ഡബ്ലിന്‍: ഈസി ജെറ്റ്, റൈന്‍ എയര്‍ തുടങ്ങിയ ബഡ്ജറ്റ് എയര്‍ലൈനുകള്‍ ബാഗേജ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. വര്‍ധിച്ച് വരുന്ന ഇന്ധന ചാര്‍ജുമായി പൊരുത്തപ്പെടുത്തി സര്‍വീനെ മുന്നോട്ട് കൊണ്ട് പോകാന്‍ ചാര്‍ജ് വര്‍ധനവ് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നുവെന്നാണ് കമ്പനികള്‍ ഇതിന് ന്യായീകരണം നല്‍കിയിരിക്കുന്നത്. നോ-ഫ്രില്‍സ് വിപ്ലവം തുടങ്ങിയ 1995ല്‍ ഇത്തരം എയര്‍ലൈനുകളില്‍ നിന്നും ടിക്കറ്റെടുക്കുമ്പോള്‍ 20 കിലോഗ്രാം ലഗേജ് അലവന്‍സും ലഭിച്ചിരുന്നു. ഇതിന് പുറമെ കാബിന്‍ ബാഗേജിനോടും ഇത്തരം എയര്‍ലൈനുകള്‍ വളരെ ഉദാരമായ സമീപനമായിരുന്നു പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഒരു തലമുറക്ക് ശേഷം ഇന്ധനവില കുതിച്ചുയര്‍ന്നിരിക്കുന്നതിനാല്‍ ചാര്‍ജ് വര്‍ധിപ്പിക്കാതെ ഇവയ്ക്ക് മുന്നോട്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
തങ്ങളുടെ സൗജന്യ കാബിന്‍ ബാഗേജ് അലവന്‍സ് മൂന്നില്‍ രണ്ടായി വെട്ടിക്കുറയ്ക്കുമെന്ന് റൈന്‍ എയര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം റൈന്‍ എയറില്‍ ഇനി ഹാന്‍ഡ് ബാഗ് അല്ലെങ്കില്‍ ലാപ് ടോപ് കേസ് തുടങ്ങിയവയില്‍ കൂടുതല്‍ ബാഗേജ് കൊണ്ടു പോകാന്‍ അനുവദിക്കുകയില്ല. ഇല്ലെങ്കില്‍ യാത്രക്കാര്‍ അധികമായി 6 മുതല്‍ 10 യൂറോ വരെ യൂറോ ബോര്‍ഡിംഗ് മുന്‍ഗണനക്കായി അടക്കേണ്ടി വരും.
ഈ വെട്ടിക്കുറയ്ക്കല്‍ നവംബര്‍ ഒന്ന് മുതലാണ് നിലവില്‍ വരുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ നാല് ബഡ്ജറ്റ് എയര്‍ലൈനുകളിലൊന്നായ വിസ് എയറും നിലവില്‍ ഇതു പോലുള്ള വിലകൂട്ടല്‍ നയം നടപ്പിലാക്കുന്നുണ്ട്. ബാഗേജ് ഫീസ് ആദ്യമായി നിലവില്‍ വന്നത് ലോ കോസ്റ്റ് ഏവിയേഷനെ തുടര്‍ന്നായിരുന്നു. 2006ല്‍ ഫ്‌ലൈ ബി ആയിരുന്നു ആദ്യം ഇത് അവതരിപ്പിച്ചത്. തുടര്‍ന്ന് റൈന്‍ എയറും ഈസിജെറ്റും ഇതിനെ പിന്തുടര്‍ന്നു.
എ എം