രോഗിയായ അമ്മയെയും മകളെയും വീട്ടില്‍ നിന്നിറക്കി; സഹായവുമായി സിനിമാതാരങ്ങള്‍

കാഞ്ഞിരപ്പള്ളിയില്‍ ബന്ധുക്കളുടെ പരാതിയില്‍ കോടതി വിധിയെത്തുടര്‍ന്ന് വീട് ഒഴിയേണ്ടിവന്ന അമ്മയ്ക്കും മകള്‍ക്കും സഹായമായി ‘ടേക്ക് ഓഫ്’ സിനിമ ടീം. കുടുംബ സ്വത്തില്‍ വിധി വന്നപ്പോള്‍ പ്രായമായ അമ്മയും മകളും ഒന്‍പതാം ക്ലാസുകാരിയായ ചെറുമകളും പെരുവഴിയിലായി. കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് ഭര്‍തൃമാതാവും ഭര്‍തൃസഹോദരനും നല്‍കിയ കേസിലാണ് നിര്‍ധനരും നിരാശ്രയരുമായ കുടുംബം പെരുവഴിയിലായത്. ഇവര്‍ക്ക് സഹായ ഹസ്തവുമായാണ് ടേക്ക് ഓഫ് എത്തിയിരിക്കുന്നത്.

സംവിധായകന്‍ മഹേഷ് നാരായണന്‍, നിര്‍മ്മാതാവ് ആന്റോ ജോസഫ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, പാര്‍വ്വതി എന്നിവരാണ് സഹായ വാഗ്ദാനം നല്‍കിയത്. വിതരണത്തിലൂടെ ലഭിക്കുന്ന ലാഭം കുടുംബത്തിന് കൈമാറും. ഇതിന്റെ ആദ്യ പടിയായി അഞ്ചു ലക്ഷം രൂപ ഉടന്‍ തന്നെ നല്‍കും. കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. പൂതക്കുഴി തൈപ്പറമ്പില്‍ ബബിത ഷാനവാസ്, മകള്‍ സൈബ ഷാനവാസ് എന്നിവരെയാണ് താമസിച്ചിരുന്ന ഒറ്റമുറി വീട്ടില്‍നിന്ന് ഇന്നലെ കുടിയൊഴിപ്പിച്ചത്. ഭര്‍ത്താവ് ഷാനവാസുമൊത്ത് ബബിതയും മകളും താമസിച്ചിരുന്ന വീടും ഒന്നര സെന്റ് സ്ഥലവും ഭര്‍ത്താവിന്റെ മരണശേഷം ഭര്‍തൃമാതാവ് മറ്റൊരു മകന് എഴുതിക്കൊടുത്തതിനെത്തുടര്‍ന്നാണ് തര്‍ക്കവും കേസുമുണ്ടായത്. മൂന്നു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ബബിത ഗര്‍ഭപാത്രത്തിലെ മുഴയെത്തുടര്‍ന്ന് ചികില്‍സയിലാണ്.

ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പൂര്‍ണ വിശ്രമത്തിലായിരുന്ന ബബിതയെ കട്ടിലില്‍ കിടക്കയോടു കൂടിയെടുത്താണ് കുടിയിറക്കിയത്. പിന്നീട് ഇവരെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി സൈബയുടെ പുസ്തകങ്ങളും വസ്ത്രങ്ങളുമെല്ലാം പുറത്തിറക്കി. കഴിഞ്ഞ ദിവസമാണ് ഇവരെ ഒഴിപ്പിക്കാന്‍ കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി ഉത്തരവിട്ടത്. വിധി നടപ്പാക്കാന്‍ പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ദയനീയ കാഴ്ചയാണ് കണ്ടത്. തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി ശനിയാഴ്ച കോടതിക്കു പോലീസ് റിപ്പോര്‍ട്ട് നല്‍കി. പലകകളും തുണി ഉപയോഗിച്ചും മറച്ച വീടിന് വാതിലും സുരക്ഷിതത്വവുമില്ല. മുറിയുടെ ഒരുവശത്ത് ഒരാള്‍ക്കു മാത്രം നില്‍ക്കാന്‍ കഴിയുന്ന അടുക്കള. ഒന്‍പതാം ക്ലാസുകാരിക്ക് ഇരുന്ന പഠിക്കാന്‍ കസേരയോ മേശയോ ഇല്ല.

പോലീസിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്നലെ കാഞ്ഞിരപ്പള്ളി എസ്ഐയെ കോടതിയില്‍ വിളിച്ചു വരുത്തി ഉച്ചയ്ക്ക് ഒന്നിനുമുമ്പ് അമ്മയെയും മകളെയും ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നു കര്‍ശന നിര്‍ദേശം നല്‍കി. ഇതോടെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ വനിതാ പോലീസുകാരടങ്ങുന്ന സംഘം സ്ഥലത്തെത്തിയാണ് ഉത്തരവ് നടപ്പാക്കിയത്. തനിക്കു സ്ത്രീധനമായി ലഭിച്ച സ്വര്‍ണവും പണവും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് ബബിത കുടുംബ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ബബിതയ്ക്ക് 3,90,000 രൂപ നല്‍കാനും കുടുംബ കോടതി വിധിച്ചിരുന്നു. ഇതിനെതിരേ ഭര്‍തൃവീട്ടുകാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: