ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു ശില്പം മെക്‌സിക്കോയില്‍ ഉയരും

മെക്‌സിക്കോ സിറ്റി: ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു ശില്പം വടക്കേ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയില്‍ ഉയരും. 2006-ല്‍ ഇറങ്ങിയ ബെല്ല എന്ന ചിത്രത്തിലൂടെ പ്രശസ്തനായ മെക്‌സിക്കന്‍ നടന്‍ എഡ്വേഡോ വെരസ്റ്റേഗൂയിയാണ് ശില്പം പണിയാന്‍ മുന്‍കൈ എടുത്തിരിക്കുന്നത്. സമാധാനത്തിന്റെ ക്രിസ്തു എന്ന് പേരിട്ടിരിക്കുന്ന ക്രിസ്തു ശില്പത്തിന് 252 അടി ഉയരം ഉണ്ടായിരിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ബ്രസീലിലെ ക്രൈസ്റ്റ് ദ റെഡീമര്‍ പ്രതിമയ്ക്ക് 125 അടിയും പോളണ്ടിലെ ക്രിസ്തു രാജന്റെ പ്രതിമയ്ക്ക് 172 അടിയുമാണ് ഉയരം. ഫെര്‍ണാണ്ടോ റൊമേരോ എന്ന ശില്‍പ്പിയാണ് ലോകത്തെ ഏറ്റവും വലിയ ക്രിസ്തു രൂപം നിര്‍മ്മിക്കുക.

യേശു ക്രിസ്തു ജനങ്ങളെ ആലിംഗനം ചെയ്യുന്ന രീതിയിലായിരിക്കും ശില്പം നിര്‍മ്മിക്കുന്നത്. നിര്‍മ്മിക്കാനിരിക്കുന്ന ക്രിസ്തു ശില്പം ആധുനിക ലോകത്തിലെ അത്ഭുതമായി മാറുമെന്നാണു കരുതപ്പെടുന്നത്. നിര്‍മ്മാതാവായ എഡ്വേഡോ ക്രിസ്തു ശില്പത്തെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നല്‍കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ലെങ്കിലും, ഈ വര്‍ഷം ആദ്യം തന്നെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നാണ് കത്തോലിക്ക സഭ നേതൃത്വം പറയുന്നത്.

സമാധാനത്തിന്റെ ക്രിസ്തു ശില്‍പം സ്‌നേഹത്തിന്റെയും, വിശ്വാസത്തിന്റെയും, പ്രത്യാശയുടെയും, സമാധാനത്തിന്റെയും പ്രതീകമാകുമെന്നാണ് സംഘാടകര്‍ പറയുന്നത്. മോഡല്‍, ഗായകന്‍, നടന്‍ തുടങ്ങിയ നിലകളില്‍ ജീവിതമാരംഭിച്ച എഡ്വേഡോ 2002-ലാണ് കത്തോലിക്കാ വിശ്വാസം തന്റെ ജീവിതത്തിന്റെ ഭാഗമാക്കുന്നത്. ശക്തമായ ഭ്രൂണഹത്യ വിരുദ്ധ നിലപാടുകള്‍ ഉള്ള താരം കൂടിയാണ് എഡ്വേഡോ.

Share this news

Leave a Reply

%d bloggers like this: