വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായി കഴിഞ്ഞ് 2 ആഴ്ചയോട് അടുക്കുമ്പോഴും ഇനിയും 5 പേരെ ഇവിടെ നിന്നും കണ്ടെത്താനുള്ള സാഹചര്യത്തില്‍ തിരിച്ചില്‍ വ്യാപിപ്പിക്കുന്നു. കഴിഞ്ഞ ദിവസം സൂചിപ്പാറക്ക് സമീപത്ത് നിന്നും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് തിരിച്ചില്‍ വ്യാപിപ്പിച്ചത്. മലപ്പുറം ജില്ലയിലെ ചാലിയാറിന്റെ വിവിധ ഇടങ്ങളിലായിരുന്നു ഇന്ന് തിരച്ചില്‍.
കാടാശേരി ഭാഗത്ത് പരപ്പന്‍ പാറ കോളനിയിക്ക് താഴെ ചാലിയാറിലൂടെയാണ് തിരിച്ചില്‍ മുന്നോട്ട് നീങ്ങുന്നത്. ഫോറസ്റ്റ് ഓഫീസര്‍ മുതല്‍ ഡോക്ടര്‍മാര്‍, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന, എന്‍ഡിആര്‍എഫ് പ്രതിനിധികള്‍ എന്നിവരുടെ വലിയ സംഘമാണ് തിരിച്ചിലിന് ഇറങ്ങിയിരിക്കുന്നത്. 25 അംഗ സംഘമാണ് നിലമ്പൂരിലേക്ക് നീണ്ടുകിടക്കുന്ന വന്യമൃഗങ്ങള്‍ നിറഞ്ഞ കാട്ടിലൂടെ തിരച്ചില്‍ നടത്തുന്നത്.
ഇതിന് പുറമെ ഏലവയല്‍ പുഴയ്ക്ക് താഴെ മൂപ്പൈനാട് പഞ്ചായത്തിലെ സണ്‍റൈസ് വാലിയിലും തിരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍ മണ്ണ് മൂടിക്കിടക്കുന്ന പുത്തുമല പച്ചക്കാട് പ്രദേശങ്ങളില്‍ നേരത്തെ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് നടന്നിരുന്ന തെരച്ചിലും നിര്‍ത്തിവെച്ചിരിക്കുകയാണ്.
അതിനിടെ പുത്തുമലയ്ക്കപ്പുറം ചൂരല്‍മല പ്രദേശത്തേക്കുള്ള ബസ് സര്‍വ്വീസ് പുനരാരംഭിക്കുകയും വൈദ്യുതി ഭാഗികമായി പുനസ്ഥാപിക്കുകയും ചെയ്തു. ജില്ലയിലെ ദുരിതാശ്വാസ ക്യാന്പുകളിലധികവും അവസാനിപ്പിച്ചു. ഇനി 15 ക്യാമ്പുകളിലായി 249 കുടുംബങ്ങള്‍ മാത്രമാണുള്ളത്. 765 പേരാണ് ആകെ ക്യാമ്പുകളില്‍ കഴിയുന്നത്. പുത്തുമലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ താമസിച്ചിരുന്ന മേപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ക്യാന്പ് അവസാനിപ്പിച്ച് ഇവരെ വെള്ളാര്‍മല വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട് 37 കുടുംബങ്ങളാണ് ഇവിടെയുള്ളത്.