വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ടു; തമിഴ്നാട് ഗവര്‍ണര്‍ വിവാദത്തില്‍

ചെന്നൈ: വിദ്യാര്‍ത്ഥിനികളെ യൂണിവേഴ്സിറ്റി അധികൃതര്‍ക്ക് കാഴ്ചവയ്ക്കാന്‍ നിര്‍ബന്ധിച്ച സംഭവത്തെക്കുറിച്ചു ചോദിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടി ഗവര്‍ണര്‍ .വാര്‍ത്താസമ്മേളനത്തിനിടെ അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടി തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ആണ് വിവാദത്തിലായത്. ബിരുദം ലഭിക്കുന്നതിനും സ്‌കോളര്‍ഷിപ് കിട്ടുന്നതിനും വിദ്യാര്‍ത്ഥിനികളെ ലൈംഗികവൃത്തിയ്ക്കായി പ്രേരിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു സംഭവം. ദ വീക്കിലെ മാധ്യമപ്രവര്‍ത്തകയായ ലക്ഷ്മി സുബ്രഹ്മണ്യന്‍ ഗവര്‍ണറുടെ നടപടിയെ ചോദ്യംചെയ്ത് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തായത്.

‘വാര്‍ത്താസമ്മേളനം അവസാനിച്ചപ്പോള്‍ ഞാന്‍ ഗവര്‍ണറോട് ചില കാര്യങ്ങള്‍ ചോദിക്കുകയായിരുന്നു. അപ്പോള്‍ അയാള്‍ എന്റെ സമ്മതമില്ലാതെ കവിളില്‍ തലോടുകയായിരുന്നു. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുശേഷമായിരുന്നു ഗവര്‍ണറുടെ നടപടി. അനുവാദിമില്ലാതെ ഒരാളുടെ പ്രത്യേകിച്ച് ഒരു സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് അംഗീകരിക്കാനാവില്ല’

ഗവര്‍ണറുടെ നടപടിയില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച മാധ്യമപ്രവര്‍ത്തക താന്‍ മുഖം പലതവണ കഴുകിയെന്നും ട്വീറ്റില്‍ കുറിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന ബിരുദങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികവൃത്തിയ്ക്ക് അധ്യാപിക നിര്‍ബന്ധിക്കുന്നതായി പരാതിയില്‍ ഇന്നലെ ചെന്നൈയിലെ കോളേജ് പ്രൊഫസര്‍ കൂടിയായ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈ വിരുദു നഗറിലെ കോളേജ് അധ്യാപികയായ നിര്‍മ്മലാദേവി അറസ്റ്റിലായത്.

മധുര കാമരാജ് യൂണിവേഴ്‌സിറ്റിയിലെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനുവേണ്ടിയാണ് കോളേജിലെ പെണ്‍കുട്ടികളുമായി ഇവര്‍ സംസാരിച്ചത്. ഫോണ്‍ സംഭാഷണം ചോര്‍ത്തിയ വിദ്യാര്‍ഥികള്‍ കോളേജ് അധികൃതര്‍ക്ക് പരാതിയുമായി രംഗത്തെത്തി. തനിക്ക് ഗവര്‍ണറുമായി അടുത്ത ബന്ധമുണ്ടെന്നും, താന്‍ പറയുന്ന പോലെ അനുസരിക്കുകയാണെങ്കില്‍ ധാരാളം പണം സമ്പാദിക്കാമെന്ന് ഇവര്‍ കുട്ടികളോട് പറഞ്ഞു. അതു മാത്രമല്ല. സൗജന്യമായി ബിരുദങ്ങള്‍ നേടാനും ഈ വഴി സഹായിക്കുമെന്നും ഇവര്‍ വിദ്യാര്‍ഥിനികളോട് പറഞ്ഞു.

ലൈംഗികവൃത്തിയ്ക്ക് പ്രേരിപ്പിച്ച കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ വിദ്യാര്‍ഥിനികള്‍ക്കു തന്നെയാണ് നാണക്കേടെന്നും വേറേയാരെങ്കിലും അറിഞ്ഞാല്‍ നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും നിര്‍മല ദേവി പറഞ്ഞതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. ഗവര്‍ണറെ തിരിച്ചുവിളിക്കാതെ സുതാര്യ അന്വേഷണം നടക്കില്ലെന്നാണ് സിപിഎം പ്രസ്താവനയില്‍ പറഞ്ഞത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ ഒരു ഗവര്‍ണര്‍ സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: