ന്യൂഡല്‍ഹി: റഫാല്‍ ഉപകരാറില്‍ വിമാനനിര്‍മാതാക്കളായ ദസോള്‍ട്ട് ഏവിയേഷന്റെ ഇന്ത്യയിലെ പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ നിശ്ചയിച്ചത് ആരെന്നതിനെച്ചൊല്ലി തര്‍ക്കം മുറുകുന്നു. തീരുമാനത്തില്‍ പങ്കില്ലെന്ന് ഇന്ത്യയും ഫ്രാന്‍സും ശനിയാഴ്ച വ്യക്തമാക്കി. ദസോള്‍ട്ടിന്റെ മാത്രം തീരുമാനമാണിതെന്നാണ് രണ്ടുസര്‍ക്കാരുകളും വിശദീകരിക്കുന്നത്.
ഇന്ത്യയുടെ താത്പര്യപ്രകാരമാണ് റിലയന്‍സിനെ പങ്കാളിയാക്കിയതെന്ന് കഴിഞ്ഞദിവസം ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളോന്ദ് വെളിപ്പെടുത്തിയിരുന്നു. ശനിയാഴ്ചയും അദ്ദേഹം ഈ ആരോപണത്തില്‍ ഉറച്ചുനിന്നു. എന്നാല്‍, ഇന്ത്യ സമ്മര്‍ദം ചെലുത്തിയോയെന്ന ചോദ്യത്തിന് അക്കാര്യം ദസോള്‍ട്ടാണ് പറയേണ്ടതെന്നായിരുന്നു ഒളോന്ദിന്റെ മറുപടി. ദസോള്‍ട്ടിന്റെ പങ്കാളികളെ തീരുമാനിക്കുന്നതില്‍ ഇടപെട്ടിട്ടില്ലെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. ഒളോന്ദിന്റെ നിലപാടില്‍നിന്ന് വ്യത്യസ്തമാണിത്.
ഒളോന്ദിന്റെ ആരോപണത്തില്‍ ഉലഞ്ഞ കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച തീരുമാനത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി രംഗത്തുവന്നു. ”ഇന്ത്യയുടെ ആവശ്യപ്രകാരമല്ല റിലയന്‍സിനെ നിശ്ചയിച്ചത്. ദസോള്‍ട്ടിന്റെ പങ്കാളികളെ തീരുമാനിച്ചതില്‍ സര്‍ക്കാരിനു ഒരു പങ്കുമില്ല. മാധ്യമ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് അനാവശ്യവിവാദമാണ് സൃഷ്ടിക്കുന്നത്”-പ്രതിരോധമന്ത്രാലയം ശനിയാഴ്ച വ്യക്തമാക്കി. റിലയന്‍സിനെ പങ്കാളിയാക്കാന്‍ നിര്‍ദേശിച്ചത് തങ്ങളാണെന്ന് ദസോള്‍ട്ട് ഏവിയേഷനും വ്യക്തമാക്കി. 2016-ലെ ഡിഫന്‍സ് പ്രൊക്യൂര്‍മെന്റ് പ്രൊസീജിയറിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു.
അതിനിടെ, ‘രാജ്യത്തിന്റെ കാവല്ക്കാരന് കള്ളനാ’ണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആരോപിച്ചു: ”പ്രധാനമന്ത്രി അഴിമതി കാട്ടിയതായി പൂര്‍ണബോധ്യമുണ്ട്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത്. ഒന്നുകില്‍ ഫ്രാന്‍സ്വാ ഒളോന്ദ് പറഞ്ഞ കാര്യം ശരിയാണെന്ന് പ്രധാനമന്ത്രി സമ്മതിക്കണം. അല്ലെങ്കില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് കള്ളം പറയുകയാണെന്ന് പ്രധാനമന്ത്രി പറയണം, സത്യം എന്താണെന്ന് വെളിപ്പെടുത്തുകയും വേണം” -രാഹുല്‍ ആവശ്യപ്പെട്ടു.
ചൈനയുടെയും പാകിസ്താന്റെയും തന്ത്രങ്ങളില്‍ വീണതുകൊണ്ടാണ് രാഹുല്‍ റഫാല്‍ വിമാനങ്ങളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. റഫാലിന്റെ നിര്‍മാതാക്കളായ ദസോള്‍ട്ടും റിലയന്‍സും തമ്മില്‍ യു.പി.എ. ഭരണകാലത്ത് 2012-ല്‍തന്നെ ധാരണയിലെത്തിയിരുന്നെന്നും മന്ത്രി ആരോപിച്ചു. മുന്‍ യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാസ്ഥാപനമായ എച്ച്.എ.എലിനെ പങ്കാളിയാക്കാനാണ് നിര്‍ദേശിച്ചിരുന്നത്. 2015-ല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് കരാര്‍ ഒപ്പിടുന്നതിന് ഏതാനും ദിവസങ്ങള്‍മാത്രം മുമ്പ് നിലവില്‍ വന്ന അനില്‍ അംബാനിയുടെ കമ്പനിക്ക് പ്രതിരോധ ഉത്പാദനരംഗത്ത് പ്രവൃത്തിപരിചയമില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
അത്യാധുനിക ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനങ്ങളാണ് റഫാല്‍. ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനാണ് ഇതിന്റെ നിര്‍മാതാക്കള്‍. നിര്‍മാണം ആരംഭിക്കുന്നത് എണ്‍പതുകളില്‍. 2001-ല്‍ ഫ്രഞ്ച് വ്യോമസേനയുടെ ഭാഗമായി. നിലവില്‍ ഫ്രഞ്ച് വ്യോമ-നാവിക സേനകളും ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ വ്യോമസേനകളുമാണ് റഫാല്‍ ഉപയോഗിക്കുന്നത്.
ദ്വിവൈമാനിക റഫാല്‍ വിമാനങ്ങള്‍. നീളം 15.27 മീറ്റര്‍. മണിക്കൂറില്‍ 1912 കിലോമീറ്റര്‍ വേഗം. ഒറ്റപ്പറക്കലില്‍ 3700 കിലോമീറ്റര്‍വരെ പറക്കാന്‍ കഴിയുന്ന വിമാനത്തില്‍ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട്, എയര്‍ ടു സര്‍ഫസ് എന്നിങ്ങനെ ത്രിതല മിസൈല്‍ശേഷിയുമുണ്ട്. അസ്ത്ര, സുദര്ശന് ബോംബുകള്‍, എ.ഇ.എസ്.എ. റഡാര്‍, പൈത്തണ്‍ അഞ്ച്, ഇസ്രയേലിന്റെ ഡെര്‍ബി മിസൈല്‍ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളുണ്ടാകും. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനും ശേഷി.
കാലാവധി കഴിഞ്ഞ ജെറ്റ് വിമാനങ്ങള്‍ വ്യോമസേനയില്‍നിന്ന് മാറ്റണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സേന ആവശ്യപ്പെട്ട മീഡിയം മള്‍ട്ടിറോള്‍ പോര്‍വിമാനത്തില്‍പ്പെടുന്ന റഫാല്‍ വാങ്ങാന്‍ 2012-ല്‍ യു.പി.എ. സര്‍ക്കാര്‍ തയ്യാറാകുന്നത്. അമേരിക്കയുടെ എഫ്.-16, എഫ്.-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെന്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്തസംരംഭമായ യൂറോഫൈറ്ററിന്റെ ടൈഫൂണ്‍ എന്നീ യുദ്ധവിമാനങ്ങളുമായുള്ള മത്സരത്തെ അതിജീവിച്ചായിരുന്നു ഇത്.
യു.പി.എ. കാലത്തെ വ്യവസ്ഥകള്‍: ഒരു വിമാനത്തിന്റെ അടിസ്ഥാനവില 526 കോടി രൂപ. പരിപാലനം, ആയുധങ്ങള്‍, വ്യോമസേനയുടെ ആവശ്യപ്രകാരമുള്ള സാങ്കേതിക വ്യതിയാനങ്ങള്‍ എന്നിവ ഒഴികെയാണിത്. വിമാനങ്ങള്‍ വാങ്ങും. 108 എണ്ണം സാങ്കേതികവിദ്യാ കൈമാറ്റക്കരാര്‍പ്രകാരം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്.എ.എല്‍.) ബെംഗളൂരുവിലെ പ്ലാന്റില്‍ നിര്‍മിക്കും.
126 എന്നത് 36 ആക്കി കുറച്ചുകൊണ്ട് മോദിസര്‍ക്കാര്‍ റഫാല്‍ കരാര്‍ യാഥാര്‍ഥ്യമാക്കുന്നു. 2015 ഏപ്രില്‍ പത്തിന് പാരീസില്‍വെച്ച് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളോന്ദുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. കരാര്‍ ഒപ്പിടുന്നത് 2016 സെപ്റ്റംബറില്‍. ദസോള്‍ട്ടില്‍നിന്ന് സാങ്കേതികവിദ്യ വാങ്ങി മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇത് ഇന്ത്യയില്‍ നിര്‍മിക്കാനാണ് കരാര്‍.
എന്‍.ഡി.എ. കാലത്തെ കരാര്‍: വിമാനത്തിന്റെ അടിസ്ഥാനവില 670 കോടി രൂപ. സാങ്കേതികവിദ്യയടക്കം ഉപയോഗിച്ച് പൂര്‍ണസജ്ജമായ വിമാനത്തിന് 1611 കോടി രൂപ. 36 വിമാനങ്ങള്‍ക്ക് നല്‍കേണ്ടത് 58,000 കോടി രൂപ. അതില്‍ 15 ശതമാനം ഇന്ത്യ മുന്‍കൂറായി നല്കി. ഇതിന്റെ ഭാഗമായി ലഭിക്കുന്ന തുകയുടെ 30 ശതമാനം ഫ്രാന്‍സ് ഇന്ത്യയുടെ സൈനിക-വിമാന ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കും 20 ശതമാനം റഫാലിന്റെ മറ്റു ഭാഗങ്ങളുടെ ഉത്പാദനത്തിനായും നിക്ഷേപിക്കും.
കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍: വിമാനങ്ങളുടെ എണ്ണം കുറഞ്ഞിട്ടും വിലയില്‍ മൂന്നുമടങ്ങിന്റെ വര്‍ധന. എച്ച്.എ.എല്ലിനെ ഒഴിവാക്കി, കരാര്‍ പ്രഖ്യാപിക്കുന്നതിന് 12 ദിവസം മുമ്പുമാത്രം ഉണ്ടാക്കിയ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയത് മോദിയുടെ താത്പര്യമാണ്. 2015 മാര്‍ച്ച് 28-നായിരുന്നു റിലയന്‍സ് ഡിഫന്‍സ് സ്ഥാപിക്കപ്പെട്ടത്. കരാര്‍ പ്രഖ്യാപിച്ചത് ഏപ്രില്‍ 10-ന്. പ്രധാനമന്ത്രി പ്രതിരോധസംഭരണ ചട്ടങ്ങള്‍ ലംഘിച്ചു. ചട്ടപ്രകാരം പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ മൂന്ന് സേനാമേധാവികളുള്‍പ്പെടെ അംഗങ്ങളായ പ്രതിരോധ സംഭരണ കൗണ്‍സിലിനുമാത്രമേ ആയുധങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ. സര്‍ക്കാര്‍ എച്ച്.എ.എല്ലിനെ അപകീര്‍ത്തിപ്പെടുത്തുന്നു. എന്നിങ്ങനെ വിവിധ ആരോപണങ്ങളാണ് കേന്ദ്രസര്‍ക്കാരിന് മേല്‍ ചുമത്തിയിരിക്കുന്നത്.
മോദിയും ഒളോന്ദും തമ്മില്‍ കരാര്‍ ഒപ്പിട്ട് 10 ദിവസത്തിനുശേഷം എച്ച്.എ.എല്ലിനെ ഒഴിവാക്കി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡുമായി ദസോള്‍ട്ട് കരാറിലേര്‍പ്പെട്ടു. 2017 ഫെബ്രുവരിയില്‍ ഇരുകമ്പനികളും ചേര്‍ന്ന് ദസോള്‍ട്ട് റിലയന്‍സ് എയ്റോസ്പേസ് ലിമിറ്റഡ് (ഡി.ആര്.എ.എല്‍.) രൂപവത്കരിച്ചു. റഫാല്‍ വിമാനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മിക്കുന്നതിനായി ഇവര്‍ നാഗ്പുരില്‍ പ്ലാന്റ് സ്ഥാപിച്ചു. അനില്‍ അംബാനി കരാറിലേക്ക് വരുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ സഹോദരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനി കരാറില്‍ പങ്കാളിയാകാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, 2014-ല്‍ പ്രതിരോധ, വിമാന വ്യവസായം മുകേഷ് അവസാനിപ്പിച്ചു.
റിലയന്‍സിനെ പങ്കാളിയാക്കിയത് ഇന്ത്യയുടെ താത്പര്യപ്രകാരമാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളോന്ദിന്റെ വെളിപ്പെടുത്തല്‍. പിന്നീട് നിലപാട് മയപ്പെടുത്തി. ഇക്കാര്യത്തില്‍ ദസോള്‍ട്ടാണ് മറുപടി പറയേണ്ടതെന്നായിരുന്നു അദ്ദേഹം ഞായറാഴ്ച പറഞ്ഞത്. എന്നാല്‍, തങ്ങളാണ് റിലയന്‍സിനെ പങ്കാളിയാക്കാന്‍ തീരുമാനിച്ചതെന്ന് ഒളോന്ദിന് മറുപടിയുമായി ദസോള്‍ട്ട് തന്നെ രംഗത്തെത്തി.
പ്രതിരോധ സംഭരണച്ചട്ടം അനുസരിച്ച് പ്രതിരോധ ഇടപാടുകളുടെ ഭാഗമാകുന്ന സ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര പരിചയവും ശേഷിയും ഉണ്ടാകണം. അങ്ങനെയുള്ളപ്പോള്‍ കരാര്‍ പ്രഖ്യാപിക്കുന്നതിന് 12 ദിവസം മുമ്പുമാത്രം ജനിച്ച ഒരു സ്ഥാപനത്തിന് എങ്ങനെ ‘വേണ്ടത്ര പരിചയവും ശേഷിയും’ ഉണ്ടാകും? എച്ച്.എ.എല്ലിന് റഫാല്‍ വിമാനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയില്ലെന്നാണ് കേന്ദ്രവാദം. അപ്പോള്‍ ബാലാരിഷ്ടത വിട്ടുമാറാത്ത റിലയന്‍സ് ഡിഫന്‍സിന് ആ ശേഷിയുണ്ടോ? എന്നിങ്ങനെ ഉത്തരമിലാത്ത ചോദ്യങ്ങള്‍ നിരവധി.
എ എം