ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ഒരു ദുരന്തമാണെന്ന് ട്രംപ്…ട്രംപിന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍…

ലണ്ടന്‍ മേയര്‍ ‘ഒരു ദുരന്തമാണെന്ന്’ ഡൊണാള്‍ഡ് ട്രംപ്. ലണ്ടനില്‍ 24 മണിക്കൂറിനുള്ളില്‍ നടന്ന വിവിധ അക്രമങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ട്വീറ്റ് വന്നത്. ട്രംപും ലണ്ടന്‍ മേയറായ സാദിഖ് ഖാനും തമ്മില്‍ കുറേ നാളുകളായി തുടരുന്ന അസ്വാരസ്യങ്ങളുടെ തുടര്‍ച്ചമാത്രമാണ് ഈ പ്രതികരണം. ‘തലസ്ഥാനത്തിന് പുതിയൊരു മേയറെ ഉടന്‍ ആവശ്യമുണ്ടെന്നും, സാദിഖ് ഖാന്‍ തുടരുകയാണെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്നും’ ട്രംപ് പറഞ്ഞു.

ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഖാനെതിരേ രൂക്ഷമായ വാക്കുകളുമായി വീണ്ടും ട്രംപ് ട്വിറ്ററിലെത്തി. ‘ലണ്ടന്‍ നഗരത്തെതന്നെ നശിപ്പിക്കുന്ന അദ്ദേഹം രാജ്യത്തിനു തന്നെ അപമാനമാണ്’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അടിയന്തിര സാഹചര്യമായതിനാല്‍ ലണ്ടന്‍ സമൂഹത്തെ സഹായിക്കുന്നതിലും ദുരന്തത്തെ മറികടക്കുന്നതിലുമാണ് ഖാന്‍ ഇപ്പോള്‍ ശ്രദ്ധചെലുത്തുന്നത് എന്ന് മേയറുടെ വക്താവ് പ്രതികരിച്ചു. ‘മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇരകളുടെ കുടുംബങ്ങളോടോപ്പമാണ് ഇപ്പോള്‍ അദ്ദേഹം. അതിനിടയില്‍ ഇത്തരം ട്വീറ്റുകളോട് പ്രതികരിച്ച് സമയം പാഴാക്കാന്‍ അദ്ദേഹത്തിന് താല്പര്യമില്ല’- വക്താവ് പറഞ്ഞു.

അതേസമയം, ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ ട്രംപിന്റെ പ്രസ്താവനകളെ വിമര്‍ശിച്ച് രംഗത്തെത്തി. ‘മേയറെ ആക്രമിക്കാന്‍ ജനങ്ങള്‍ നേരിടുന്ന ഒരു ദുരന്തത്തെ ഉപയോഗിച്ചത് ഒട്ടും ശെരിയായില്ലെന്ന്’ കോര്‍ബിന്‍ പറഞ്ഞു. വലതുപക്ഷ മാധ്യമ പ്രവര്‍ത്തക കാറ്റി ഹോപ്കിന്‍സ് ഖാനെതിരെ ട്വിറ്ററില്‍ കുറിപ്പിട്ടിരുന്നു. അതിനെ അനുഗമിച്ചാണ് ട്രംപും പരിഹാസവുമായി രംഗത്തെത്തിയത്. ലണ്ടനിലെ ആദ്യ മുസ്ലിം മേയറാണ് സാദിഖ് ഖാന്‍.

ട്രംപും സാദിഖ് ഖാനും തമ്മിലുള്ള ശത്രുത ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല. തീവ്രദേശീയവാദം ആഗോളതലത്തില്‍ ഭീഷണിയാകുന്നതിന്റെ ഏറ്റവും മോശമായ ഉദാഹരണമാണ് ഡൊണാള്‍ഡ് ട്രംപെന്ന് ഖാന്‍ പറഞ്ഞിരുന്നു. 2016-ല്‍, ഇസ്ലാമിനെ സംബന്ധിച്ച ട്രംപിന്റെ അഭിപ്രായപ്രകടനങ്ങള്‍ അജ്ഞതകൊണ്ടാണെന്ന് സാദിഖ് ഖാന്‍ പറഞ്ഞിരുന്നു. അന്ന് സാദിഖ് ഖാനോട് ഐ.ക്യു ടെസ്റ്റ് ചെയ്യാന്‍ പറഞ്ഞുകൊണ്ടാണു ട്രംപ് പരിഹസിച്ചത്. 2017-ല്‍ ലണ്ടന്‍ ബ്രിഡ്ജ്, ബറോഫ് മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ഭീകരാക്രമണം നടന്നപ്പോഴും ഖാനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. സാദിഖ് ഖാന്റെ പരസ്യമായ എതിര്‍പ്പുമൂലം പലപ്പോഴും ട്രംപിന്റെ ലണ്ടന്‍ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: