‘ദ സ്‌ക്വാഡി’നെ വംശീയമായി അധിക്ഷേപിച്ചുകൊണ്ട് ട്രംപ് രംഗത്ത്. നാല് ഡെമോക്രാറ്റ് വനിതാ നേതാക്കളോട് അമേരിക്ക വിട്ട് കുറ്റകൃത്യങ്ങളാല്‍ പൊറുതിമുട്ടുന്ന സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനാണ് ട്രംപ് ആവശ്യപ്പെട്ടത്. അദ്ദേഹം ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ല. ന്യൂയോര്‍ക്കിലെ അലക്‌സാണ്ട്രിയ ഒകാസിയോ കോര്‍ട്ടെസ്, മസാച്യുസെറ്റ്‌സിലെ അയന്ന പ്രസ്ലി, മിഷിഗനിലെ റാഷിദ ത്‌ലൈബ്, മിനസോട്ടയിലെ ഇല്‍ഹാന്‍ ഒമര്‍ എന്നിവരെയാണ് ദ സ്‌ക്വാഡ് എന്നു വിളിക്കുന്നത്.
സൊമാലിയയില്‍ നിന്നും കുടിയേറിവന്ന ഒമര്‍ മാത്രം അമേരിക്കയില്‍ ജനിച്ചതല്ല. പ്രസ്ലി ആഫ്രിക്കന്‍ അമേരിക്കക്കാരിയാണ്. ത്‌ലൈബ് പലസ്തീനില്‍നിന്നും കുടിയേറിയവരുടെ മകളാണ്. ഒകാസിയോ കോര്‍ട്ടെസ് ന്യൂയോര്‍ക്ക്-പ്യൂര്‍ട്ടോറിക്കന്‍ കുടുംബത്തില്‍ നിന്നാണ് വരുന്നത്.
ട്രംപിനെ ഇംപീച്ച് ചെയ്യുകയാണ് വേണ്ടതെന്ന് ത്‌ലൈബ് പ്രതികരിച്ചു. ‘ഞാന്‍ വരുന്ന രാജ്യം, നാമെല്ലാവരും സത്യം ചെയ്യുന്ന രാജ്യം അമേരിക്കയാണ്’ എന്നാണ് ഒകാസിയോ കോര്‍ട്ടെസ് പറഞ്ഞത്. ‘നാം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശവും, അഴിമതിക്കാരനും, കഴിവുകെട്ടവനുമായ പ്രസിഡന്റാണ് ട്രംപ്’ എന്നാണ് ഒമര്‍ ട്രംപിനെ വിശേഷിപ്പിച്ചത്. ‘ഇതാണ് തികഞ്ഞ വംശീയത, നമ്മളാണ് ജനാധിപത്യത്തിന്റെ മാതൃക’ എന്ന് പ്രസ്ലിയും പറഞ്ഞു.
ട്രംപിനോടുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ മിഷിഗണില്‍ നിന്നുള്ള കോണ്‍ഗ്രസുകാരനായ ജസ്റ്റിന്‍ അമാഷ് ഈ പരാമര്‍ശങ്ങളെ ”വംശീയവും വെറുപ്പുളവാക്കുന്നതുമാണ്” എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ‘നമ്മുടെ രാജ്യത്തെക്കുറിച്ച് മോശമായി സംസാരിക്കുന്ന ആളുകള്‍ക്കായി ഡെമോക്രാറ്റുകള്‍ ഉറച്ചുനില്‍ക്കുന്നത് സങ്കടകരമാണ്’ എന്നാണ് ട്രംപ് ഈ പരാമര്‍ശങ്ങളോട് പ്രതികരിച്ചത്.
ട്രംപ് ഞായറാഴ്ച നടത്തിയ ചില ട്വീറ്റുകളാണ് വിവാദമായാത്. പൂര്‍ണ്ണ ദുരന്തവും മോശവുമായ, ലോകത്തിലെതന്നെ ഏറ്റവും അഴിമതിക്കാരും കഴിവില്ലാത്തവരുമായ രാജ്യങ്ങളില്‍നിന്നും വരുന്നവരാണ് അവര്‍. അവരാണ് ഭൂമിയിലെ ഏറ്റവും വലിയതും ശക്തവുമായ രാഷ്ട്രമായ അമേരിക്കയില്‍ വന്നിട്ട് ഗവണ്മെന്റ് എങ്ങിനെ പ്രവര്‍ത്തിക്കണം എന്നൊക്കെ പഠിപ്പിക്കുന്നത് എന്നായിരുന്നു ട്രംപിന്റെ ഒരു ട്വീറ്റ്.
അമേരിക്കയെ വീണ്ടും ‘ഗ്രേറ്റ്’ ആക്കുവാനല്ല ‘വൈറ്റ്’ ആക്കുവാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് നാന്‍സി പൊളോസി തുറന്നടിച്ചു. അങ്ങേയറ്റം വംശീയവും അമേരിക്കന്‍ വിരുദ്ധവുമായ പ്രസ്താവനകളാണ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് കമലാ ഹാരിസ് പ്രതികരിച്ചത്.