രാജ്യം സാമ്പത്തികമായി വളരുമ്പോഴും ആറില്‍ ഒരാള്‍ വീതം ജീവിക്കുന്നത് അയര്‍ലന്‍ഡിന് പുറത്ത് തന്നെയെന്ന് സര്‍വെ

ഡബ്ലിന്‍:  രാജ്യം സാമ്പത്തികമായി വളര്‍ച്ച പ്രകടമാക്കുമ്പോഴും ആറില്‍ ഒരാള്‍ വീതം ജീവിക്കുന്നത് അയര്‍ലന്‍ഡിന് പുറത്തെന്ന് റിപ്പോര്‍ട്ട്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ -ഓപറേഷന്‍ ആന്‍റ് ഡവലപ്മെന്‍റിന്‍റെ സാമ്പത്തിക സര്‍വെ പ്രകാരം രാജ്യത്തിന‍്റെ സാമ്പത്തികാവസ്ഥ ഇപ്പോഴും പുറത്തേയ്ക്കുള്ള കുടിയേറ്റ ഒഴുക്കിന് സഹായകരമാണ്. വിദഗ്ദ്ധ തൊഴിലാളികളെ ആകര്‍ഷിക്കുന്ന ഇടമായി തുടരുകയെന്നതാണ് അയര്‍ലന്‍ഡ് നേരിടുന്ന ഇപ്പോഴത്തെ വെല്ലുവിളി. പുറത്തേക്കും അകത്തേയ്ക്കുമുള്ള കുടിയേറ്റ ഒഴുക്കിനെ ആശ്രയിച്ചാണ്  രാജ്യത്തെ വിദഗ്ദ്ധതൊഴില്‍ മേഖലയിലെ വൈദഗ്ദ്ധ്യം നിലനില്‍ക്കുന്നത്. 34 ഒഇസിഡി രാജ്യങ്ങളില്‍ നടത്തിയ പരിശോധനയില്‍ അയര്‍ലന്‍ഡില്‍ ജനിച്ച 17.5 ശതമാനം ജനതയും രാജ്യത്തിന് വെളിയിലാണെന്ന് വ്യക്തമാകുന്നുണ്ട്.

ന്യൂസ് ലാന്‍ഡ് , പോര്‍ച്ചുഗല്‍ , മെക്സികോ എന്നീ രാജ്യങ്ങളാണ് അയര്‍ലന്‍ഡിന് തൊട്ട് താഴെയായി ഇടം കണ്ടെത്തിയിരിക്കുന്നത്. യഥാക്രമം 14%, 14%,12%    എന്നിങ്ങനെയാണ് ഈ രാജ്യങ്ങളില്‍ ജനിച്ചവര്‍ വിദേശത്തുള്ളത്. ചൈന, യുഎസ്, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരാണ് വിദേശത്ത് ജീവിക്കുന്നവരില്‍ ഏറ്റവും കുറവ്. കേവലം രണ്ട് ശതമാനത്തിനടുത്ത് ജനങ്ങള്‍ മാത്രമാണ് ഈ രാജ്യങ്ങളില്‍ ജനിച്ച് മറ്റൊരു രാജ്യത്ത് ജീവിക്കുന്നുള്ളൂ. 2001-2011 കാലത്തിനിടയില്‍ വിദേശീയരും തദ്ദേശീയരും തമ്മിലുള്ള ജനസംഖ്യയുടെ അന്തരത്തില്‍ അയര്‍ലന്‍ഡ് ഒഇസിഡി രാജ്യങ്ങളില്‍ സ്പെയിനിന് പുറകില്‍ രണ്ടാമതാണ്. ഒന്നിലധികം കാരണങ്ങള്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട് ചൂണ്ടികാണിക്കാനാവുമെന്ന് സര്‍വെ പറയുന്നു.

ബിരുദ വിദ്യാര്‍ത്ഥികലുടെ വേതനത്തിലുണ്ടായ ഇടിവാണ് രാജ്യത്ത് നിന്ന് ചെറുപ്പക്കാര്‍ വിട്ട് പോകാനുള്ള കാരണങ്ങളിലൊന്ന്.കുടിയേറി പോയ മുപ്പത് ശതമാനം ഐറിഷുകാരും ഇവിടെ ജോലി ചെയ്ത് കൊണ്ടിരുന്നവരായിരുന്നു. പൊതുമേഖലയിലെ ചെലവ് ചുരുക്കലാണ് മറ്റൊരു കാരണമായത്. കുടിയേറിയ ഐറിഷുകാരില്‍ അഞ്ചില്‍ ഒരാളും ആരോഗ്യം,സാമുഹ്യ സേവനം തുടങ്ങിയ മേഖലയില്‍ നിന്നുള്ളവരായിരുന്നു. 15-24 വയസിന്  ഇടിയിലുള്ളവരാണ് രാജ്യം വിട്ടിരുന്നതെങ്കില്‍ ഇപ്പോഴത് 25-44 ഇടിയിലുള്ളവരായി മാറിയിട്ടുണ്ട്. നെറ്റ് ഇമിഗ്രേഷന്‍ കണക്കുകള്‍ ഹ്രസ്വകാലത്തേക്ക് നെഗറ്റീവായി തുടരുമെന്നാണ് കരുതുന്നത്. 2016വരെയെങ്കിലും നെഗറ്റീവില്‍ തന്നെ തുടരും. എന്നാല്‍ കൃത്യമായി ഇക്കാര്യത്തില്‍ ഒരു പ്രവചനം നിലവില്‍ സാധ്യമല്ലെന്നും ഓര്‍മ്മിപ്പിക്കുന്നുണ്ട്.

സിഎസ്ഒയില്‍ നിന്നുള്ള ഏറ്റവും സമീപകാലത്തുള്ള കണക്കുകള്‍ പുറത്തേയ്ക്കുള്ള കുടിയേറ്റത്തിന്‍റെ നിരക്കില്‍ വര്‍ധന കുറയുകയാണെന്ന് സാക്ഷ്യപ്പെടുന്നതാണ്. സര്‍ക്കാരിന്‍റെ കണക്ക് കൂട്ടലിന് വത്യസ്തമായാണ് ഒഇസിഡിയുടെ സര്‍വെയുടെ നിഗമനങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. തിരിച്ച് വരുന്ന കുടിയേറ്റക്കാര്‍ രാജ്യത്തിന്‍റെ സമ്പത് രംഗത്തിന് പ്രധാനമാണെന്ന് കൂടി ചൂണ്ടികാണിക്കുന്നുണ്ട് സര്‍വെ. പുതിയ സംരംഭവും നിക്ഷേപവും ഇതിലൂടെ രാജ്യത്തേക്ക് വരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: