ലാവ്ലിന്‍ കേസില്‍ പിണറായി വിചാരണ നേരിടണമെന്ന് സി.ബി.ഐ

ന്യൂഡല്‍ഹി: ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സി.ബി.ഐ. സുപ്രീം കോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്. കരാറിലൂടെ കെ.എസ്.ഇ.ബിക്ക് നഷ്ടമുണ്ടായെന്നും ലാവ്ലിന്‍ കമ്പനിക്ക് ലാഭമുണ്ടായെന്നും സി.ബി.ഐ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

പിണറായി വിജയന്‍ അറിയാതെ കരാറില്‍ മാറ്റം വരില്ല. പിണറായി ലാവ്ലിന്‍ കമ്പനിയുടെ അതിഥിയായി കാനഡയില്‍ ഉള്ളപ്പോഴാണ് കരാറില്‍ മാറ്റമുണ്ടായത്. പിണറായിയെയും മറ്റ് രണ്ട് പേരെയും വിചാരണയില്‍ നിന്ന് ഒഴിവാക്കി ഉത്തരവിടുമ്പോള്‍ ഹൈക്കോടതി ഈ വസ്തുതകള്‍ പരിഗണിച്ചില്ല. തലശ്ശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദേശം പിണറായി കാനഡയില്‍ ഉള്ളപ്പോഴാണ് ഉണ്ടായത്. പൊതുപ്രവര്‍ത്തകര്‍ മനപ്പൂര്‍വം വരുത്തിയ വീഴ്ച്ചകള്‍ മൂലമാണ് ലാവ്ലിന് വന്‍ നേട്ടമുണ്ടായതെന്നും സി.ബി.ഐ കോടതിയില്‍ ബോധിപ്പിച്ചു.

ഈ കരാര്‍ ലാവ്ലിന്‍ കമ്പനിക്ക് നല്‍കിയതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം. യു.ഡി.എഫിന്റെ കാലത്താണ് ഈ പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാര്‍ ഒപ്പിട്ടത് നായനാര്‍ മന്ത്രിസഭയിലെ വൈദ്യുത വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു.

സി.ബി.ഐ പ്രതിപ്പട്ടികയിലെ ആറുപേരില്‍ പിണറായി വിജയന്‍, വൈദ്യുതവകുപ്പ് മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കേസില്‍ നിന്ന് ഒഴിവാക്കിയ വിചാരണക്കോടതി നടപടിയാണ് ഹൈക്കോടതി ശരിവെച്ചത്. എന്നാല്‍ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ ഉപദേഷ്ടാവ് കെ.ജി രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചു. ഇവര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലിലാണ് സി.ബി.ഐ പുതിയ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: