ലയണല്‍ മെസ്സിയെ മൈതാനത്ത് വച്ച് കൊലപ്പെടുത്തുന്ന പോസ്റ്ററുകളുമായി ഇസ്ലാമിക് സ്റ്റേറ്റ്; ലോകകപ്പ് ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി

ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയെ മൈതാനമധ്യത്തില്‍ വച്ച് കൊലപെടുത്തുന്ന പോസ്റ്ററുകളുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ രംഗത്ത്. റഷ്യയിലെ നിറഞ്ഞ സ്റ്റേഡിയത്തിന്റെ മധ്യത്തില്‍ ഓറഞ്ച് വസ്ത്രം ധരിച്ച നിലയിലാണ് പോസ്റ്ററില്‍ മെസിയെ ചിത്രീകരിച്ചിരിക്കുന്നത്. കഴുത്തിന് നേരെ കത്തിചൂണ്ടിയ ഐ.എസ് പോരാളിയേയും പോസ്റ്ററില്‍ കാണാം. ”ഖലീഫയുടെ യോദ്ധാക്കളെ വേട്ടയ്ക്ക് തയ്യാറായിക്കോളൂ..” എന്ന നിര്‍ദ്ദേശവും ബോംബുമായി നില്‍ക്കുന്ന ഐ.എസ് ചാവേറിനേയും പോസ്റ്ററില്‍ കാണാം. ”എല്ലാവരേയും വധിക്കൂ” എന്ന് ആക്രോശിക്കുന്ന, റഷ്യയിലെ ഫുട്ബോള്‍ മൈതാനങ്ങള്‍ നിരീക്ഷിക്കുന്നതും ബോംബ് വച്ച് തകര്‍ക്കുന്നതും ചിത്രീകരിച്ചിരിക്കുന്ന പോസ്റ്റുകളും ഐ.എസ് പുറത്തിറക്കിയിട്ടുണ്ട്.

ലോകകപ്പ് ഫുട്ബോളിനെതിരെ ഇത് രണ്ടാം തവണയാണ് ഇസ്ലാമിക് സ്റ്റേറ്റ് രംഗത്തെത്തുന്നത്. മെയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും ലയണല്‍ മെസ്സിയേയും വധിക്കുന്ന ദൃശ്യങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രചരിപ്പിച്ചിരുന്നു. മൈതാനം നിങ്ങളുടെ രക്തം കൊണ്ട് നിറയും എന്ന സന്ദേശവുമായി ഐ.എസ് അനുകൂല രഹസ്യസംഘടനയാണ് ടെലഗ്രാം വഴി പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ ഐ.എസ് നടത്തിയ ബ്രീഫ്കേസ് ബോംബ് സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത്തവണയും സെന്റ്. പീറ്റേഴ്സ് ബര്‍ഗിലെ സ്റ്റേഡിയമാണ് പോസ്റ്ററുകളില്‍ നിറയുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ മറ്റ് രാഷ്ട്രങ്ങളും റഷ്യയും അതീവ ഗൗരവത്തോടെയാണ് ഐ.എസ് ഭീഷണി നോക്കികാണുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ ടീമുകള്‍ക്ക് പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.

ഐ.എസിലേക്ക് ധാരാളം റിക്രൂട്ട്മെന്റുകള്‍ നടക്കുന്ന രാജ്യമാണ് റഷ്യ. 2015 ല്‍ മാത്രം മോസ്‌ക്കോയില്‍ നിന്നും 2,400 പേരാണ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നത്.

 

ഡികെ

Share this news

Leave a Reply

%d bloggers like this: