യൂറോപ്യന് യൂണിയനെ മേയ് ഭീഷണിപ്പെടുത്തിയതായി ആരോപണം

യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള വിടുതല്‍ ചര്‍ച്ചയ്ക്കു തുടക്കം കുറിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അയച്ച കത്തില്‍ ഭീഷണിയുടെ സ്വരമുണ്ടെന്ന് ആരോപണം.

സാന്പത്തിക, സുരക്ഷാകാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സമഗ്ര ചര്‍ച്ചയും കരാറുമാണ് വേണ്ടതെന്നു മേ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി വിലപേശലിനാണു മേയുടെ ശ്രമമെന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. ബ്ലാക്‌മെയിലിംഗ് നടത്താന്‍ മേ ശ്രമിക്കുന്നതായി ചില ബ്രിട്ടീഷ് രാഷ്ട്രീയനേതാക്കളും കുറ്റപ്പെടുത്തി. മേയ് ഒപ്പിട്ട കത്ത് ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കിന് ബ്രിട്ടീഷ് സ്ഥാനപതി ടിംബാരോ നേരിട്ടു നല്‍കുകയായിരുന്നു.

സുരക്ഷാ കാര്യങ്ങളില്‍ കരാറുണ്ടാക്കാതെ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ ഭീകരതയ്ക്കും കുറ്റകൃത്യങ്ങള്‍ക്കും എതിരേയുള്ള യോജിച്ച പോരാട്ടം മന്ദീഭവിക്കാമെന്ന് തെരേസാ മേ പറഞ്ഞതാണു വിവാദമായത്. സുരക്ഷാ, വാണിജ്യകാര്യങ്ങള്‍ ഒരേപോലെ പ്രധാനപ്പെട്ടതാണെന്നും എന്നാല്‍ ഒരെണ്ണം ചൂണ്ടിക്കാട്ടി രണ്ടാമത്തേതിന്റെ പേരില്‍ വിലപേശുന്നത് ശരിയല്ലെന്നും യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ബ്രെക്‌സിറ്റ് കോഓര്‍ഡിനേറ്റര്‍ ഗൈ വെര്‍ഹോസ്റ്റാഡ് പ്രതികരിച്ചു.

ഇതേസമയം മേ ഭീഷണി മുഴക്കിയെന്ന ആരോപണം ബാലിശമാണെന്ന് ആഭ്യന്തര സെക്രട്ടറി ആംബര്‍ റഡ് പറഞ്ഞു. വാണിജ്യചര്‍ച്ചയും സുരക്ഷാകാര്യ ചര്‍ച്ചയും വെവ്വേറെയാണ്. ബ്രെക്‌സിറ്റിനുശേഷം സുരക്ഷാ പ്രശ്‌നത്തില്‍ ചര്‍ച്ച ആവശ്യമാണ്. ഭീകരതയ്ക്കും സംഘടിത കുറ്റകൃത്യങ്ങള്‍ക്കും എതിരേ പോരാടുന്നതിനു സഹായിക്കുന്ന യൂറോപ്പോളില്‍(യൂറോപ്യന്‍ പോലീസ് സേന)ബ്രിട്ടനു പങ്കുണ്ട്. യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്‍വാങ്ങുന്നതോടെ യൂറോപ്പോള്‍ സംബന്ധിച്ച വിവരങ്ങള്‍ മറ്റുരാജ്യങ്ങള്‍ക്കു പങ്കുവയ്‌ക്കേണ്ട ബാധ്യതയില്ലാതാവും. യൂറോപ്യന്‍ രാജ്യങ്ങളുടെ സുരക്ഷിതത്വത്തിന് ആവശ്യമായവിവരങ്ങള്‍ യുറോപ്പോളില്‍ നിക്ഷിപ്തമാക്കണമെന്നാണു യൂറോപ്യന്‍ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നത്. സുരക്ഷാകാര്യത്തില്‍ ചര്‍ച്ച നടത്തി ഉടന്പടിയുണ്ടാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.

സുരക്ഷയും വാണിജ്യവും കൂട്ടിക്കുഴയ്ക്കുന്ന തരത്തിലുള്ള നിര്‍ദേശം ഭീഷണിക്കു തുല്യമാണെന്ന് ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് ടിം ഫാരണ്‍ പറഞ്ഞു. സുരക്ഷയുടെ കാര്യത്തില്‍ കരാറുണ്ടാക്കാനായില്ലെങ്കില്‍ ഇരുകൂട്ടര്‍ക്കും അതു ഹാനികരമാണെന്നും ഇക്കാര്യത്തില്‍ ഭീഷണിയില്ലെന്നും ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവിസ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: