രാഷ്ട്രീയ ഇടപെടല്‍ കാരണം വര്‍ക്ക്ഷോപ്പ് തുടങ്ങാനായില്ല; നാട്ടില്‍ സംരംഭം തുടങ്ങാനെത്തിയ പ്രവാസി ജീവനൊടുക്കി

 

പത്തനാപുരം : നാലു പതിറ്റാണ്ടു വിദേശത്തു കഷ്ടപ്പെട്ടു സമ്പാദിച്ച പണവുമായി നാട്ടില്‍ സംരംഭം തുടങ്ങാനെത്തിയയാള്‍ രാഷ്ട്രീയക്കാരുടെ കെണിയില്‍ കുടുങ്ങി ജീവനൊടുക്കി. പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ സുഗതനാണ് (64) മരിച്ചത്. രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്ന് വര്‍ക്ക്ഷോപ്പിന്റെ പ്രവര്‍ത്തനം തുടങ്ങാനാവാത്തതില്‍ മനംനൊന്താണ് ജീവനൊടുക്കിയത്. പാട്ടത്തിനെടുത്ത ഭൂമിയില്‍ വര്‍ക്ഷോപ് തുടങ്ങാന്‍ ഷെഡ് നിര്‍മിച്ച സ്ഥലത്ത് എഐവൈഎഫ് കൊടികുത്തി സമരം ആരംഭിച്ചതാണ് ആത്മഹത്യയ്ക്കു കാരണമെന്നു ബന്ധുക്കള്‍ ആരോപിച്ചു.

വിളക്കുടി ഇളമ്പല്‍ പൈനാപ്പിള്‍ ജങ്ഷന് സമീപത്തുള്ള ഷെഡില്‍ വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം കണ്ടത്. ഒപ്പമുണ്ടായിരുന്ന സഹായിയെ അരമണിക്കൂര്‍ മുന്‍പ് അടുത്തുള്ള കടയിലേക്ക് പറഞ്ഞയച്ചിരുന്നു. ഇയാള്‍ മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മൃതദേഹത്തിനുസമീപം മൂന്ന് കയറുകള്‍കൂടി കെട്ടിത്തൂക്കിയിട്ടിരുന്നു. ഭാര്യ സരസമ്മയോടും രണ്ടുമക്കളോടുമൊപ്പം മരിക്കുകയല്ലാതെ മാര്‍ഗ്ഗമില്ലെന്ന് സുഗതന്‍ പലരോടും പറഞ്ഞിരുന്നു.

ഇളമ്പല്‍ സ്വദേശിയുടെ ഭൂമി പാട്ടത്തിനെടുത്തായിരുന്നു മാസങ്ങള്‍ക്കുമുന്‍പ് വര്‍ക്ക്ഷോപ്പ് നിര്‍മാണം തുടങ്ങിയത്. അഞ്ചുദിവസം മുന്‍പ് ഷെഡ് നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ സി.പി.ഐ., എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ ഷെഡിന് മുന്നില്‍ കൊടികുത്തിയിരുന്നു. ഈ ഭൂമി മുന്‍പ് വയലായതിനാല്‍ നിര്‍മാണം അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍.

വര്‍ഷങ്ങള്‍ക്കുമുന്‍പ് വയലായിരുന്ന പ്രദേശം 2005-ല്‍ മണ്ണിട്ടുനികത്തുകയും സമീപത്തായി ഓഡിറ്റോറിയം ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലം-തിരുമംഗലം പാതയോരത്തുള്ള കൃഷിയോഗ്യമല്ലാത്ത കാടുമൂടിയ ഈ സ്ഥലത്താണ് സുഗതനും മക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഷെഡ് നിര്‍മിച്ചത്.

ദിവസങ്ങളായി രാഷ്ട്രീയക്കാരുടെ വീടുകളിലും ഓഫീസിലും കയറിയിറങ്ങിയിട്ടും ഫലമില്ലാതായതോടെ സുഗതന്‍ കടുത്ത മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൂന്നുലക്ഷത്തിലേറെ രൂപ ഇതിനകം വര്‍ക്ക്ഷോപ്പ് നിര്‍മാണത്തിനായും മറ്റും ചെലവഴിച്ചിരുന്നു.

35 വര്‍ഷം ഗള്‍ഫില്‍ ജോലിയിലായിരുന്നു സുഗതന്‍. മക്കളായ സുജിത്ത്, സുനില്‍ ബോസ് എന്നിവരെയും ഗള്‍ഫില്‍ ജോലിക്കായി കൊണ്ടുപോയിരുന്നു. ആറുമാസം മുന്‍പ് എല്ലാവരും മടങ്ങിയെത്തിയതോടെയാണ് നാട്ടില്‍ സ്വന്തമായി ഒരു സംരംഭം എന്ന ആശയമുദിച്ചതും വര്‍ക്ക്ഷോപ്പിനായി ശ്രമം തുടങ്ങിയതും. ഷെഡ് പൊളിച്ചുനീക്കുന്നതിനാണ് സുഗതനും സഹായിയും രാവിലെ സ്ഥലത്തെത്തിയതെന്നും കൊടികുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സുഗതന്റെ ബന്ധുക്കള്‍ മൊഴിനല്‍കിയതായി പോലീസ് അറിയിച്ചു.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: