്മെന്റിലെ സജീവപ്രവര്‍ത്തകയുമായിരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷമാണ് സുഷമ ബിജെപിയില്‍ ചേരുന്നത്. മിസോറാം മുന്‍ ഗവര്‍ണറും സുപ്രിം കോടതിയിലെ മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകനുമായ സ്വരാജ് കൗശല്‍ ആണ് ഭര്‍ത്താവ്. ബാന്‍സുരി ഏക മകളാണ്.

Share this news

Leave a Reply

%d bloggers like this: