ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗങ്ങളെ നിയന്ത്രിക്കുന്നതില്‍ ആരോഗ്യത്തലത്തില്‍ നടത്തിയ പഠനത്തിലാണ് അയര്‍ലണ്ട് പതിമൂന്നാം സ്ഥാനത്തെത്തിയത്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാന്‍സെറ്റ് എന്ന ജേര്‍ണല്‍ തയാറാക്കിയ ഹെല്‍ത്ത്‌കെയര്‍ ആക്‌സസ് ആന്‍ഡ് ക്വാളിറ്റി സൂചികയിലാണിത്. 198 രാജ്യങ്ങളെ പഠന വിധേയമാക്കിയപ്പോള്‍ ഐസ്ലാന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, സ്വീഡന്‍, നോര്‍വേ,ഓസ്ട്രേലിയ, ഫിന്‍ലന്‍ഡ്, സ്പെയ്ന്‍, നെതര്‍ലാന്‍ഡ്, ലക്‌സംബര്‍ഗ്, ജപ്പാന്‍, ഇറ്റലി, എന്നീ രാജ്യങ്ങളാണ് അയര്‍ലന്റിന് മുന്നിലുള്ളത്.
1990 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ 32 രോഗങ്ങള്‍ കാരണമുള്ള മരണ നിരക്ക് അപഗ്രഥിച്ചാണ് സൂചിക തയാറാക്കിയിരിക്കുന്നത്. അന്‍ഡോറയാണ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്. 95 ആണ് അവരുടെ സ്‌കോര്‍. 94 പോയിന്റുമായി ഐസ്ലാന്‍ഡ് തൊട്ടു പിന്നില്‍. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്‌കോര്‍ 92.
ആദ്യ പത്തില്‍ യൂറോപ്പിലെ മിക്ക രാജ്യങ്ങളും ഉള്‍പ്പെടുന്നുണ്ടെങ്കിലും ഏറ്റവും നല്ല നഴ്‌സിംഗ് കെയര്‍ കിട്ടുമെന്ന് ലോകം വിശേഷിപ്പിയ്ക്കപ്പെടുന്ന ജര്‍മനിയ്ക്ക് 20ാം സ്ഥാനമാണുള്ളത്. ലക്‌സംബര്‍ഗിന് 10ാം സ്ഥാനമാണുള്ളത്. ഇറ്റലി (12), അയര്‍ലണ്ട് (13), ഓസ്ട്രിയ (14), ഫ്രാന്‍സ് (15), യുകെയ്ക്ക് മുപ്പതാം റാങ്കാണ് യുഎസിന് മുപ്പത്തിയഞ്ചാമത്തേതും. 29 പോയിന്റ് മാത്രമുള്ള സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കാണ് അവസാന സ്ഥാനത്ത്.
ആശുപത്രികളിലെ സേവന നിലവാരത്തില്‍ അയര്‍ലണ്ട് ഏറെ പിന്നിലാണ്. യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിക്കുന്ന ആരോഗ്യ സേവനങ്ങള്‍ ഏറ്റവും കുറഞ്ഞ രാജ്യവും അയര്‍ലണ്ട് തന്നെ.
ഡികെ