യൂറോപ്പിന്റെ നോ ബോര്‍ഡര്‍ സംവിധാനത്തെ വിമര്‍ശിച്ച് യുകെ ആഭ്യന്തര സെക്രട്ടറി, ജോലിയുള്ളവര്‍ മാത്രം യുകെയില്‍ പ്രവേശിച്ചാല്‍ മതി

ഡബ്ലിന്‍: ജോലിയുള്ള യൂറോപ്യന്‍ കുടിയേറ്റക്കാരെ മാത്രം യുകെയില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്ന് ബ്രിട്ടന്‍ ആഭ്യന്തര സെക്രട്ടറി തെരേസ മെയ്. സമീപകാലത്തുണ്ടായ കുടിയേറ്റ പ്രതിസന്ധിക്ക് കാരണം യൂറോപ്പിന്റെ നോ ബോര്‍ഡര്‍ സംവിധാനമാണെന്നും അവര്‍ കുറ്റപ്പെടുത്തി. യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഫ്രീ മൂവ്‌മെന്റ് സംവിധാനം ലഭ്യമാക്കിയതോടെ ജോലിയില്ലാത്ത നിരവധി പേര്‍ ജോലി തേടിയും ആനുകൂല്യങ്ങള്‍ ലക്ഷ്യമിട്ടും പലായനം ചെയ്യുന്ന അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.

ഇത് പൊതുസേവനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ജീവന്‍ പണയം വെച്ചും യൂറോപ്പിലെത്താന്‍ വേണ്ടി നിരവധി പേര്‍ ശ്രമിക്കുന്ന സംഭവം എല്ലാവരുടെയും കണ്ണു തുറപ്പിക്കണം. യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഇത് ഗൗരവമായി പരിഗണിക്കണം. യുകെയിലേക്കുള്ള കുടിയേറ്റം സര്‍വകാല റെക്കോഡിലെത്തിയതായി സൂചിപ്പിക്കുന്ന ഔദ്യോഗിക കണക്കുകള്‍ ഈയാഴ്ച പുറത്തുവന്നിരുന്നു. 330,000 പേരാണ് കഴിഞ്ഞ മാര്‍ച്ച് വരെ ഈ വര്‍ഷം യുകെയിലേക്ക് കുടിയേറിയത്. ഇതു വളരെ ഉയര്‍ന്ന നിരക്കാണെന്നും അനുവദിക്കാന്‍ കഴിയില്ലെന്നും മെയ് പറയുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റം കുറയ്ക്കുക എന്നാല്‍ സ്വതന്ത്ര സഞ്ചാരത്തിന് വിലങ്ങിടുക എന്നല്ല ഉദ്ദേശിക്കുന്നത്.

തുടക്കത്തില്‍ ജോലിക്കായി സ്വതന്ത്രമായി സഞ്ചരിക്കുക എന്നതായിരുന്നു ലക്ഷ്യം. അല്ലാതെ ജോലി അന്വേഷിക്കുന്നതിനായി സ്വതന്ത്ര സഞ്ചാരം അനുവദിക്കുക എന്നതായിരുന്നില്ല. കഴിഞ്ഞ വര്‍ഷം 10 ല്‍ 4 എന്ന കണക്കിലായിരുന്നു യൂറോപ്യന്‍ കുടിയേറ്റക്കാര്‍ യുകെയിലെത്തിയത്. ഏകദേശം 63,000 പേര്‍ ജോലിയില്ലാതെ യുകെയിലെത്തിയിട്ടുണ്ട്. ഇറ്റലിയും ഗ്രീസും അധിക കുടിയേറ്റത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുകയാണെന്നും ഇതു നിയന്ത്രിക്കേണ്ട സമയമായെന്നും മെയ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: